കോഴിക്കോട്: ഐഎന്‍എല്ലിലെ ആഭ്യന്തര തര്‍ക്കങ്ങളില്‍ പ്രതികരണവുമായി ഐഎന്‍എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിംഇരിക്കൂര്‍. പാര്‍ട്ടിയില്‍ വിഭാഗീയത ഇല്ലെന്നും അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടെന്നും കാസിംഇരിക്കൂര്‍ പറഞ്ഞു. ബോര്‍ഡ്-കോര്‍പ്പറേഷന്‍ നിയമനങ്ങളിലേക്ക് ഇരുവിഭാഗവും പേര് നിര്‍ദ്ദേശിക്കാനൊരുങ്ങുന്ന സാഹചര്യത്തിലാണ് കാസിംഇരിക്കൂറിന്റെ പ്രതികരണം.
ഐഎന്‍എല്ലുമായി ബന്ധപ്പെട്ട് ചെറിയ പ്രശ്‌നംപോലും ഉണ്ടാവുമ്പോള്‍ മാധ്യമങ്ങള്‍ അത് തെറ്റായി വാര്‍ത്ത നല്‍കുകയാണെന്ന് കാസിംഇരിക്കൂര്‍ പറഞ്ഞു.പാര്‍ട്ടിയില്‍ ഇരുവിഭാഗം എന്നൊന്നുമില്ല. ആര്‍ക്കെങ്കിലും ഭിന്നമായ കാഴ്ച്ചപ്പാട് ഉണ്ടെങ്കില്‍ അത് വിഭാഗീയത അല്ല. അത് അഭിപ്രായവ്യത്യാസം മാത്രമാണ്. അല്ലാതെ വിഭാഗീയത അല്ലെന്നും കാസിം ഇരിക്കൂര്‍ പറഞ്ഞു.
സീനിയോരിറ്റിയും കമ്മിറ്റ്‌മെന്റും അച്ചടക്കവും
'എന്തെങ്കിലും അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാവുമ്പോള്‍ സെക്രട്ടേറിയറ്റും വര്‍ക്കിംഗ് കമ്മിറ്റിയും ചേരുന്നതാണ് പതിവ്. രണ്ടുമാസം മുമ്പ് സെക്രട്ടേറിയറ്റ് ചേര്‍ന്നിരുന്നു. വര്‍ക്കിംഗ് കമ്മിറ്റി ചേര്‍ന്നിട്ടില്ല. അതിന്റെയൊരു പ്രശ്‌നമേ ഇപ്പോഴുള്ളൂ. പ്രസിഡന്റും ജനറല്‍സെക്രട്ടറിയും ഓള്‍ ഇന്ത്യാ പ്രസിഡന്റും ഖജാന്‍ജിയും ഉള്‍പ്പെടെ നാലുപേരെ ബോര്‍ഡ്-കോര്‍പ്പറേഷന്‍ നിയമനവിഷയം ചര്‍ച്ച ചെയ്യാന്‍ നിയമിച്ചിരുന്നു. യോഗത്തില്‍ ഭൂരിപക്ഷാഭിപ്രായത്തിനനുസരിച്ചാണ് ബോര്‍ഡ്-കോര്‍പ്പറേഷന്‍ നിയമനത്തെക്കുറിച്ച് തീരുമാനമെടുത്തത്. ഒരുപാട് പേരുടെ പേരുകള്‍ ഉയര്‍ന്നുവന്നിരുന്നു. അതിലൊരാളാണ് എന്‍കെ അബ്ദുല്‍അസീസ്. എന്നാല്‍ ചില മാനദണ്ഡങ്ങള്‍ക്കനുസരിച്ചാണ് തീരുമാനമെടുക്കുക. സീനിയോരിറ്റിയും കമ്മിറ്റ്‌മെന്റും അച്ചടക്കവും മുഖ്യഘടകങ്ങളായി പരിഗണിക്കും. ദേശീയനേതൃത്വത്തിന്റെ തീരുമാനത്തിനനുസരിച്ചാണ് തീരുമാനങ്ങള്‍ അന്തിമമായി കൈക്കൊള്ളുക. എന്തെങ്കിലും തരത്തിലും അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാവുമ്പോള്‍ അങ്ങനെയാണ് ചെയ്യുന്നത്.'കാസിം ഇരിക്കൂര്‍ കൂട്ടിച്ചേര്‍ത്തു.
പാർട്ടി വീണ്ടും പിളർപ്പിലേക്കോ?
'രണ്ടരവര്‍ഷക്കാലത്തെ മന്ത്രിക്കാലാവധി നീട്ടിക്കിട്ടുമോ എന്നത് സര്‍ക്കാരിന്റെ തീരുമാനമാണ്. സ്റ്റുഡന്റ്‌സ് കേഡറ്റില്‍ മതവേഷത്തിന് അനുമതിയില്ലെന്ന വിഷയത്തിന്റെ വിശദാംശങ്ങള്‍ മനസ്സിലാക്കിയിട്ടില്ല. വിഷയം പഠിക്കേണ്ടതുണ്ട്. ആ പെണ്‍കുട്ടിയുടെ പരാതി എന്താണ്, സര്‍ക്കാരിന്റെ നിലപാട് എന്താണ് എന്നതൊക്കെ പഠിക്കേണ്ടതുണ്ട്. നിയമപരമായി കൂടി എന്താണെന്ന് അന്വേഷിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബോര്‍ഡ്,കോര്‍പ്പറേഷന്‍ സ്ഥാനങ്ങളിലേക്ക് സ്വന്തം നിലക്ക് പട്ടിക കൊടുക്കാന്‍ അബ്ദുല്‍ വഹാബ്പക്ഷം തീരുമാനിച്ചതാണ് പാര്‍ട്ടിയിലെ പുതിയ വിവാദം. മറുപക്ഷം വിയോജിപ്പോടെ മുന്നോട്ടുപോകുന്ന സാഹചര്യത്തില്‍ സമാന്തരകൗണ്‍സില്‍ വിളിക്കാനും കോഴിക്കോട് നടന്ന ഒരു കൂട്ടം നേതാക്കളുടെ യോഗത്തില്‍ തീരുമാനമായതായി അറിയുന്നു. ഇത് വീണ്ടും പാര്‍ട്ടിയെ പിളര്‍പ്പിലേക്ക് എത്തിക്കുമെന്നാണ് വിവരം.
സമിതി യോഗം വിളിച്ചില്ല
ബോര്‍ഡ് കോര്‍പ്പറേഷനില്‍ സ്ഥാനങ്ങളിലേക്കുള്ള അംഗങ്ങളെക്കുറിച്ച് പാര്‍ട്ടി തീരുമാനങ്ങളെടുത്തിട്ടുണ്ടെന്ന് മന്ത്രി ദേവര്‍കോവില്‍ നേരത്തെ പറഞ്ഞിരുന്നു. ഇതാണ് പോര് പരസ്യമായി പ്രകടമാവാന്‍ കാരണം. എന്നാല്‍ പ്രവര്‍ത്തക സമിതിയോഗം വിളിക്കാതെ എങ്ങനെ ബോര്‍ഡ് കോര്‍പ്പറേഷന്‍ അംഗങ്ങളെ തീരുമാനിച്ചുവെന്ന ചോദ്യവുമായി പ്രൊഫ അബ്ദുല്‍ വഹാബ് പക്ഷം രംഗത്തെത്തുകയായിരുന്നു. കാസിം ഇരിക്കൂര്‍ പക്ഷം ഏകപക്ഷീയമായി പട്ടിക തയ്യാറാക്കിയതിനാല്‍ സ്വന്തം നിലക്ക് പട്ടിക തയ്യാറാക്കി നല്‍കാന്‍ വഹാബ് പക്ഷവും തീരുമാനിക്കുകയായിരുന്നു.
സിപിഎമ്മിന്റെ താക്കീത്
കാസിംപക്ഷം പ്രവര്‍ത്തകസമിതി യോഗം വിളിച്ചാല്‍ അതേദിവസം കോഴിക്കോട്ട് സംസ്ഥാനകൗണ്‍സില്‍ വിളിക്കാനാണ് ധാരണ. അത് വീണ്ടുമൊരു പിളര്‍പ്പിന് കാരണമാവും. ബോര്‍ഡ് കോര്‍പ്പറേഷനിലേക്കുള്ള അംഗങ്ങളെ ഈ മാസം നല്‍കാനാണ് ഇടതുമുന്നണി ആവശ്യപ്പെട്ടിട്ടുള്ളത്. എന്നാല്‍ ഏതെങ്കിലും ഒരു വിഭാഗത്തിന്റെ മാത്രം പട്ടിക ഇടതുമുന്നണി അംഗീകരിക്കാന്‍ സാധ്യതയുമില്ല. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഇതുമായി ബന്ധപ്പെട്ടുള്ള താക്കീത് നല്‍കിയതായാണ് പുറത്തുവരുന്ന വിവരം.