ആപ്പ്ജില്ല

വഖഫ് വിവാദം കൊടുമ്പിരി കൊള്ളുന്നു; ജീവനക്കാര്‍ ആശങ്കയില്‍

സംസ്ഥാനത്തെ വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പിഎസ്‌സിക്ക് വിടാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിഷേധം കടുക്കുകയാണ്. കഴിഞ്ഞ ഇടതുസര്‍ക്കാരിന്റെ കാലത്ത് വഖഫ് നിയമനങ്ങള്‍ പിഎസ് സിക്ക് വിടാനുള്ള ഓര്‍ഡിനന്‍സ് പുറത്തിറക്കിയിരുന്നു. ഈ ഓര്‍ഡിനന്‍സിന് പകരമുള്ള ബില്ല് ഈ വര്‍ഷം നവംബര്‍ ഒമ്പതിന് നിയമസഭ പാസാക്കുകയാണ് ഉണ്ടായത്.

Samayam Malayalam 7 Dec 2021, 3:13 pm
ഫസീല മൊയ്തു
Samayam Malayalam employees respond to the controversy between the government and organizations
വഖഫ് വിവാദം കൊടുമ്പിരി കൊള്ളുന്നു; ജീവനക്കാര്‍ ആശങ്കയില്‍


കോഴിക്കോട്: വഖഫ് വിവാദം കൊടുമ്പിരി കൊള്ളുമ്പോള്‍ നിലവിലെ ജീവനക്കാര്‍ ആശങ്കയിലാണ്. വഖഫ് ബോര്‍ഡിലെ നിയമനം പിഎസ് സിക്ക് വിടുന്നത് അഴിമതി തടയാനാണെന്ന് പറയുന്ന സര്‍ക്കാര്‍ നിലപാട് ജീവനക്കാരെ നിരാശപ്പെടുത്തുകയാണ്. നിലവില്‍ യാതോരു അഴിമതി ആരോപണവും ഉന്നയിക്കപ്പെടാത്ത സാഹചര്യത്തില്‍ അനാവശ്യമായി ജീവനക്കാരെ വിവാദങ്ങളിലുള്‍പ്പെടുത്തുന്നത് അവരെ ആശങ്കയിലാഴ്ത്തുകയാണ്.

ജീവനക്കാര്‍ അഴിമതിക്കാരോ?

'കഴിഞ്ഞ പതിനെട്ടുവര്‍ഷമായി ഞാന്‍ സര്‍വ്വീസിലുണ്ട്. വഖഫ് ജീവനക്കാരില്‍ ആര്‍ക്കുമെതിരായും ഒരു അഴിമതി ആരോപണവും ഉയര്‍ന്നിട്ടില്ല. ആര്‍ക്കെതിരേയും അത്തരത്തിലൊരു പരാതി വന്നിട്ടുമില്ല. അതുകൊണ്ടുതന്നെ ജീവനക്കാര്‍ അഴിമതിക്കാരാണെന്ന വാദം ഉന്നയിക്കുന്നത് വസ്തുതാ വിരുദ്ധമായ കാര്യമാണ്'-പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത വഖഫ് ബോര്‍ഡ് ജീവനക്കാരന്‍ പറയുന്നു. അതേസമയം, കാര്യക്ഷമതയില്ലാത്ത ജീവനക്കാരാണ് നിലവിലുള്ളത് എന്ന സര്‍ക്കാരിന്റെ വാദത്തേയും ജീവനക്കാര്‍ തള്ളുന്നു. ബോര്‍ഡിലെ ജീവനക്കാരില്‍ ക്ലെര്‍ക്കിന് വേണ്ട യോഗ്യത ഡിഗ്രിയും കമ്പ്യൂട്ടര്‍ ഡിപ്ലോമയുമാണ്. അതായത് സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ക്ലെര്‍ക്കിന് വേണ്ട യോഗ്യതയില്‍ കൂടുതലാണ് ബോര്‍ഡിലെ ജീവനക്കാരന് ആവശ്യപ്പെടുന്നത്.

ജീവനക്കാരുടെ കാര്യക്ഷമത

കൂടാതെ നിലവിലെ ജീവനക്കാരില്‍ ഭൂരിഭാഗവവും ഉന്നതവിദ്യാഭ്യാസ യോഗ്യതയുമുള്ളവരാണ്. പിജിയും എല്‍എല്‍എമ്മും എല്‍എല്‍ബിയും തുടങ്ങിയ യോഗ്യതയുള്ളവരും ജീവനക്കാരിലുണ്ട്. അതുകൊണ്ടുതന്നെ ക്വാളിറ്റിയില്ലാത്ത ജീവനക്കാരാണെന്ന വാദം ജീവനക്കാരെ നിരാശപ്പെടുത്തുന്നതാണ്. 'ജീവനക്കാരില്‍ വനിതാ ജീവനക്കാരുമുണ്ട്. ഞങ്ങള്‍ വിദ്യാഭ്യാസ യോഗ്യത വസ്ത്രങ്ങളില്‍ പ്രദര്‍ശിപ്പിക്കാമെന്നായിരുന്നു ബോര്‍ഡിലെ ജീവനക്കാര്‍ യോഗ്യതയില്ലാത്തവരാണെന്ന സര്‍ക്കാരിന്റെ പ്രയോഗത്തോട് ജീവനക്കാര്‍ പ്രതികരിച്ചത്. വഖഫ് ബോര്‍ഡ് നിയമനം പിഎസ് സിക്ക് വിടുന്നതിന് സര്‍ക്കാരിന് പല വാദങ്ങളുമുയര്‍ത്താം. അത് സര്‍ക്കാരിന്റെ പോളിസി മാറ്ററാണെന്ന് പറയാം. സുതാര്യമാക്കാനാണെന്ന് പറയാം. പക്ഷേ നിയമസഭയില്‍ വന്നത് മുഴുവന്‍ ജീവനക്കാരുടെ കാര്യക്ഷമതയില്ലായ്മയെ കുറിച്ചായിരുന്നു. '-വഖഫ് ബോര്‍ഡിലെ ജീവനക്കാരന്‍ പറയുന്നു.

നീതി ലഭിക്കുന്നില്ലെന്ന് ആക്ഷേപങ്ങളുണ്ട്

ഇന്ത്യയിലെ പ്രമുഖ മാധ്യമമായ ഔട്ട്‌ലുക്കില്‍ പോലും കവര്‍സ്‌റ്റോറിയായി വന്നതാണ് കേരള വഖഫ് ബോര്‍ഡ് നമ്പര്‍ വണ്ണാണെന്നത്. പാര്‍ലമെന്റ് നിശ്ചയിച്ച ജോയിന്റ് പാര്‍ലമെന്ററി കമ്മിറ്റി രണ്ടു തവണ കേരളം സന്ദര്‍ശിച്ചിരുന്നു. അവരെല്ലാ സംസ്ഥാനങ്ങളും സന്ദര്‍ശിച്ചിരുന്നു. അവരുടെ റിപ്പോര്‍ട്ട് പ്രകാരം ഇവിടത്തെ ബോര്‍ഡ് മാതൃകയാക്കിയാണ് അവതരിപ്പിച്ചിരിക്കുന്നത്. സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥരാവാനാണ് കേരളത്തില്‍ ഏറ്റവും കൂടുതല്‍ മത്സരപരീക്ഷകള്‍ നടക്കുന്നത്. അതിന് യോഗ്യത വേണ്ടത് ഡിഗ്രിയും കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ ഇന്‍ ഡിപ്ലോമയുമാണ്. അതേ യോഗ്യത തന്നെയാണ് ബോര്‍ഡിലെ ജീവനക്കാരനും വേണ്ടത്. ബോര്‍ഡ് എടുക്കുന്ന തീരുമാനങ്ങളില്‍ നീതി ലഭിക്കുന്നില്ലെന്ന ആക്ഷേപങ്ങള്‍ ഉയരുന്നുണ്ട്. നീതിയുടെ പക്ഷത്താണ് ന്യായമുണ്ടാവുകയുള്ളൂ. സ്വാഭാവികമായും നിഷ്പക്ഷമായ തീരുമാനങ്ങള്‍ കൈക്കൊള്ളുമ്പോള്‍ ഇത്തരത്തിലുള്ള ആരോപണങ്ങള്‍ ഉയരുക സ്വാഭാവികമാണ്.

ജീവനക്കാര്‍ അസ്വസ്ഥരാണ്

നിരന്തരം ഉയരുന്ന വിവാദങ്ങളില്‍ ജീവനക്കാര്‍ അസ്വസ്ഥരാണ്. നിലവില്‍ താല്‍ക്കാലിക ജീവനക്കാര്‍ നിരവധിയുണ്ട്. അവരെ സ്ഥിരപ്പെടുത്തുമൊന്നൊക്കെ സര്‍ക്കാര്‍ പറയുന്നുണ്ട്. 29 പേരാണ് സ്ഥിരജീവനക്കാരുള്ളത്. ബാക്കി 77 പേരും താല്‍ക്കാലിക ജീവനക്കാരാണ്. അവരെ സ്ഥിരപ്പെടുത്തുമെന്നും പിഎസ് സിക്ക് വിടുമെന്ന് പറയുമ്പോഴും സര്‍ക്കാരത് ചെയ്തിട്ടില്ല. പതിനാല് വര്‍ഷമായി ജോലി ചെയ്ത് കൊണ്ടിരിക്കുന്നവരുണ്ട്. പലര്‍ക്കും പിഎസ് സി എഴുതാനുള്ള പ്രായം കഴിഞ്ഞവരാണ്. അമ്പത് വയസ്സിന് മുകളില്‍ പ്രായമായവരുണ്ട്. സ്ഥിരപ്പെടുത്തിയാല്‍ തന്നെ കുറച്ച് വര്‍ഷങ്ങള്‍ മാത്രമേ സര്‍വ്വീസ് ഉണ്ടാവുകയുള്ളൂ. അവരെ കാര്യക്ഷമരല്ലാത്തവര്‍ എന്നുകൂടി മുദ്ര കുത്തുമ്പോള്‍ അവരുടെ ഭാവി തന്നെ ചോദ്യം ചെയ്യപ്പെടുകയാണ്.

വഖഫ് സ്വത്തുക്കളില്‍ നിന്നുള്ള വരുമാനം

വഖഫ് സ്വത്തുക്കളില്‍ നിന്നുള്ള സ്ഥിരവരുമാനത്തിന്റെ 7ശതമാനം വഖഫ് ബോര്‍ഡില്‍ അടക്കണം. അതുകൂടാതെ സര്‍ക്കാരിന്റെ ഗ്രാന്റുമുണ്ട്. സര്‍ക്കാരിന്റെ ഗ്രാന്റ് രണ്ടുതരമാണ്. അഡ്മിനിസ്‌ട്രേറ്റീവ് ഗ്രാന്റ് ആന്റ് സോഷ്യല്‍ വെല്‍ഫെയര്‍ ഗ്രാന്റ്. അതായത് വഖഫ് ബോര്‍ഡില്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നത് അഡ്മിനിസ്‌ട്രേറ്റീവ് ഗ്രാന്റില്‍ നിന്നാണ്. അത് ഒരു കോടി രൂപയില്‍ താഴെ മാത്രമാണ്. എന്നാല്‍ ഈ ഗ്രാന്റ് കൃത്യസമയത്ത് ലഭ്യമാകാത്തതിനാലും തുക നാമമാത്രമായതിനാലും ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കുന്നതിന് പ്രാപ്തമല്ല. ഈ സന്ദര്‍ഭങ്ങളില്‍ വഖഫ് ബോര്‍ഡ് അവരുടെ ഫണ്ടില്‍ നിന്നാണ് ജീവനക്കാര്‍ക്ക് ശമ്പളം അനുവദിക്കുന്നത്. അതായത് സര്‍ക്കാര്‍ ഗ്രാന്റില്‍ നിന്നാണ് ശമ്പളം എന്ന് പറയുമ്പോഴും വഖഫ് ബോര്‍ഡ് നടന്നുപോകുന്നത് വഖഫ് സ്വത്തുക്കളില്‍ നിന്നും ലഭിക്കുന്ന വരുമാനത്തില്‍ നിന്നാണ്. വഖഫ് വരുമാനത്തിന്റെ ഏറിയ പങ്കും ഓഫീസ് നടത്തിപ്പിന് തന്നെ ആവശ്യമായി വരുന്നെന്ന് ചുരുക്കം. അതേസമയം, ഏഴു ശതമാനം ഫണ്ടില്‍ നിന്ന് കേന്ദ്രനിയമത്തിന്റെ പരിധിയില്‍ ആയതുകൊണ്ടുതന്നെ 2 ശതമാനം കേന്ദ്രത്തിനും നല്‍കേണ്ടതുണ്ട്.

ബോര്‍ഡിലെ നിയമനങ്ങള്‍ ഇങ്ങനെയാണ്

106 ജീവനക്കാരാണ് നിലവില്‍ വഖഫ് ബോര്‍ഡിലുള്ളത്. 58 പോസ്റ്റില്‍ മാത്രമാണ് നേരിട്ടുള്ള നിയമനങ്ങള്‍ ഉള്ളൂ. ബാക്കിയുള്ളതെല്ലാം പ്രൊമോഷന്‍ പോസ്റ്റുകളാണ്. ഡയറക്ടറ്റ് റിക്രൂട്ട്‌മെന്റ് നടത്തുന്ന 58 പോസ്റ്റുകളിലേക്കാണ്. അതായത് ഈ 58 പോസ്റ്റിലേക്ക് മാത്രമാണ് പിഎസ് സി യാണെങ്കിലും നേരിട്ടാണെങ്കിലും നിയമനം നടത്താന്‍ പറ്റൂ. എന്നാല്‍ ഒരു കോടിരൂപയില്‍ താഴെ മാത്രമാണ് സര്‍ക്കാര്‍ ഗ്രാന്റ്. ഇത് വെച്ചൊരിക്കലും മുന്നോട്ട് പോകാന്‍ കഴിയില്ല. ബജറ്റില്‍ തുക പറഞ്ഞു കഴിഞ്ഞാല്‍ പോലും ലഭ്യമാകാന്‍ ഒരുപാട് കാലതാമസം നേരിടേണ്ടി വരുന്നുണ്ട്. ഏകദേശം അടുത്ത ബജറ്റോടുകൂടിയാണ് തുക അനുവദിക്കുന്നത്. ആ ഘട്ടങ്ങളില്‍ വഖഫില്‍ നിന്നുള്ള വരുമാനമാണ് ഉപയോഗിക്കുന്നത്. ബോര്‍ഡിലെ നിയമനങ്ങള്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകള്‍ വഴിയല്ല. ഒരു ഒഴിവ് വന്നാല്‍ അത് നോട്ടിഫൈ ചെയ്ത് അപേക്ഷ ക്ഷണിക്കും. അതനുസരിച്ച് യോഗ്യരായ മുസ്ലിം ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷ നല്‍കാം. ബോര്‍ഡിലെ ക്ലര്‍ക്കിന്റെ യോഗ്യത ഡിഗ്രിക്കൊപ്പം കമ്പ്യൂട്ടര്‍ ഡിപ്ലോമയാണ്. സെക്രട്ടേറിയറ്റ് അസിസ്റ്റന്റിനുണ്ടാവുന്ന യോഗ്യതയാണ് വഖഫ് ബോര്‍ഡിലും ഉണ്ടാവേണ്ടത്. ഡിഗ്രിയുള്ള ആളുകളില്‍ നിന്നും അപേക്ഷ ക്ഷണിച്ച് സര്‍ക്കാര്‍ നിശ്ചയിക്കുന്ന ഏജന്‍സി പരീക്ഷ നടത്തിച്ച് റാങ്ക്‌ലിസ്റ്റ് പബ്ലിഷ് ചെയ്താണ് നിയമനങ്ങള്‍ നക്കുന്നത്. അങ്ങനെയാണ് അവസാനമായി 2016-ല്‍ നിയമനം നടന്നത്. അതിനുശേഷം റെഗുലേഷന്‍ സംബന്ധിച്ചുള്ള കേസുകള്‍ നടക്കുന്നത് കൊണ്ട് നിയമനങ്ങള്‍ നടന്നിട്ടില്ല. ജീവനക്കാര്‍ റിട്ടയര്‍ ചെയ്തത് കൊണ്ടും ബോര്‍ഡിന്റെ കീഴില്‍ പുതുതായി ഏഴ് ഓഫീസുകള്‍ വന്നതുകൊണ്ടുമാണ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകള്‍ വഴി നിയമനം നടക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്