കോഴിക്കോട്: നന്മ നിറഞ്ഞ ഗ്രാമീണജീവിതത്തിന്റെ നേര്‍ചിത്രങ്ങളുമായി ഒരു പുസ്തകം. കുരുവട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ പറമ്പില്‍ബസാര്‍ പ്രദേശത്തെക്കുറിച്ചുള്ള ഗതകാല സ്മൃതികളാണ് ആലിന്‍ചുവട്ടിലെ ഓര്‍മകള്‍ എന്ന പേരില്‍ കഴിഞ്ഞദിവസം പുറത്തിറങ്ങിയത്. പ്രദേശവാസിയും പൊതുപ്രവര്‍ത്തകനുമായ ജൗഹര്‍ പറമ്പിലാണ് പുസ്തകത്തിന്റെ രചയിതാവ്.
വികസനകാര്യത്തില്‍ ഏറെ മുന്നേറിയ പറമ്പില്‍ബസാര്‍ പണ്ടുകാലത്ത് ആലിന്‍ചുവട് എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. അങ്ങാടിയുടെ അഭിമാനമായി ഇന്നും നിലകൊള്ളുന്ന ആല്‍മരമാണ് (മംഗലോലത്ത് ആല്) ഈ പേരിനു കാരണം. ഇതേ ആല്‍മരത്തിന്റെ ചുവട്ടില്‍ വച്ചാണ് പുസ്തകം പ്രകാശനം ചെയ്തത് എന്നതും പ്രത്യേകതയായി. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു നടന്ന ചടങ്ങില്‍ ടിവി ബാലന് പ്രകാശനം നിര്‍വഹിച്ചു. എ. ശാന്തകുമാര്‍ ഏറ്റുവാങ്ങി. പുസ്തകം പ്രസിദ്ധീകരിച്ച സര്‍ഗം സാഹിത്യവേദിയുടെ കണ്‍വീനര്‍ ലത്തീഫ് പറമ്പില്‍ അധ്യക്ഷത വഹിച്ചു. ജയന് മാസ്റ്റര്‍, കലാം വെള്ളിമാട്, മജീദ് മാസ്റ്റര്‍, സിപി അബൂബക്കര്‍ എന്നിവര്‍ പ്രസംഗിച്ചു. ഗ്രന്ഥകാരന് ജൗഹര്‍ പറമ്പില്‍ മറുപടി പ്രസംഗം നടത്തി.
Also Read: ഇനി കൊവിഡ് പരിശോധന വേഗത്തിലാകും; കോഴിക്കോട് ആര്‍ടി-പിസിആര്‍ ലാബ് തുറന്നു
ദേശത്തിന്റെ ചരിത്രവും അതുമായി ബന്ധപ്പെട്ട സംഭവങ്ങളും വ്യക്തികളുടെ ജീവിതവുമെല്ലാമാണ് പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പുതുതലമുറയ്ക്കു പരിചയമില്ലാത്ത നാടിന്റെ ചിത്രം വരച്ചുകാട്ടുന്നവയാണ് അധ്യായങ്ങളിലേറെയും. പഴയകാല പൗരപ്രമുഖര്‍, വ്യാപാരികള്‍, രാഷ്ട്രീയ-സാംസ്കാരിക പ്രവര്‍ത്തകര്‍, അധ്യാപകര്‍, ചികിത്സകര്‍, തൊഴിലാളികള്‍ തുടങ്ങിയവരെക്കുറിച്ചെല്ലാം കുറിപ്പുകളുണ്ട്.
ഇന്ന് അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന പറമ്പില്‍ബസാറില്‍ പണ്ടുകാലത്തുണ്ടായിരുന്ന സൗകര്യങ്ങള്‍ എന്തൊക്കെയായിരുന്നെന്നും പുസ്തകം പരിചയപ്പെടുത്തുന്നു. എണ്‍പതുകളുടെ തുടക്കത്തിലുണ്ടായിരുന്ന ആലിന്‍ചുവട്ടിലെ സ്ഥാപനങ്ങളുടെയും തല്‍സ്ഥാനത്ത് ഇന്നു നിലവിലുള്ള സ്ഥാപനങ്ങളുടെയും വിവരണവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലഭ്യമായ ചിത്രങ്ങളും ചേര്‍ത്തിട്ടുണ്ട്.
കോഴിക്കോട് ഐപിഎച്ച് ജീവനക്കാരനായ ജൗഹര്‍ പറമ്പിലിന്റെ ആദ്യത്തെ പുസ്തകമാണിത്. ഫേസ്ബുക്കില്‍ എഴുതിയ നാടിനെക്കുറിച്ചുള്ള ഓര്മക്കുറിപ്പുകളാണ് പുസ്തകരൂപത്തിലേക്കു മാറ്റിയതെന്ന് ജൗഹര്‍ പറമ്പില്‍ സമയം മലയാളത്തോടു പറഞ്ഞു.
കോഴിക്കോട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ