ഹരിത അംഗങ്ങളോട് നിലപാട് മയപ്പെടുത്തി പാര്‍ട്ടി സെക്രട്ടറി; പാര്‍ട്ടിയില്‍ അച്ചടക്കത്തിന് മുന്‍തൂക്കമെന്നും പി എ എ സലാം, വീഡിയോ
ഹരിത വിഷയത്തില്‍ നിലപാട് മയപ്പെടുത്തി മുസ്ലിം ലീഗ് നേതാവ് പിഎംഎ സലാം. ഹരിത നേതാക്കളുടെ പത്രസമ്മേളനം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇവരെ പാര്‍ട്ടിയോട് ചേര്‍ത്ത് നിര്‍ത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ആരോടും വിദ്വേഷവും വൈരാഗ്യവും ഇല്ലെന്നും കാലം മായ്ക്കാത്ത മുറിവുകളില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Lipi 15 Sept 2021, 11:51 pm
ഹൈലൈറ്റ്:
- ഹരിത വിഷയത്തില്‍ നിലപാട് മയപ്പെടുത്തി പിഎംഎ സലാം
- ഹരിത നേതാക്കളുടെ പത്രസമ്മേളനം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്
- മുസ്ലിം ലീഗ് ഇവരെ ചേര്‍ത്ത് പിടിക്കുമെന്നും ഹരിത നേതാക്കള്‍
നാദാപുരം: മുസ്ലിംലീഗിലെ ഹരിത അംഗങ്ങളുടെ പ്രസ്താവനകളോട് നിലപാട് മയപ്പെടുത്തി പാര്‍ട്ടി സെക്രട്ടറി പി എം എ സലാം. നാദാപുരത്ത് മുസ്ലിംലീഗ് രാഷ്ട്രീയ പഠന സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോഴിക്കോട് ഇന്ന് നടന്ന ഹരിത അംഗങ്ങളുടെ പത്ര സമ്മേളനം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ഇവരെ മുസ്ലീംലീഗ് ചേര്‍ത്ത് പിടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഹരിത നേതാക്കളുടെ തെറ്റിദ്ധാരണ തിരുത്താന്‍ ലീഗ് തയ്യാറാണ്. അവര്‍ അവരുടെ പ്രയാസങ്ങള്‍ പറഞ്ഞു, അവരോട് മുസ്ലീംലീഗിന് യാതൊരു വിരോധവും ഇല്ല. എങ്ങനെ എങ്കിലും ഇവരെ സംഘടനയില്‍ നിന്ന് പുറത്ത് കിട്ടുമോ എന്നാണ് ചിലരുടെ നോട്ടം. ന്യൂനപക്ഷ രാഷ്ട്രീയത്തോടും മുസ്ലിംലീഗ് ആശയങ്ങളോടും ചേര്‍ന്ന് നിന്നാണ് പ്രവര്‍ത്തിക്കുക എന്നാണ് ഹരിത അംഗങ്ങള്‍ ഇന്നും പറഞ്ഞത്. അതിനാലവരെ ചേര്‍ത്ത് പിടിക്കും. ലീഗിന്റെ രാഷ്ട്രീയ നിലപാടിനോടും സംഘടനാ ചട്ടക്കൂടിനോടും ഒരുമിച്ച് നില്‍ക്കുന്നവരെയും പാര്‍ട്ടി സംരക്ഷിക്കും ആരെയും സംഘടനയില്‍ നിന്ന് ചവിട്ടി പുറത്താക്കാന്‍ സംഘടന തയ്യാറായിട്ടില്ല. പുറത്തുപോയവരും തിരികെ വന്നവരും പാര്‍ട്ടിയിലുണ്ടെന്ന് പിഎംഎ സലാം പറഞ്ഞു.
അതേസമയം ലീഗ് നേതൃത്വത്തിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഹരിത നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ ഉന്നയിച്ചത്. വളരെ ഗുരുതരമായ അധിക്ഷേപങ്ങൾക്കു വിധേയരാകേണ്ടി വന്നതിനാലാണ് മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വത്തിന് പരാതി നൽകിയത്. ഇതിൻറെ പേരിൽ രൂക്ഷമായ സൈബര്‍ ആക്രമണമാണ് നേരിടേണ്ടി വരുന്നത്. ഈ അപമാനത്തിനും തെറി വിളിക്കും ലീഗ് നേതൃത്വം മറുപടി പറയണമെന്ന് ഹരിത നേതാക്കള്‍ ആവശ്യപ്പെട്ടു.