കോഴിക്കോട്: താമരശേരി കേന്ദ്രീകരിച്ചു വന്‍തോതില്‍ ലഹരിമരുന്നുവില്പ്പന നടത്തുന്ന അഞ്ചംഗസംഘം പോലീസിന്റെ പിടിയിലായി. വില്‍പ്പനയ്ക്കായി സൂക്ഷിച്ച 17.920 ഗ്രാം എംഡിഎംഎ ഇവരില്‍ നിന്നു പിടിച്ചെടുത്തു. താമരശേരി അണ്ടോണ വെങ്ങേരി മീത്തല്‍ അല്‍ത്താഫ് സജീദ് (49), സഹോദരന് കാരാടി വെങ്ങേരി മീത്തല്‍ അല്‍ത്താഫ് ഷെരീഫ്(51), ചുണ്ടങ്ങാപ്പൊയില്‍ സ്വദേശി അതുല്‍(28),താമരശ്ശേരി സീവീസ് ഹൌസില്‍ ഷാനിദ് (48),പരപ്പന്‍പൊയില്‍ ഒഴുക്കരിപറമ്പത്തു അബ്ദുല്‍ റഷീദ് (48) എന്നിവരെയാണ് കോഴിക്കോട് റൂറല്‍ എസ്പി. ആര്.കറപ്പസ്വാമിയുടെ കീഴിലുള്ള പ്രത്യേക സംഘം പിടികൂടിയത്.
കോഴിക്കോട് ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
പിടിച്ചെടുത്ത എംഡിഎംഎയ്ക്കു വിപണിയില്‍ ഒരു ലക്ഷത്തോളം രൂപ വിലവരുമെന്ന് പോലീസ് അറിയിച്ചു. താമരശേരി ബസ്സ് സ്റ്റാന്‍ഡിനടുത്തുള്ള കെട്ടിടത്തില്‍ മയക്കുമരുന്നു വില്പനക്കിടെയാണ് പ്രതികള്‍ പിടിയിലായത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അല്‍ത്താഫ് സജീദിന്റെ ഉടമസ്ഥതയിലുള്ള ആഡംബര കാറില്‍ നിന്നും എംഡിഎംഎ കണ്ടെടുത്തത്. ചില്ലറവില്പനക്കായി എംഡിഎംഎ പായ്ക്ക് ചെയ്യുന്നതിനുള്ള കവറുകളും തൂക്കി നല്‍കുന്നതിനുള്ള ഇലക്ട്രോണിക് ത്രാസ്സുകളും ഇവരുടെ കൈവശമുണ്ടായിരുന്നു. നല്ല സാമ്പത്തിക ശേഷിയുള്ളവരും സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്നവരുമാണ് പ്രതികളെന്ന് പോലീസ് അറിയിച്ചു.
പിടിയിലായ ഷാനിദിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടം താമരശ്ശേരി പോലിസ് സ്റ്റേഷന്റെയും ബസ് സ്റ്റാന്‍ഡിന്റെയും തൊട്ടടുത്താണ്. രഹസ്യവിവരത്തെ തുടര്‍ന്ന് കുറച്ചുനാളായി ഇവിടം പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. വര്‍ഷങ്ങളായി മയക്കുമരുന്ന് വില്പന നടത്തി വരുന്നയാളാണ് അല്‍ത്താഫ് സജീദ്. എന്നാല്‍ ആദ്യമായാണ് പോലീസിന്റെ പിടിയിലാവുന്നത്. ഇയാള്‍ എംബിഎ ബിരുദധാരിയാണ്. കോഴിക്കോട് നഗരത്തില്‍ ഇന്റീരിയര്‍ സ്ഥാപനം നടത്തിവരുന്ന സജീദ് മയക്കു മരുന്നു വില്പനയിലൂടെ ലഭിക്കുന്ന പണം ഉപയോഗിച്ച് ആഡംബര ജീവിതം നയിക്കുകയായിരുന്നു. പിടിയിലായ ഷെരീഫ് ഗള്‍ഫില്‍ നിന്നും നാട്ടില്‍ വന്നതാണ്. കോഴിക്കോട്ടെ കച്ചവടക്കാരില്‍ നിന്നും അല്‍ത്താഫ് സജീദാണ് എംഡിഎംഎ എത്തിക്കുന്നതെന്നും പോലീസ് പറഞ്ഞു. താമരശ്ശേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.