ആപ്പ്ജില്ല

'ബിജെപിയുടെ വോട്ട് വേണം, അവരെ കാണാനും തയ്യാർ'; ലീഗിനെ വെട്ടിലാക്കി പി എം എ സലാമിൻ്റെ ശബ്ദസന്ദേശം പുറത്ത്

മുസ്ലീം ലീഗിനെ വെട്ടിലാക്കി പി എം എ സലാമിൻ്റെ ശബ്ദസന്ദേശം. ബിജെപിയുടെ വോട്ട് വേണമെന്ന ഫോൺ സംഭാഷണമാണ് പുറത്തുവന്നിരിക്കുന്നത്. കോഴിക്കോട് സൗത്തിലെ ഒരു ലീഗ് നേതാവുമായാണ് സംഭാഷണം.

Samayam Malayalam 19 Jan 2022, 2:44 pm
കോഴിക്കോട്: ലീഗിനെ വെട്ടിലാക്കി മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി പി എം എ സലാമിൻ്റെ ശബ്ദസന്ദേശം പുറത്ത്. ബിജെപിയുടെ വോട്ട് വേണമെന്ന ഫോൺ സംഭാഷണമാണ് പുറത്തുവന്നിരിക്കുന്നത്. ബിജെപിയുടെ വോട്ട് ലീഗിന് വേണമെന്നും അവരുമായി സംസാരിക്കാൻ താൻ തയ്യാറാണെന്നും പി എം എ സലാം പറയുന്നുണ്ട്. മാധ്യമങ്ങളിലൂടെയാണ് ഇത് പുറത്തുവന്നത്.
Samayam Malayalam muslim league general secretary pma salams conversation with league leader at kozhikode south constituency
'ബിജെപിയുടെ വോട്ട് വേണം, അവരെ കാണാനും തയ്യാർ'; ലീഗിനെ വെട്ടിലാക്കി പി എം എ സലാമിൻ്റെ ശബ്ദസന്ദേശം പുറത്ത്



​ബിജെപിക്കാരെ പോയി കാണാം..! ശബ്ദസന്ദേശം ഇങ്ങനെ

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണ കാലത്ത് കോഴിക്കോട് സൗത്തിലെ ഒരു ലീഗ് നേതാവുമായി സലാം സംസാരിക്കുന്നതിന്റെ ശബ്ദ സന്ദേശമാണ് ഇത്. കോഴിക്കോട് സൗത്തിൽ വനിതാ സ്ഥാനാർഥിയെ ഇറക്കി ലീഗ് വലിയ വെല്ലുവിളി നേരിടുന്ന ഒരു സാഹചര്യത്തിലായിരുന്നു സലാമിന്റെ ഇത്തരത്തിലുള്ള നീക്കം.'നമുക്ക് വോട്ടാണ് വലുത്. അതിന് അവർ ബൂത്ത് കമ്മിറ്റി ചേർന്നോ, മണ്ഡലം കമ്മിറ്റി ചേർന്നോ എന്നത് പ്രശ്‌നമല്ല. ബിജെപിക്കാർ നമുക്ക് വോട്ട് ചെയ്യുമെങ്കിൽ അവരുടെ വോട്ട് നമുക്ക് വേണം. അതിന് അവരെ പോയി കാണണമെങ്കിൽ ഞാൻ അതിന് തയ്യാറാണ്' ഇതായിരുന്നു സലാമിന്റെ ഫോൺ സംഭാഷണം.

​ബിജെപി വോട്ടുകൾ ലീഗിലേക്ക്

കോഴിക്കോട് സൗത്തിൽ നേരത്തെ തന്നെ ബിജെപി വോട്ടുകൾ ലീഗിന് ലഭിക്കുന്നതായി സിപിഎം ആരോപിച്ചിരുന്നു. എം കെ മുനീറും സി പി മുസാഫർ അഹമ്മദും തമ്മിൽ മത്സരിച്ചപ്പോഴുണ്ടായ ബിജെപി വോട്ടുകളിലെ ചോർച്ച വലിയ ചർച്ചയായിരുന്നു. കോഴിക്കോട് സൗത്തിനോട് ചേർന്നുള്ള ബേപ്പൂർ മണ്ഡലത്തിലെ മുൻകാല കോലീബി ബന്ധം കേരളത്തിലെ എല്ലാ തെരഞ്ഞെടുപ്പുകളിലും ചർച്ചയാകാറുമുണ്ട്. ഇത്തരം വാദങ്ങൾ ശരിവെക്കുന്നതാണ് ഇപ്പോൾ പുറത്തുവന്ന ശബ്ദസന്ദേശം.

​സിറ്റിങ് സീറ്റിലേറ്റ കനത്ത തിരിച്ചടി

ഈയടുത്താണ് നിയമസഭ തെരഞ്ഞെടുപ്പിലെ ഏക വനിതാസ്ഥാനാർഥിയായിരുന്ന അഡ്വ. നൂർബിനാ റഷീദ് പരാജയപ്പെട്ട സംഭവത്തിൽ മുസ്ലീം ലീഗ് കോഴിക്കോട് സൗത്ത് മണ്ഡലം കമ്മിറ്റിയെ പിരിച്ചുവിട്ടത്. വിവിധ മണ്ഡലങ്ങളിലെ പരാജയത്തിന് കാരണം പഠിക്കാൻ നിശ്ചയിച്ച കമ്മീഷന്റെ റിപ്പോർട്ട് പ്രകാരമായിരുന്നു നടപടി. കാൽനൂറ്റാണ്ടിനുശേഷമായിരുന്നു ലീഗിന് ഒരു വനിതാ സ്ഥാനാർഥി മത്സരരംഗത്തുണ്ടാവുന്നത്. എന്നാൽ സിറ്റിങ് സീറ്റിലെ നൂർബിനയുടെ പരാജയം മുസ്ലീം ലീഗിനേറ്റ കനത്ത തിരിച്ചടിയായിരുന്നു. ഇതിന്റെ നാണക്കേടിൽ നിന്നും ലീഗിതുവരേയും മുക്തമായിട്ടില്ലെന്നതാണ് യാഥാർഥ്യം.

​ഉത്തരവാദിത്തം മണ്ഡലം കമ്മിറ്റിക്ക്

വിവിധയിടങ്ങളിലെ തോൽവിയെക്കുറിച്ചുള്ള റിപ്പോർട്ട് കോഴിക്കോട്ട് ചേർന്ന പ്രവർത്തക സമിതി അംഗീകരിക്കുകയായിരുന്നു. ഇതുപ്രകാരം കോഴിക്കോട്ട് സൗത്തിൽ കടുത്ത വിഭാഗീയത നടത്തിയ മണ്ഡലം കമ്മിറ്റി പിരിച്ചുവിടുകയായിരുന്നു. പി എം എ സലാം തന്നെയായിരുന്നു ഇക്കാര്യം അറിയിച്ചത്. കമ്മിറ്റി ഉടനെ പുനസംഘടിപ്പിക്കുമെന്നും സിറ്റിങ് സീറ്റിലെ പരാജയത്തിന്റെ ഉത്തരവാദിത്തം മണ്ഡലം കമ്മിറ്റിക്കാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

​കാൽനൂറ്റാണ്ടിനുശേഷം വനിതാസ്ഥാനാർഥി

സൗത്തിൽ നൂർബിനാ റഷീദിന് 40,098 വോട്ടുകളാണ് ലഭിച്ചത്. ഐഎൻഎല്ലിന്റെ അഹമ്മദ് ദേവർകോവിൽ ആയിരുന്നു എതിർസ്ഥാനാർഥിയായിരുന്നത്. നവ്യഹരിദാസാണ് ഇവിടെ ബിജെപി സ്ഥാനാർഥിയായി മത്സരിച്ചത്. മുസ്ലീം ലിഗിന് അപ്രമാദിത്തമുള്ള മണ്ഡലത്തിൽ മുൻമന്ത്രി എം കെ മുനീറാണ് 2011 ലും 2016 ലും കോഴിക്കോട് സൗത്ത് മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നത്. എന്നാൽ അദ്ദേഹം മണ്ഡലം മാറി കൊടുവള്ളിയിലേക്ക് പോകുകയായിരുന്നു. മുസ്ലീം ലീഗിന് 25 വർഷങ്ങൾക്കുശേഷം വനിതാസ്ഥാനാർഥിയുണ്ടാവുന്നു എന്നത് വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ട വിഷയമായിരുന്നു.

​നറുക്ക് വീണത് നൂർബിനാ റഷീദിന്

ഖമറുന്നീസ അൻവർ, സുഹറ മമ്പാട്, അഡ്വ ഫാത്തിമ്മ തഹ്‌ലിയ എന്നിവരുടെ പേരുകൾ സ്ഥാനാർഥി നിർണയത്തിൽ സജീവ പരിഗണനയിലായിരുന്നു. എന്നാൽ സീനിയോരിറ്റി കണക്കിലൈടുത്താണ് നൂർബിനാ റഷീദിനെ ലീഗ് തെരഞ്ഞെടുത്തത്. പ്രചാരണത്തിലുനീളം നൂർബിനാ റഷീദ് ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നെങ്കിലും അവസാനഘട്ടം പരാജയപ്പെടുകയായിരുന്നു. വനിതാ ലീഗിലെ സഹകരണില്ലായ്മയും പരാജയത്തിന് കാരണമായി റിപ്പോർട്ടുണ്ടായിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്