ആപ്പ്ജില്ല

പ്രായം 18, മോഷണത്തിൽ 'പുപ്പുലി'; സ്കൂട്ടറുകൾ മോഷ്ടിച്ചതും ഓട്ടുവിളക്കുകൾ കവർന്നതും കണ്ണൻ

കോഴിക്കോട് വാഹന മോഷണക്കേസിൽ 18 കാരൻ പിടിയിലായി. കരുവിശ്ശേരി സ്വദേശി സജൽ എന്ന കണ്ണനെയാണ് പോലീസ് പിടികൂടിയത്. 32 ഓട്ടുവിളക്കുകൾ കവർന്നതും താനെന്ന് പ്രതി.

Samayam Malayalam 24 Nov 2022, 5:56 pm
കോഴിക്കോട്: നിരവധി കേസുകളിൽ പ്രതിയായ പതിനെട്ടുകാരൻ മോഷ്ടിച്ച വാഹനവുമായി പിടിയിലായി. കരുവിശ്ശേരി കരൂൽത്താഴം സ്വദേശി സജൽ എന്ന കണ്ണനെയാണ് സ്‌പെഷൽ ആക്ഷൻ ഗ്രൂപ്പും വെള്ളയിൽ പോലീസും ചേർന്ന് പിടികൂടിയത്. മെഡിക്കൽ കോളേജ് മലബാർ സ്‌കാനിങ് സെന്ററിന് മുൻവശത്ത് നിർത്തിയിട്ടിരുന്ന ബൈക്ക്, കാക്കൂർ പെരുമ്പൊയിൽ അമ്പലപാട് റോഡിൽ വീടിന് സമീപം നിർത്തിയിട്ട സ്‌കൂട്ടർ, പത്താം മൈലിലെ വീടിന്റെ പോർച്ചിൽ നിർത്തിയിട്ട സ്‌കൂട്ടർ, വെള്ളയിൽ സ്റ്റേഷൻ പരിധിയിൽ നിന്നും സ്‌കൂട്ടർ എന്നിവ മോഷ്ടിച്ചത് ചോദ്യം ചെയ്യലിൽ സജൽ സമ്മതിച്ചിട്ടുണ്ട്. കൂടാതെ മഹാഗണപതി ക്ഷേത്രത്തിൽ നിന്നും 32 ഓട്ടുവിളക്കുകൾ കവർന്നതായും പ്രതി സമ്മതിച്ചു.
Samayam Malayalam police arrested youth in scooter theft cases in kozhikode
പ്രായം 18, മോഷണത്തിൽ 'പുപ്പുലി'; സ്കൂട്ടറുകൾ മോഷ്ടിച്ചതും ഓട്ടുവിളക്കുകൾ കവർന്നതും കണ്ണൻ



​പ്രായം 18 ആകും മുമ്പേ മോഷണം

ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വാഹന മോഷണം പതിവായതോടെ സിറ്റി പോലീസ് കമ്മീഷണർ എ അക്ബർ കർശന നടപടിക്കു നിർദേശം നൽകിയിരുന്നു. ഇതു പ്രകാരം നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പ്രായപൂർത്തിയാവുന്നതിനു മുമ്പ് തന്നെ ജില്ലയിലും അയൽ ജില്ലകളിലും നിരവധി മോഷണങ്ങൾ നടത്തിയ ആളാണ് സജൽ.

​അതിവിദഗ്ധമായ രക്ഷപ്പെടൽ

വിവിധ ജില്ലകളിലെ പോലീസ് നിരവധി തവണ ഇയാളെ പിടിക്കാൻ ശ്രമിച്ചിരുന്നെങ്കിലും അതിവിദഗ്ധമായി രക്ഷപ്പെടുകയായിരുന്നു. മുമ്പ് സ്‌പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് ഇയാളടങ്ങുന്ന സംഘത്തെ നൂറിലധികം വാഹനങ്ങൾ മോഷ്ടിച്ച കേസിൽ പിടികൂടിയിരുന്നു. ആക്റ്റീവ, ആക്‌സസ് ഇനത്തിൽപ്പെട്ട സ്‌കൂട്ടറുകളാണ് ഈ സംഘം മോഷണം നടത്തിയിരുന്നത്. മോഷ്ടിച്ച വാഹനങ്ങളുമായി കറങ്ങി നടന്ന് കടകളിൽ മോഷണം നടത്തുകയും മോഷ്ടിച്ചെടുക്കുന്ന സ്‌കൂട്ടറുകൾ കുറച്ചുനാൾ ഉപയോഗിച്ച ശേഷം ആളൊഴിഞ്ഞ സ്ഥലങ്ങളിൽ ഉപേക്ഷിക്കുകയുമാണ് പതിവുരീതി.

​ലഹരിക്ക് അടിമ

നിർത്തിയിട്ടിരുന്ന വാഹനങ്ങളിൽ നിന്നും ബാറ്ററികൾ, ഇരുമ്പ് സാധനങ്ങൾ എന്നിവയും ഇവർ മോഷ്ടിക്കാറുണ്ടെന്നും ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ഡോ. ശ്രീനിവാസ് പറഞ്ഞു. ലഹരിക്ക് അടിമയായ സജലിന് ഇതുമായി ബന്ധപ്പെട്ട നിരവധി സംഘങ്ങളുമായി അടുത്ത ബന്ധമുള്ളതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. മോഷണങ്ങൾക്കും ലഹരിക്കും വേണ്ടി റോബറി ഗ്രൂപ്പ് എന്ന പ്രത്യേക ഗ്രൂപ്പ് തന്നെയുണ്ടെന്നും ഇതിലുൾപ്പെട്ട സംഘങ്ങൾ പോലീസ് നിരീക്ഷണത്തിലാണെന്നും നാർക്കോട്ടിക്ക് സെൽ അസി. കമ്മീഷണർ പ്രകാശൻ പടന്നയിൽ പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്