കോഴിക്കോട്: ബാലുശ്ശേരി ഏകരൂരിൽ നിന്ന് കഞ്ചാവുമായി അറസ്റ്റിലായ സംഘത്തിലെ പ്രതി എസ്ഐയെ അക്രമിച്ച് പരിക്കേല്‍പ്പിച്ചു. വാടക വീട് കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന നടത്തുന്നതിനിടെ പിടിയിലായ സംഘത്തിലെ കണ്ണൂര്‍ അമ്പായത്തോട് സ്വദേശി പാറച്ചാലില്‍ അജിത് വര്‍ഗീസാണ് പ്രതികള്‍ക്ക് എസ്കോര്‍ട്ട് പോയ എസ്ഐയെ അക്രമിച്ചത്. ഞായറാഴ്ച്ച പുലര്‍ച്ച രണ്ട് മണിയോടെ വടകരയിലാണ് സംഭവം. നാദാപുരം കണ്ട്രോള് റൂം എസ് ഐ രവീന്ദ്രന് (53) നെയാണ് പ്രതി അക്രമിച്ചത്. പേരാമ്പ്രയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ് ഐ രവീന്ദ്രനും, ബാലുശ്ശേരി പോലീസും ചേര്‍ന്നാണ് പ്രതികളെ വടകര മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കാന്‍ എത്തിച്ചത്.
ബാലുശേരിക്കടുത്ത് എകരൂരിൽ വാടകവീട് കേന്ദ്രീകരിച്ച് വൻതോതിൽ കഞ്ചാവ് വിൽപന നടത്തവേയാണ് അജിത് വർഗീസും സഹോദരനും സ്ത്രീയുമടക്കം നാലുപേർ അറസ്റ്റിലായത്. ഇവരിൽ നിന്ന് ഒമ്പത് കിലോ കഞ്ചാവും 1.14 ലക്ഷം രൂപയും പിടിച്ചെടുത്തിരുന്നു. രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ സിറ്റി ക്രൈം സ്ക്വാഡും ബാലുശേരി പോലീസും സംയുക്തമായി എകരൂൽ അങ്ങാടിക്കു സമീപം പാലംതലക്കൽ ഭാഗത്തെ വീട്ടിൽ പരിശോധന നടത്തുകയായിരുന്നു. പ്രതികൾ നേരത്തേ വിവിധ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളവരാണെന്ന് പോലീസ് അറിയിച്ചു. എസ്ഐയെ ആക്രമിച്ച അജിത് വർഗീസിനെ അടുത്തിടെ ഏഴു കിലോഗ്രാം കഞ്ചാവുമായി കോഴിക്കോട് വച്ച് പോലീസ് പിടികൂടിയിരുന്നു. ജാമ്യത്തിൽ ഇറങ്ങിയ ശേഷം ഇയാളും കൂട്ടാളികളും എകരൂൽ, കാക്കൂർ ഭാഗങ്ങളിൽ താമസിച്ച് ലഹരി വിൽപ്പന തുടരുകയായിരുന്നു.
കോഴിക്കോട് ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
Read Latest Local News and Malayalam News