കോഴിക്കോട്: ജില്ലയില്‍ പ്രവാസികള്‍ക്കായി 127 ക്വാറന്റൈന് കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം പുനരാരംഭിച്ചു. ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈനായി തദ്ദേശഭരണ സ്ഥാപനങ്ങളുടെ കീഴില്‍ ആരംഭിച്ച ഇത്തരം കെയര്‍ സെന്ററുകള്‍ നേരത്തെ അടച്ചുപൂട്ടിയിരുന്നു. മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് ഇതുമൂലം പ്രതിസന്ധിയിലായതോടെയാണ് ഇവ വീണ്ടും തുറന്നത്.
വിമാനമിറങ്ങി പ്രത്യേക കെഎസ്ആര്‍ടിസി ബസില്‍ നഗരത്തിലെത്തിയ പ്രവാസികള്‍ ക്വാറന്റൈന് സൗകര്യം ലഭിക്കാത്തതിനാല്‍ മണിക്കൂറുകളോളം ബസില്‍ തങ്ങേണ്ട അവസ്ഥ പല ദിവസങ്ങളിലുമുണ്ടായി. പ്രതിഷേധത്തിനും വാക്കേറ്റത്തിനുമെല്ലാം ഇത് ഇടയാക്കി. ഇതോടെയാണ് അടച്ചുപൂട്ടിയ കെയര്‍ സെന്ററുകള്‍ തുറക്കാന്‍ ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കിയത്. പഞ്ചായത്തുകളിലും നഗരസഭകളിലുമായി 127 കേന്ദ്രങ്ങളാണ് ഇന്നലെ പ്രവര്‍ത്തനം പുനരാരംഭിച്ചത്. എല്ലായിടങ്ങളിലും ക്യാമ്പ് മാനേജര്‍മാരെ നിയമിച്ചിട്ടുണ്ടെന്നും ആവശ്യമെങ്കില്‍ കൂടുതല്‍ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതടക്കം പരിഗണനയിലുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
Also Read: സ്ത്രീയായി ജീവിക്കണം അനുമതി തേടി മലപ്പുറത്തെ 17കാരന്
പ്രവാസികള്‍ക്കായി പഞ്ചായത്തുകളും നഗരസഭകളും ആരംഭിച്ച ക്വാറന്റൈന് കേന്ദ്രങ്ങളില്‍ ആളുകളെത്താത്തതിനെ തുടര്‍ന്നാണ് ഇവ അടച്ചുപൂട്ടിയത്. വിദേശത്തു നിന്നെത്തിയവരെ ജില്ലാ ഭരണകൂടത്തിന്റെ കെയര്‍ സെന്ററിലേക്ക് അയച്ചതോടെയാണ് ഇതു സംഭവിച്ചത്. ഇതിനിടെ സന്നദ്ധപ്രവര്ത്തകരില്ലാത്തതിനാല് ജില്ലാ ഭരണകൂടത്തിന്റെ കെയര്‍ സെന്ററുകളും പൂട്ടേണ്ടിവന്നു. പ്രവാസികളുടെ വരവ് വര്‍ധിച്ചതോടെ എല്ലാവര്ക്കും ക്വാറന്റൈന് സൗകര്യമൊരുക്കാന്‍ കഴിയാതെ വന്നതോടെയാണ് പൂട്ടിയകേന്ദ്രങ്ങള് തുറന്നത്.
വെള്ളിയാഴ്ചത്തെ കണക്കു പ്രകാരം ജില്ലയില്‍ 9,730 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 567 പേര് ജില്ലാ ഭരണകൂടത്തിന്റെ കൊവിഡ് കെയര്‍ സെന്ററിലും 9,100 പേര് വീടുകളിലും 57 പേര് ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 173 പേര് ഗര്‍ഭിണികളാണ്. ഇതുവരെ 4,444 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.