കോഴിക്കോട്: നടുറോഡിൽ വെട്ടുകത്തിയുമായെത്തി കാർയാത്രികനെ ഭീഷണിപ്പെടുത്തിയ യുവാക്കൾ അറസ്റ്റിൽ. ദേശീയപാതയിലെ താമരശ്ശേരി കാരാടിയിൽ ബുധനാഴ്ചയായിരുന്നു സംഭവം. താമരശ്ശേരി ഉല്ലാസ് കോളനിയിൽ മുഹമ്മദ് ഫഹദ് (23), കൊടുവള്ളി മാനിപുരം പടിപ്പുരക്കൽ സുനന്ദ് (28) എന്നിവരാണ് അറസ്റ്റിലായത്. പുത്തൂർ സ്വദേശി അഖിൽ മഷൂദിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി അറസ്റ്റുചെയ്ത പ്രതികളെ താമരശ്ശേരി ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. താമരശ്ശേരിയിൽ ദേശീയപാതയിൽനിന്ന് അണ്ടോണ റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് വെച്ചായിരുന്നു സംഭവം. ഫഹദും സുനന്ദും എത്തിയ സ്കൂട്ടർ കാറിൽ ഉരസിയെന്ന് പറഞ്ഞുനടന്ന വാക്കേറ്റത്തിനൊടുവിലാണ് നടുറോഡിൽ വെട്ടുകത്തി പുറത്തെടുത്ത് ഭീഷണിപ്പെടുത്തിയത്.
കോഴിക്കോട് ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
Read Latest Local News and Malayalam News
വെട്ടുകത്തിയെടുത്ത് പുറംഭാഗത്തോടുചേർത്ത് പിറകിൽ പിടിച്ച് ഫഹദ് കാറിനുനേരെ നടന്നടുക്കുകയും ആക്രമിക്കാനൊരുങ്ങുകയുമായിരുന്നുവെന്നുമാണ് പരാതി. നാട്ടുകാർ ഇടപെട്ടതോടെയാണ് അനിഷ്ടസംഭവമൊഴിവായത്. ഫഹദിനെ നാട്ടുകാർ ഹോംഗാർഡിന്റെ സാന്നിധ്യത്തിൽ തടഞ്ഞുവെക്കുകയും താമരശ്ശേരി പോലീസെത്തി കസ്റ്റഡിയിലെടുക്കുകയും ചെയ്തു. സംഭവസ്ഥലത്തുനിന്നും രക്ഷപ്പെട്ട സുനന്ദ് പിന്നീട് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.