കോട്ടയം: ബെവ്ക്യൂ ആപ്പില്ലാതെ സംസ്ഥാനത്ത് മദ്യം വിൽക്കുന്നുവെന്ന പരാതിയിൽ ബിവറേജസ് കോർപ്പറേഷൻ ചില്ലറ വിൽപ്പനശാലകളിൽ വിജിലൻസ് പരിശോധന. ബെവ്ക്യൂ ആപ്പിലാത്തവർക്കും മദ്യം വിൽക്കുന്നുവെന്ന പരാതിയെത്തുടർന്നു ബീവറേജസ് കോർപ്പറേഷന്റെ പള്ളിക്കത്തോട്, കറുകച്ചാൽ ചില്ലറ വിൽപ്പന ശാലകളിലാണ് കോട്ടയം വിജിലൻസ് സംഘം മിന്നൽ പരിശോധന നടത്തിയത്.
ആപ്പിൽ രജിസ്റ്റർ ചെയ്യാത്തവർക്കും അധിക തുക വാങ്ങി ബിവറേജസ് ഔട്ട്‌ലെറ്റുകളില്‍ മദ്യം വിതരണം ചെയ്യുന്നുവെന്ന രഹസ്യവിവരത്തെത്തുടർന്നായിരുന്നു പരിശോധന. കറുകച്ചാലില്‍
കണക്കിൽപ്പെടാത്ത 14,250 രൂപ കാഷ് കൗണ്ടറിൽ നിന്നും കണ്ടെത്തി. പള്ളിക്കത്തോട്ടിലെ വിറ്റ് വരവിൽ 2690 രൂപയുടെ വ്യത്യാസവും കണ്ടെത്തി.
Also Read: ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി യുവതി മരിച്ചു
രണ്ടു ഷോപ്പുകളിലും ആപ്പ് വഴി ലഭിച്ച ടോക്കൺ ഇല്ലാതെ വരുന്ന ഉപയോക്താക്കളിൽ നിന്നും 30 രൂപ മുതൽ 50 രൂപ വരെ അധികമായി കൈപ്പറ്റി മദ്യം വിതരണം ചെയ്യുന്നതായി സ്ഥിരമായി മദ്യം വാങ്ങുന്നവർ വിജിലൻസിനെ അറിയിച്ചു. കണ്ടെത്തിയ ക്രമക്കേടുകൾ ബിവറേജസ് കോർപ്പറേഷൻ എംഡിക്ക് കൈമാറുമെന്ന് വിജിലൻസ് അറിയിച്ചു. വിജിലൻസ് കോട്ടയം, ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് വിജി രവീന്ദ്രനാഥിന്റെ നിർദേശപ്രകാരം ഇൻസ്പെക്ടർമാരായ റിജോ പി. ജോസഫ്, രാജൻ കെ. അരമന, സജു എസ്. ദാസ്, എഎസ്ഐമാരായ ജയചന്ദ്രൻ, സുരേഷ് കുമാർ, സാബു വിടി, തോമസ് ജോസഫ് എന്നിവർ പങ്കെടുത്തു.