കോട്ടയം: കോട്ടയം നഗരമധ്യത്തിൽ കളക്ടറേറ്റിലേയ്ക്ക് യുഡിഎഫ് പ്രവർത്തകർ നടത്തിയ മാർച്ചിലുണ്ടായ സംഘർഷത്തിൽ കർശന നടപടിയുമായി പോലീസ്. പോലീസുകാരെ ആക്രമിച്ചതിനും, കൃത്യ നിർവഹണം തടസപ്പെടുത്തിയതിനും കേസെടുത്ത പോലീസ് അഞ്ച് യുഡിഎഫ് പ്രവർത്തകരെ കസ്റ്റഡിയിൽ എടുത്തു. ജാമ്യമില്ലാത്ത വകുപ്പുകൾ ചുമത്തിയ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി റിമാൻഡ് ചെയ്തേക്കും. യുഡിഎഫ് നേതാക്കളായ ജെജി പാലക്കലോടി, വികെ അനിൽകുമാർ, വർഗീസ് ചാക്കോ, അൻസാരി, സാം കെ വർക്കി എന്നിവരെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നാല്- കോൺഗ്രസ് -യൂത്ത് കോൺഗ്രസ് പ്രവർത്തകരെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പോലീസിനു നേരെ പ്രവർത്തകർ കല്ലേറ് നടത്തുകയായിരുന്നു. കല്ലേറിനു പിന്നാലെ പോലീസ് ആദ്യം ജലപീരങ്കിലും, പിന്നീട് കണ്ണീർ വാതകവും പ്രയോഗിച്ചു. പ്രവർത്തകരുടെ കല്ലേറിലും, ബാരിക്കേഡ് മറിച്ചിട്ടുണ്ടായ സംഘർഷത്തിലുമാണ് കോട്ടയം ഡിവൈഎസ്പി ജെ.സന്തോഷ്കുമാറിനടക്കം നാലു പോലീസുകാർക്ക് പരിക്കേറ്റത്. ഈ സംഘർഷത്തെ തുടർന്നു പോലീസ് ലാത്തി വീശിയതോടെ ജില്ലാ പഞ്ചായത്തംഗം പി.കെ വൈശാഖ്, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം സെക്രട്ടറി രാഹുൽ മറിയപ്പള്ളി എന്നിവർക്ക് സാരമായി പരിക്കേറ്റു. രണ്ടു പേരെയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് പിടികൂടിയ അഞ്ചു പേർക്കെതിരെയാണ് ഇപ്പോൾ പോലീസ് ജാമ്യമില്ലാത്ത വകുപ്പ് ചുമത്തി കേസെടുത്തിരിക്കുന്നത്. കളക്ടറേറ്റിനു മുന്നിൽ അന്യായമായി സംഘംചേർന്നു, ഗതാഗതം തടസപ്പെടുത്തി, കലാപം സൃഷ്ടിച്ചു, പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചു, പരിക്കേൽപ്പിച്ചു, കൃത്യ നിർവഹണം തടസപ്പെടുത്തി തുടങ്ങിയ വകുപ്പുകളാണ് ചുമത്തി കേസെടുത്തിരിക്കുന്നതെന്നു കോട്ടയം ഈസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ യു ശ്രീജിത്ത് പറഞ്ഞു.