ആപ്പ്ജില്ല

ഇതാണ് ഒരു മകൻ്റെ പ്രതികാരം..! അച്ഛനെ അഴിമതിക്കാരനെന്ന് വിളിച്ചവരെക്കൊണ്ട് പ്രതിമ അനാച്ഛാദനം ചെയ്യിപ്പിക്കാൻ ജോസ് കെ മാണി

പാലായിലെ കെ എം മാണിയുടെ പ്രതിമ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ അനാച്ഛാദനം ചെയ്യും. നാളെയാണ് ചടങ്ങ് നടക്കുക. കേരള യൂത്ത് ഫ്രണ്ട് എം സംസ്ഥാന കമ്മറ്റി, കെ എം മാണി ഫൗണ്ടേഷൻ എന്നിവർ സംയുക്തമായാണ് പ്രതിമ സ്ഥാപിച്ചത്.

Samayam Malayalam 23 Feb 2021, 8:19 pm
കോട്ടയം: ഇതാണ് ഒരു മകൻ്റെ പ്രതികാരം..! അച്ഛനെ അഴിമതിക്കാരനെന്നു വിളിച്ച്... ധനമന്ത്രിയായ അച്ഛൻ ബജറ്റ് അവതരിപ്പിക്കുന്നതു തടയാൻ സ്പീക്കറുടെ ഡയസിൽ കയറി കസേര മറിച്ചിട്ട് പ്രതിഷേധിച്ച അതെ വ്യക്തി തന്നെ, ആ രാഷ്ട്രീയ നേതാവിൻ്റെ പ്രതിമ അനാച്ഛാദനം ചെയ്യാനെത്തുന്നു. കേരള രാഷ്ട്രീയം അഞ്ചു വർഷം കറങ്ങിത്തീരുമ്പോൾ കാണുന്ന കാഴ്ചയാണിത്. അഞ്ചു വർഷം മുൻപ് കെ എം മാണിയെ അഴിമതിക്കാരനെന്നു വിളിച്ച് അദ്ദേഹത്തിന്റെ ബജറ്റ് അവതരണം തടയുന്നതിനു വേണ്ടി സ്പീക്കറുടെ ഡയസ് മറിച്ചിട്ട അതേ പി ശ്രീരാമകൃഷ്ണൻ തന്നെ, കെ എം മാണിയുടെ പൂർണകായ പ്രതിമ അനാച്ഛാദനം ചെയ്യാൻ നാളെ പാലായിലെത്തും. കേരള യൂത്ത് ഫ്രണ്ട് എം സംസ്ഥാന കമ്മറ്റിയുടെയും കെ എം മാണി ഫൗണ്ടേഷന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് പാലായിൽ കെ എം മാണിയുടെ പൂർണകായ പ്രതിമ സ്ഥാപിക്കുന്നത്.
Samayam Malayalam speaker p sreeramakrishnan to unveil statue of km mani in pala on 24th february
ഇതാണ് ഒരു മകൻ്റെ പ്രതികാരം..! അച്ഛനെ അഴിമതിക്കാരനെന്ന് വിളിച്ചവരെക്കൊണ്ട് പ്രതിമ അനാച്ഛാദനം ചെയ്യിപ്പിക്കാൻ ജോസ് കെ മാണി



​അന്നത്തെ നാടകീയ സംഭവങ്ങൾ

2015 മാർച്ചിലാണ് ബാർകോഴക്കേസിൽ ആരോപണ വിധേയനായ കെ എം മാണിയെ ബജറ്റ് അവതരിപ്പിക്കാൻ അനുവദിക്കില്ലെന്ന് ചൂണ്ടിക്കാട്ടി പി ശ്രീരാമകൃഷ്ണനും പ്രതിപക്ഷത്തെ മറ്റ് സിപിഎം നേതാക്കളും നിയമസഭയിൽ വൻ ബഹളമുണ്ടാക്കിയത്. സംഭവത്തിൽ സഭയുടെ വസ്തുക്കൾ തകർക്കുകയും, സ്പീക്കറുടെ കസേര അടക്കം മറിച്ചിടുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ കെ എം മാണി ധനമന്ത്രി സ്ഥാനം രാജിവയ്ക്കുക വരെ ചെയ്തു. ഇതോടെയാണ് സിപിഎമ്മും കെ എം മാണിയും കേരള കോൺഗ്രസും ഏറെ അകന്നത്.

​മീനച്ചിലാറ്റിലൂടെ വെള്ളം ഒരുപാടൊഴുകി

കഴിഞ്ഞ അഞ്ചു വർഷത്തിനിടെ മീനച്ചിലാറ്റിലൂടെ ഒരുപാട് വെള്ളമൊഴുകി. ആ വെള്ളത്തിലൂടെ ഒഴുകിയെത്തിയ രണ്ടിലയിൽ കയറി കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗം ഇടത് ക്യാമ്പിലും എത്തി. ഈ ക്യാമ്പിൽ നിന്നുകൊണ്ടു തന്നെയാണ് സ്വന്തം അച്ഛനു വേണ്ടിയുള്ള ജോസ് കെ മാണിയുടെ പ്രതികാരത്തിന്റെ കഥ ഇപ്പോൾ പുറത്തുവരുന്നത്. അന്ന് കെ എം മാണിയെ കള്ളനെന്നു വിളിച്ച, ബജറ്റ് അവതരണം തടസപ്പെടുത്തിയ പി ശ്രീരാമകൃഷ്ണനെ തന്നെ വിളിച്ചു വരുത്തിയാണ് ഇപ്പോൾ പാലായിൽ പൂർത്തിയായ കെ എം മാണിയുടെ പൂർണകായ പ്രതിമ ജോസ് കെ മാണി അനാച്ഛാദനം ചെയ്യിക്കുന്നത്. ഇതിലും വലിയൊരു രാഷ്ട്രീയ പ്രതികാരം കേരളം ഇതിനു മുൻപ് കണ്ടിട്ടില്ലെന്നതാണ് യാഥാർഥ്യം.

​പ്രതിമ അനാച്ഛാദനം 24 ന്

പാലാ സഹായ മെത്രാൻ ജേക്കബ് മുരിക്കൻ പിതാവ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ നിയമസഭാ സ്പീക്കർ ശ്രീരാമകൃഷണൻ പ്രതിമ അനാച്ഛാദനം ചെയ്യും. ആമുഖപ്രസംഗം ജോസ് കെ മാണി നിർവഹിക്കും. അനുഗ്രഹ പ്രഭാഷണം ബ്രഹ്മശ്രീ മള്ളിയൂർ പരമേശ്വരൻ നമ്പൂതിരി നടത്തും. തോമസ് ചാഴികാടൻ എംപി, റോഷി അഗസ്റ്റ്യൻ എംഎൽഎ പ്രൊഫ ജയരാജ് എംഎൽഎ, പ്രൊഫ വി ജെ പാപ്പു ആന്റോ ജോസ് പടിഞ്ഞാറേക്കര, സി പി ചന്ദ്രൻ നായർ, പി ജി അനിൽ കുമാർ എന്നിവർ ആശംസാ പ്രസംഗം നടത്തുമെന്ന് വാർത്താ സമ്മേളനത്തിൽ യൂത്ത് ഫ്രണ്ട് എം സംസ്ഥാന പ്രസിഡൻ്റ് സാജൻ തൊടുക, ബിജു കുന്നേപറമ്പിൽ, വിജയ് മരേട്ട്, സന്തോഷ് കമ്പകത്തുങ്കൽ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്