ആപ്പ്ജില്ല

പോസ്റ്റര്‍ എഡിറ്റ് ചെയ്ത് വിദ്വേഷ പ്രചാരണം; പരാതിയുമായി വനിതാസ്ഥാനാർത്ഥി

മുക്കം നഗരസഭയിൽ യുഡിഎഫ് പിന്തുണയോടെ മത്സരിക്കുന്ന വെൽഫെയർ പാർട്ടി സ്ഥാനാർത്ഥിയാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. സ്ഥാനാർത്ഥിയുടെ സ്വകാര്യ ചിത്രങ്ങൾ ഉൾപ്പടെ എഡിറ്റ് ചെയ്തതായാണ് പരാതി

Lipi 20 Nov 2020, 3:21 pm
കോഴിക്കോട്: സ്ഥാനാര്‍ഥിയുടെ തെരഞ്ഞെടുപ്പ് പോസ്റ്ററില്‍ വര്‍ഗീയ വിദ്വേഷം സൃഷ്ടിക്കാവുന്ന തരത്തിലുള്ള വാചകങ്ങളും ചിത്രങ്ങളും എഡിറ്റ്‌ ചെയ്ത് ചേര്‍ത്ത് പ്രചരിപ്പിക്കുന്നതായി പരാതി. മുക്കം നഗരസഭയിലെ പതിനെട്ടാം വാര്‍ഡില്‍ യു.ഡി.എഫ്. പിന്തുണയോടെ മത്സരിക്കുന്ന വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ഥി സാറ കൂടാരത്തിന്റെ പേരിലുള്ള പോസ്റ്ററിലാണ് എഡിറ്റിംഗ് നടത്തിയത്.
Samayam Malayalam sara koodaram
പോസ്റ്ററുകൾ എഡിറ്റ് ചെയ്യുന്നുവെന്ന പരാതിയുമായി സ്ഥാനാർഥി


Also Read: ടര്‍ട്ടില്‍വൈനില്‍ തീര്‍ത്ത കൗതുകലോകം; കാണാം ഗോകുലന്റെ വീട്ടുമുറ്റത്തെ പറുദീസ

വ്യാജ പോസ്റ്ററും വീഡിയോയും വ്യാപകമായി സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് ഇക്കാര്യം സ്ഥാനാര്‍ഥിയുടെയും പാര്‍ട്ടി പ്രവര്‍ത്തകരുടെയും ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്ന് വ്യാജപ്രചാരണം നടത്തുന്നവരുടെ പേരില്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സ്ഥാനാര്‍ഥി സാറ കൂടാരം ഡിജിപി ഉള്‍പ്പടെയുള്ളവര്‍ക്ക് പരാതി നല്‍കി. വോട്ടഭ്യര്‍ഥിക്കാനായി വാര്‍ഡ് കമ്മിറ്റി തയാറാക്കിയ പോസ്റ്ററാണ് ദുരുപയോഗം ചെയ്യപ്പെട്ടത്. സ്ഥാനാര്‍ത്ഥിയുടെ ചിത്രവും തെരഞ്ഞെടുപ്പു ചിഹ്നവുമുള്ള പോസ്റ്ററില്‍ മതവിദ്വേഷം ഉണ്ടാക്കാവുന്ന വാക്യങ്ങള്‍ എഴുതിച്ചേര്‍ത്തതുകൂടാതെ മത-രാഷ്ട്രീയ നേതാക്കളുടെ ഫോട്ടോകളും വലുപ്പത്തില്‍ ചേര്‍ത്തിട്ടുണ്ട്. കേരളത്തിലെ മതമൈത്രി തകര്‍ക്കുന്നതിനും കലാപങ്ങള്‍ക്ക് കോപ്പുകൂട്ടുന്നതിനുമാണ് ഇത്തരം പ്രചാരണങ്ങള്‍ നടത്തുന്നതെന്നും കുറ്റക്കാരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും ശിക്ഷ ഉറപ്പുവരുത്തണമെന്നും സാറ നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു.

Also Read: ഡോക്ടറെ കാണാനെന്നു പറഞ്ഞു കൂട്ടിക്കൊണ്ടുപോയി, ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് ഉപദ്രവിക്കാന്‍ ശ്രമം; രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ടെന്ന് കൊവിഡ് രോഗിയായ യുവതി! കോഴിക്കോട്ടെ ആശുപത്രി ജീവനക്കാരന് സസ്പെൻഷൻ

റൂറല്‍ ജില്ലാ പോലീസ് മേധാവി, ജില്ലാ കളക്ടര്‍, സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍, മുഖ്യമന്ത്രി, ഡി.ജി.പി., റിട്ടേണിങ് ഓഫീസര്‍, മുക്കം പോലീസ് എന്നിവര്‍ക്കാണ് പരാതി നല്‍കിയത്. പോസ്റ്ററുകള്‍ പ്രചരിപ്പിച്ച ഗ്രൂപ്പുകളുടെയും വ്യക്തിഗത പ്രൊഫൈലുകളുടെയും വിവരങ്ങളും പരാതിക്കൊപ്പം കൈമാറിയിട്ടുണ്ട്. നിയമപ്രകാരമുള്ള നടപടിക്രമങ്ങള്‍ സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുണ്ട്.
വനിതകള്‍ ഉള്‍പ്പെടെയുള്ള സ്ഥാനാര്‍ഥികളെ സാമൂഹ്യ മാധ്യമങ്ങളില്‍ അധിക്ഷേപകരമായി ചിത്രീകരിക്കുന്നതിനെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ജില്ലാ പോലീസ് മേധാവിമാര്‍ക്ക് സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്‌റ കഴിഞ്ഞ ദിവസം നിര്‍ദ്ദേശം നല്‍കിയിരുന്നു. സ്ഥാനാര്‍ഥികളുടെ പ്രചരണചിത്രങ്ങളും സ്വകാര്യചിത്രങ്ങളും എഡിറ്റ് ചെയ്തും അശ്ലീല പദങ്ങള്‍ ഉപയോഗിച്ചും സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നായിരുന്നു നിര്‍ദ്ദേശം.
ഇത്തരം സംഭവങ്ങളില്‍ സ്വീകരിക്കുന്ന നടപടികള്‍ ഉടന്‍ തന്നെ പോലീസ് ആസ്ഥാനത്തെ ഇലക്ഷന്‍ സെല്ലില്‍ അറിയിക്കണമെന്നാണ് ജില്ലാ പോലീസ് മേധാവികളോട് ആവശ്യപ്പെട്ടിട്ടുള്ളത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്