കോട്ടയം: ജില്ലാ ആശുപത്രിക്ക് സമീപം അജ്ഞാത വാഹനം ഇടിച്ചുതെറിപ്പിച്ച് പരിക്കേറ്റ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. അമിത വേഗത്തിൽ എത്തിയ ബൈക്കാണ് രണ്ടുപേരെ ഇടിച്ചുതെറിപ്പിച്ചത്. മുണ്ടക്കയം ഇളങ്കാട് കൊച്ചുപറമ്പിൽ സുജാത വിജയൻ (57 ) ആണ് മരിച്ചത്. ഇവർക്കൊപ്പം റോഡ് മുറിച്ചു കടന്ന സാലി മോഹൻ (53) ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇവരെ ആദ്യം കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിലും പിന്നീട് വിദഗ്ധ പരിശോധനയ്ക്കായി കോട്ടയം മെഡിക്കൽ കോളേജ് മാറ്റുകയായിരുന്നു.
ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടം. ജില്ലാ ആശുപത്രിക്ക് മുന്നിൽ കെ.കെ റോഡ് മുറിച്ച് കടക്കാൻ ശ്രമിക്കുന്നതിനിടെ വേഗത്തിലെത്തിയ ഇരുചക്രവാഹനം ഇരുവരെയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ ഇവരെ നാട്ടുകാരും പോലീസും ചേർന്ന് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ ഇവർക്ക് വിദഗ്ധ ചികിത്സ നൽകിയെങ്കിലും മരണം സംഭവിച്ചിരുന്നു.
കോട്ടയം ജില്ലയിലെ മുഴുവൻ വാര്ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
എട്ട് ലക്ഷം രൂപയുടെ കാർഷിക പദ്ധതികളുമായി തലനാട് ഗ്രാമപഞ്ചായത്ത്
കോട്ടയം: ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിലുൾപ്പെടുത്തി എട്ട് ലക്ഷം രൂപയുടെ കാർഷികോൽപന്ന വിതരണ പദ്ധതിയുമായി തലനാട് ഗ്രാമപഞ്ചായത്ത്. പദ്ധതിയുടെ ഭാഗമായി പച്ചക്കറി തൈകൾ, ഫലവൃക്ഷത്തൈകൾ, വാഴവിത്തുകൾ, മൺചട്ടികൾ എന്നിവ ഗുണഭോക്താക്കൾക്ക് വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രജനി സുധാകരൻ വിതരണോദ്ഘാടനം
നിർവഹിച്ചു.
സുഭിക്ഷകേരളം പദ്ധതിയിലുൾപ്പെടുത്തിയാണ് എട്ട് ലക്ഷം രൂപയുടെ പദ്ധതികൾ വ്യക്തിഗത ആനുകൂല്യത്തിലുൾപ്പെടുത്തി ജനങ്ങൾക്ക് നൽകിയത്. ഫലവൃക്ഷത്തെ വിതരണം പദ്ധതിയിലൂടെ ബഡ് റംബൂട്ടാൻ, ബഡ് പ്ലാവ് എന്നിവ രണ്ടെണ്ണം വീതം നൽകും. ഒരു യൂണിറ്റിന് 187 രൂപയാണ് ഗുണഭോക്തൃ വിഹിതമായി അടയ്ക്കേണ്ടത്. ഏത്തവാഴ വിത്തുകളും പച്ചക്കറിത്തൈകളും സൗജന്യമായാണ് നൽകുന്നത്. വഴുതന, ചീനി, പാവൽ, തക്കാളി എന്നിവയുടെ തൈകളാണ് നൽകുന്നത്.
പച്ചക്കറി കൃഷി ടെറസിലും മുറ്റത്തും പദ്ധതിയിലൂടെ ഒരാൾക്ക് 20 മൺ ചട്ടികൾ നൽകും. ചട്ടിയിൽ നിറയ്ക്കാനുള്ള എല്ല് പൊടി, വേപ്പിൻപിണ്ണാക്ക്, ചകിരിചോർ, വെർമി കമ്പോസ്റ്റ് മുതലായവ അടങ്ങിയ വളക്കൂട്ടുകളും പച്ചക്കറി തൈകളും നൽകും . കൃഷി ഓഫീസർ അജ്മൽ അജാസ് പദ്ധതി വിശദീകരണം നടത്തി. വികസന സ്ഥിരം സമിതി അധ്യക്ഷരായ വത്സമ്മ ഗോപിനാഥ് , പഞ്ചായത്തംഗങ്ങൾ എന്നിവർ പങ്കെടുത്തു.