ആപ്പ്ജില്ല

കടലില്‍ പൊകുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കം; ചാലിയം ഹാര്‍ബറില്‍ സംഘര്‍ഷം, പോലീസ് ലാത്തി വീശി

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്ത് കടലില്‍ പോകരുതെന്ന് ഒരു വിഭാഗം അഭിപ്രായപ്പെട്ടപ്പോള്‍ പോകണമെന്ന് മറ്റൊരു വിഭാഗം നിലപാടെടുത്തതാണ് സംഘര്‍ഷത്തിലേക്ക് എത്തിയത്.

| Edited byനവീൻ കുമാർ ടിവി | Samayam Malayalam 5 Jul 2020, 2:14 pm
കോഴിക്കോട്: കൊവിഡ് നിയന്ത്രണങ്ങള്‍ക്കിടെ മത്സ്യബന്ധനത്തിനു പോകുന്നതിനെച്ചൊല്ലി ചാലിയം മത്സ്യബന്ധന ഹാര്‍ബറില്‍ നിലനിന്നിരുന്ന തര്‍ക്കം സംഘര്‍ഷത്തിലെത്തി. കടലില്‍ പോകുമെന്ന് ഒരു വിഭാഗവും അനുവദിക്കില്ലെന്ന് മറ്റൊരുവിഭാഗവും നിലപാടെടുത്തതാണ് കയ്യാങ്കളിയിലെത്തിയത്. ഇന്നു രാവിലെയാണ് സംഭവം. തര്‍ക്കവും ഇതിന്‍റെ പേരിലുള്ള ആള്‍ക്കൂട്ടവും അതിരുവിട്ടതോടെ പോലീസ് ഇടപെട്ടു. ആളുകളെ പിരിച്ചുവിടാന്‍ ലാത്തിവീശി. ഏതാനും പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അതിനിടെ പോലീസ് അകാരണമായി മര്‍ദിച്ചുവെന്നാണ് തൊഴിലാളികളുടെ ആരോപണം.
Samayam Malayalam Chaliyam Harber


Also Read: പാഠം ഒന്ന് ഇമ്മിണി ബല്യ കൊറോണ!! വൈക്കം മുഹമ്മദിന്‍റെ കഥാപാത്രങ്ങളുമായി സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു

അന്യസംസ്ഥാനത്തു നിന്നുള്ള തൊഴിലാളികള്‍ മത്സ്യബന്ധനം നടത്തുന്നതിനെച്ചൊല്ലി ഏതാനും ദിവസം മുമ്പ് ഇവിടെ തര്‍ക്കമുണ്ടായിരുന്നു. ആരോഗ്യവകുപ്പിന്‍റെ നിര്‍ദേശങ്ങള്‍ കാറ്റില്‍പറത്തിയാണ് ഇതരസംസ്ഥാനക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നായിരുന്നു പ്രധാന ആരോപണം. തൊഴിലാളികളുടെ യാത്ര സംബന്ധിച്ചുപോലും വ്യക്തതയില്ലെന്നടക്കമുള്ള പരാതികള്‍ ഉയര്‍ന്നതോടെ തൊഴിലാളികളുടെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തില്‍ പഞ്ചായത്ത് മുന്‍കൈയെടുത്ത് ഫിഷ്‌ലാന്‍ഡിംഗ് സെന്‍ററില്‍ യോഗം ചേര്‍ന്നു.

Also Read: തിരുവനന്തപുരം അഗ്‌നിപര്‍വതത്തിന് മുകളിലെന്ന് കടകംപള്ളി; ക്വാറന്‍റൈനിലുള്ള പ്രതികള്‍ ചാടിപ്പോയി!!

പ്രശ്‌നപരിഹാരമെന്ന നിലയില്‍ ചില ധാരണകള്‍ കൊണ്ടുവന്നു. എന്നാല്‍ ഞായറാഴ്ച ഹാര്‍ബര്‍ പ്രവര്‍ത്തിക്കേണ്ടതില്ലെന്ന തീരുമാനത്തെച്ചൊല്ലി അഭിപ്രായഭിന്നതയുണ്ടായി. അടച്ചിടല്‍ വേണ്ടെന്നു ഒരു വിഭാഗം അഭിപ്രായപ്പെട്ടപ്പോള്‍ എതിര്‍പ്പുമായി മറ്റൊരു വിഭാഗം രംഗത്തെത്തി. ഇതാണ് ഇന്നു രാവിലെ സംഘര്‍ഷത്തിലേക്കെത്തിയത്. കഴിഞ്ഞദിവസം കടലില്‍ പോയവരും ഇന്നു രാവിലെ കടലില്‍ പോയവരുമൊക്കെ തിരിച്ചെത്താനിരിക്കേയാണ് സംഘര്‍ഷാവസ്ഥയുണ്ടായത്. തിരിച്ചെത്തുന്നവരെ തടയുമെന്നു പ്രഖ്യാപിച്ച് ചില തൊഴിലാളികള്‍ ഹാര്‍ബറില്‍ സംഘടിച്ചു നിന്നു.

Also Read: ഇടതു മുന്നണിയുടെ ഭാഗമാകാൻ പുതിയ ഉപാധിയുമായി ജോസ് കെ മാണി; റോഷി അഗസ്റ്റിന് മന്ത്രിസ്ഥാനം, തന്ത്രങ്ങളുമായി ജോസ് വിഭാഗം

മറുവിഭാഗം കൂടിയെത്തിയതോടെ തര്‍ക്കവും കയ്യാങ്കളിയുമായി. മത്സ്യം വാങ്ങാനെത്തിയവരുള്‍പ്പെടെ നിരവധി പേര്‍ സ്ഥലത്തുണ്ടായിരുന്നു. ആള്‍ക്കൂട്ടവും തര്‍ക്കവും നിയന്ത്രണാതീതമായതോടെ പോലീസ് ലാത്തിവീശുകയായിരുന്നു. സംഘര്‍ഷസാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വന്‍പോലീസ് സംഘം സ്ഥലത്തുണ്ടായിരുന്നു. അസിസ്റ്റന്റ് കമ്മീഷണര്‍ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രിച്ചത്. സംഘര്‍ഷത്തിനിടെ അനുബന്ധ തൊഴിലാളികളുടെ ചില ഷെഡുകള്‍ പൊളിച്ചതായും പരാതിയുണ്ട്. പരപ്പനങ്ങാടി, ചെട്ടിപ്പടി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്‍പ്പെടെയുള്ള നിരവധി മത്സ്യത്തൊഴിലാളികളാണ് ചാലിയം കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്നത്. ഞായറാഴ്ചകളിലടക്കം വന്‍തിരക്കനുഭവപ്പെടുന്ന വിപണനകേന്ദ്രമാണിത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്