കോഴിക്കോട്: കൊവിഡ് നിയന്ത്രണങ്ങള്‍ മൂലം പ്രതിസന്ധിയിലായ മണ്‍പാത്ര നിര്‍മാണ തൊഴിലാളികളെ സഹായിക്കാന്‍ ഒരുക്കിയ സോഷ്യല്‍മീഡിയ ചലഞ്ച് സൂപ്പര്‍ഹിറ്റായി. കോഴിക്കോട് മുക്കത്തിനടുത്ത അഗസ്ത്യന്മുഴി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന നാട്ടുകൂട്ടം നാട്ടരങ്ങ് കൂട്ടായ്മയാണ് ' ദേ ചട്ടീം കലോം...' എന്ന പേരില്‍ വേറിട്ട പരിപാടിയൊരുക്കിയത്.
പ്രദേശത്തെ വെസ്റ്റ് മാമ്പറ്റ ചെറുതടത്തില്‍ മണ്‍പാത്രനിര്‍മാണം ഉപജീവനമാര്‍ഗമാക്കിയ നിരവധി കുടുംബങ്ങളാണുള്ളത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കച്ചവടം പ്രതിസന്ധിയിലായി വരുമാനം നിലച്ച് ദുരിതത്തിലായ ഇവരെ സഹായിക്കാനാണ് കൂട്ടായ്മ രംഗത്തിറങ്ങിയത്. അഗസ്ത്യന്മുഴിയില് കഴിഞ്ഞദിവസം നടത്തിയ മണ്പാത്രച്ചന്തയിലൂടെ നാല്പതിനായിരത്തോളം രൂപയുടെ ഉത്പന്നങ്ങള്‍ വിറ്റഴിക്കാനായി.
Also Read: വ്യത്യസ്തനായൊരി കൗണ്‍സിലറെ സത്യത്തിലാരും തിരിച്ചറിഞ്ഞില്ല; മൂന്നാം അംഗത്തിലും പ്രതീക്ഷയോടെ ബിനു
സാമൂഹിക മാധ്യമങ്ങള്‍ വഴി നടത്തിയ പ്രചാരണം ഫലം കണ്ടതോടെ നിരവധി പേരാണ് മണ്‍പാത്രങ്ങള്‍ ആവശ്യപ്പെട്ടെത്തിയത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു വില്‍പ്പനസൗകര്യം ഒരുക്കിയത്. സംഘാടകര്‍ പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ ആളുകള്‍ എത്തിയതോടെ ഉത്പന്നങ്ങള്‍ അതിവേഗം വിറ്റഴിക്കപ്പെട്ടു. പ്രതിസന്ധിയിലാകുന്നവര്ക്കു കൈത്താങ്ങാകാനുള്ള നാടിന്റെ സുമനസുകൂടിയാണ് ഇതുവഴി തെളിയിക്കപ്പെട്ടതെന്ന് നാട്ടുകൂട്ടം നാട്ടരങ്ങ് പ്രവര്‍ത്തകര്‍ പറഞ്ഞു. ഭാവിയില്‍ സമാനപരിപാടികള്‍ സംഘടിപ്പിക്കാനുള്ള ഊര്ജംകൂടിയാണിതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. റൈനീഷ് നീലാംബരി, ബിജു പാറക്കല്‍, പ്രിന്‍സ് മാമ്പറ്റ, നാസര്‍ യു.പി, ഉണ്ണീഷ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
കോഴിക്കോട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ