ആപ്പ്ജില്ല

കർഷക സമരത്തിന് പിന്നിൽ ദേശവിരുദ്ധ ശക്തികള്‍; പ്രതിപക്ഷം കബളിപ്പിക്കുന്നു, ബീഹാര്‍ മോദിയോടൊപ്പം നിന്നില്ലേയെന്ന് കെ സുരേന്ദ്രന്‍

കേരളത്തെ ഒരു തരത്തിലും ബാധിക്കാത്ത സമരത്തിന് പിന്തുണ നൽകാൻ പ്രത്യേക നിയമസഭ വിളിക്കുന്നത് എന്തിനാണ്? പാർലമെന്‍റ് പാസാക്കി രാഷ്ട്രപതി ഒപ്പിട്ട നിയമത്തിനെതിരെ പ്രമേയം കൊണ്ടു വരാൻ നിയമസഭയ്ക്ക് എന്ത് അവകാശമാണുള്ളത്?

Samayam Malayalam 25 Dec 2020, 3:46 pm
കോഴിക്കോട്: കർഷക സമരത്തിന് പിന്നിൽ ദേശവിരുദ്ധ ശക്തികളാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതിപ്രകാരമുള്ള ധനസഹായ വിതരണത്തിന് മുന്നോടിയായി എലത്തൂർ ഏടക്കരയിൽ നടത്തിയ കിസാൻ സംവാദ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കർഷകരെ കബളിപ്പിക്കുകയാണ് പ്രതിപക്ഷം. ഇതിന് പിന്നിൽ മോദിയോടുള്ള രാഷ്ട്രീയ വിരോധമാണ്. സമരം നയിക്കുന്നത് കർഷകരാണെങ്കിലും സമരത്തിന് പിന്നിൽ ദേശവിരുദ്ധ ശക്തികളാണ്.
Samayam Malayalam bjp leader k surendrans comment about farmers protest
കർഷക സമരത്തിന് പിന്നിൽ ദേശവിരുദ്ധ ശക്തികള്‍; പ്രതിപക്ഷം കബളിപ്പിക്കുന്നു, ബീഹാര്‍ മോദിയോടൊപ്പം നിന്നില്ലേയെന്ന് കെ സുരേന്ദ്രന്‍


​ദേശ വിരുദ്ധ ശക്തികള്‍

നരേന്ദ്രമോദി സർക്കാരിന്‍റെ നിലപാടുകൾ കാരണം നിലനിൽപ്പ് നഷ്ടമായ ശക്തികളാണ് സമരത്തിന്‍റെ മറവിൽ പ്രതിഷേധിക്കുന്നത്. പുതിയ കാർഷിക നിയമം കാരണം കൃഷിക്കാരല്ല ഇടനിലക്കാരാണ്കഷ്ടപ്പെടുന്നത്. ഭരണസിരാകേന്ദ്രങ്ങളെ നിയന്ത്രിക്കുന്ന ഇടനിലക്കാർക്ക് തിരിച്ചടി വന്നതുകൊണ്ടാണ് സമരത്തിന് ഇത്ര ഇളക്കം. എന്താണ് കർഷകർക്ക് ഈ ബില്ലുകൊണ്ട് ദോഷമെന്ന് പറയാൻ സമരക്കാർക്ക് സാധിക്കുന്നില്ല. കർഷക സമരം വെറും തട്ടിപ്പാണ്. മണ്ഡി സംവിധാനം പൂർണ്ണമായും ഇല്ലാതാക്കുമെന്ന് തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ പറഞ്ഞവരാണ് കോൺഗ്രസും ഇടതുപാർട്ടിക്കാരും.

​എന്തിന് പ്രത്യേക നിയമസഭ?

കേരളത്തെ ഒരു തരത്തിലും ബാധിക്കാത്ത സമരത്തിന് പിന്തുണ നൽകാൻ പ്രത്യേക നിയമസഭ വിളിക്കുന്നത് എന്തിനാണ്? പാർലമെന്‍റ് പാസാക്കി രാഷ്ട്രപതി ഒപ്പിട്ട നിയമത്തിനെതിരെ പ്രമേയം കൊണ്ടു വരാൻ നിയമസഭയ്ക്ക് എന്ത് അവകാശമാണുള്ളത്? കൃഷിക്ക് ഏറ്റവും ഉയർന്ന താങ്ങ് വില കൊടുത്തത് മോദി സർക്കാരാണ്. മോദിയുടെ ഫാസിസം തടയാനാണ് ഞാൻ ഡൽഹിയിലേക്ക് പോയതെന്ന് പറഞ്ഞ കുഞ്ഞാലിക്കുട്ടി മോദിയുടെ ഫാസിസം തീർന്നോ എന്ന് വ്യക്തമാക്കണം. ഇനിയും ചില എംപിമാർ രാജിവെക്കുകയാണെന്നാണ് പറയുന്നത്. മോദി സർക്കാർ സ്യൂട്ട് ബൂട്ട് സർക്കാർ ആണെന്നാണ് പ്രതിപക്ഷം പറയുന്നത്. മോദിയാണ് രാജ്യത്തെ കൃഷിക്കാർക്ക് ദോഷമാവുന്ന അന്താരാഷ്ട്ര കരാർ ഒപ്പുവെക്കില്ലെന്ന് പറഞ്ഞത്.

​ബിഹാറിൽ ജനം മോദിയോടൊപ്പം നിന്നു

എല്ലാ നല്ല കാര്യത്തിനെയും ആദ്യം എതിർക്കുക പിന്നെ അംഗീകരിക്കുക എന്നതാണ് ചിലരുടെ നയം. കർഷക സമരം നടന്നിട്ടും ബിഹാറിൽ ജനം മോദിയോടൊപ്പം നിന്നു. എല്ലാ സംസ്ഥാനങ്ങളിലും നടന്ന ഉപതിരഞ്ഞെടുപ്പിലും തദ്ദേശ തിരഞ്ഞെടുപ്പുകളിലും ബിജെപി വൻവിജയമാണ് നേടിയത്. രാജ്യത്തെ കർഷകർക്ക് ഒറ്റ ക്ലിക്കിൽ 18000 കോടിയുടെ കിസാൻ സമ്മാൻ നിധി പ്രഖ്യാപിച്ചിരിക്കുകയാണ് പ്രധാനമന്ത്രി. കൃഷി ശക്തമാക്കാൻ സാങ്കേതിക വിദ്യ വികസിപ്പിച്ചും യൂറിയയുടെ ലഭ്യത കുറവ് പരിഹരിച്ചും ഇടത്തരക്കാരെ ഒഴിവാക്കിയുമാണ് മോദി സർക്കാർ മുന്നോട്ട് പോകുന്നതെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്