നാദാപുരം: നാദാപുരം ബസ് സ്റ്റാന്റ് കെട്ടിടത്തിലെ പഞ്ചായത്ത് ശൗചാലയം അടച്ചു പൂട്ടിയതോടെ "ശങ്ക " തീർക്കാൻ ബസ് സ്റ്റാൻഡിലെത്തുന്നവർ നെട്ടോട്ടമോടുന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടിന്റെ 21-ാം വാർഡിലാണ് അടച്ച് പൂട്ടിയ ശൗചാലയം സ്ഥിതി ചെയ്യുന്നത്. സ്റ്റാൻഡിനകത്ത് 30 വർഷത്തിലേറെ പഴക്കമുള്ള കെട്ടിടത്തിൽ അസൗകര്യങ്ങളിൽ വീർപ്പ് മുട്ടിയാണ് ശൗചാലയം പ്രവർത്തിക്കുന്നത്. ദിവസേന നൂറിലേറെ സ്വകാര്യ ബസുകളും ,കെ എസ് ആർ ടി ബസുകളിലുമായി ആയിരക്കണക്കിന് പേരാണ് ടൗണിൽ എത്തുന്നത്. ഇവർക്ക്
പ്രഥമിക കൃത്യം നിർവ്വഹിക്കാൻ യാതൊരു മാർഗ്ഗവുമില്ലാതെ വലയുകയാണ്.
ബെംഗളൂരു ഉൾപെടെയുള്ള സ്ഥലങ്ങളിൽ നിന്നും ബസ് സ്റ്റാന്റിൽ എത്തുന്ന സ്ത്രികളും കുട്ടികളുമടങ്ങുന്ന ദീർഘദൂര യാത്രക്കാർ അനുഭവിക്കുന്ന ദുരിതം വിവരണാതീതമാണ്. ടൗണിലെ പഴയ വ്യാപാര സ്ഥാപനങ്ങളിൽ മിക്കയിടങ്ങളിലും ടോയിലറ്റ് സൗകരമില്ല. ഇവിടെ ജോലി ചെയ്യുന്നവരും ,ടൗണിലെ ഓട്ടോ-ടാക്സി തൊഴിലാളികളും പഞ്ചായത്ത് ശൗചാലയമാണ് ആശ്രയിക്കുന്നത്. പലരും കാര്യം സാധിക്കാൻ ഇടവഴിയും ബസ്സ്റ്റാൻഡ് പരിസരവുമാണ് ഉപയോഗപ്പെടുത്തുന്നത്. ഇതോടെ പൊതുവഴിയും മലിനമായി മാറിയിരിക്കുകയാണ്.