കോഴിക്കോട്: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി ബൈക്കുകള്‍ മോഷ്ടിച്ച ഏഴ് കുട്ടികളെ സിറ്റി സ്‌പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പ് പിടികൂടി. ഇരുചക്രവാഹനങ്ങള്‍ മോഷണം പോകുന്നതു വര്‍ധിച്ച സാഹചര്യത്തില്‍ ജില്ലാ പോലീസ് മേധാവി രാജ്പാല്‍ മീണയുടെ നിര്‍ദ്ദേശ പ്രകാരം നടത്തിയ അന്വേഷണത്തിലാണ് സംഘം പിടിയിലായത്. മോഷണം നടന്ന സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയും അതിലുള്‍പ്പെട്ടവരെപ്പറ്റി അന്വേഷണം നടത്തുകയുമായിരുന്നു. സംഘത്തിലുള്‍പ്പെട്ടവരെല്ലാം തന്നെ പ്രായപൂര്‍ത്തിയാവാത്തവരാണെന്ന് മനസ്സിലാക്കിയ പോലീസ് ഇവരുടെ രക്ഷിതാക്കളെ വിളിച്ചുവരുത്തുകയും വിവരങ്ങള്‍ ധരിപ്പിക്കുകയും ചെയ്തു.
ബൈക്ക് ഓടിക്കാനുള്ള ആഗ്രഹം കൊണ്ടും ലഹരിഉപയോഗിക്കാനും ആര്‍ഭാടജീവിതത്തിനു പണം കണ്ടെത്താനുമാണ് മോഷണം നടത്തുന്നത് എന്ന് പിടിയിലായവര്‍ പോലീസിനോട് പറഞ്ഞു. പ്രധാനമായും സ്‌പ്ലെന്‍ഡര്‍ ബൈക്കുകളാണ് മോഷണം നടത്തിയത്. മോഷ്ടിച്ച ശേഷം ഉടമസ്ഥരും പോലീസും തിരിച്ചറിയാതിരിക്കാന്‍ വാഹനങ്ങള്‍ക്ക് രൂപമാറ്റം വരുത്തുകയും വ്യാജ നമ്പര്‍ പ്ലേറ്റുകള്‍ ഘടിപ്പിക്കുകയും ചെയ്യും. മോഷ്ടിച്ച വാഹനങ്ങളില്‍ ചിലത് പൊളിച്ചുവിറ്റു. ചിലത് കുറച്ചു കാലം ഓടിച്ച ശേഷം കുറഞ്ഞ വിലയ്ക്ക് വിറ്റതായും ഇവര്‍ മൊഴി നല്‍കി.
നടക്കാവ്, ബേപ്പൂര്‍, ടൗണ്‍, വെള്ളയില്‍, പന്തീരാങ്കാവ് പോലീസ് സ്റ്റേഷന്‍ പരിധികളില്‍ നിന്നും മോഷണം നടത്തിയത് ഇവരാണെന്ന് തെളിഞ്ഞിട്ടുണ്ട്. മോഷണം നടത്തിയ അഞ്ച് വാഹനങ്ങള്‍ പോലീസ് കണ്ടെടുത്തു. കൂടുതല്‍ വാഹനങ്ങളെക്കുറിച്ച് സൂചന ലഭിച്ചതായും പോലീസ് പറഞ്ഞു. ബേപ്പൂര്‍ പുതിയലത്ത് ക്ഷേത്ര പരിസരം , ബീച്ചിലെ സീക്യൂന്‍ ഹോട്ടല്‍, ഓപ്പണ്‍ സ്റ്റേജ് എന്നിവയ്ക്കു സമീപം, വെസ്റ്റ് ഹില്‍ കനകാലയ ബാങ്ക്, ഹൈലൈറ്റ് മാള്‍ പരിസരം എന്നിവിടങ്ങളില്‍ നിന്നു മോഷ്ടിച്ചവ ഉള്‍പ്പെടെയുള്ള വാഹനങ്ങളാണ് പോലീസ് കണ്ടെടുത്തത്. ഇതിലൊരു വാഹനം പൊളിച്ചത് സംഘത്തിലുള്‍പ്പെട്ട കുട്ടിയുടെ വീട്ടില്‍ വെച്ചാണ്.
രാത്രികാലങ്ങളില്‍ വീടുവിട്ടിറങ്ങി മോഷ്ടിച്ച വാഹനങ്ങളില്‍ നൈറ്റ് റൈഡിംഗ് നടത്താറുണ്ടെന്ന് കുട്ടികള്‍ സമ്മതിച്ചു. ഈ യാത്രക്കിടെ മറ്റു വാഹനങ്ങള്‍ മോഷ്ടിക്കുകയും പോലീസിന്റെ കണ്ണില്‍പ്പെട്ടാല്‍ നിര്‍ത്താതെ അമിത വേഗത്തില്‍ ഓടിച്ച് രക്ഷപ്പെടുകയും ചെയ്യും. സമീപ കാലങ്ങളിലായി കുട്ടികള്‍ കൂടുതലായി കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് ജില്ല പോലീസ് മേധാവി രാജ്പാല്‍ മീണ പറഞ്ഞു. രക്ഷിതാക്കളോട് ചോദിച്ചതില്‍ കൂടുതല്‍ കുട്ടികളും വീടുകളില്‍ രക്ഷിതാക്കളെ അനുസരിക്കാതെ കറങ്ങി നടക്കുന്നവരാണെന്ന വിവരമാണ് ലഭിച്ചത്. മിക്കകുട്ടികളും ലഹരി ഉപയോഗിക്കുന്നവരാണെന്നും രക്ഷിതാക്കളോട് നിരന്തരം കലഹിക്കുന്നവരാണെന്നും,ചില കുട്ടികള്‍ കൗണ്‍സലിംഗിന് വിധേയരായിക്കൊണ്ടിരിക്കുന്നവരാണെന്നും അറിയാന്‍ കഴിഞ്ഞിട്ടുണ്ട്, ഇത്തരം കുട്ടികളെ പ്രത്യേക നിരീക്ഷണം നടത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട് ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
Read Latest Local News and Malayalam News