കോഴിക്കോട്: കേന്ദ്രസര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയ പശ്ചാത്തലത്തില്‍ പോപ്പുലര്‍ഫ്രണ്ടിനും അനുബന്ധസംഘടനകള്‍ക്കുമെതിരേയുള്ള തുടര്‍ നടപടികളുമായി പോലീസും എന്‍ഐയും. പിഎഫ്‌ഐയുടെയും നിരോധിക്കപ്പെട്ട മറ്റ് സംഘടനകളുടെയും ഓഫീസുകളില്‍ നോട്ടീസ് പതിക്കുകയും നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് സീല്‍ ചെയ്യുകയും ചെയ്തു. കോഴിക്കോട് ജില്ലയില്‍ ഒമ്പതു ഓഫീസുകളാണ് നിയമവിരുദ്ധമായി പ്രഖ്യാപിച്ച് നോട്ടീസ് പതിച്ചത്. ഇനി ഈ ഓഫീസുകളില്‍ പ്രവേശിക്കുന്നവര്‍ക്കെതിരേ നിയമപ്രകാരമുള്ള നടപടിയുണ്ടാകും.
പിഎഫ്‌ഐ സംസ്ഥാന കമ്മിറ്റി ഓഫീസായ മീഞ്ചന്തയിലെ യൂണിറ്റ് ഹൗസ് എന്‍ഐഎ സംഘം കണ്ടുകെട്ടി. പോലീസ്, റവന്യൂ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ കനത്ത സുരക്ഷയിലായിരുന്നു നടപടികള്‍. വടകര മേഖലയിലെ നാല് ഓഫീസുകള്‍ കളക്ടറുടെ ഉത്തരവ് പ്രകാരം പൂട്ടി സീല്‍ വച്ചു. കോഴിക്കോട് നഗരപരിധിയിലെ അഞ്ച് ഓഫീസുകളിലാണ് പോലീസ് നോട്ടീസ് പതിച്ചത്. ഈ ഓഫീസുകള്‍ സീല്‍ചെയ്യാനുള്ള കളക്ടറുടെ ഉത്തരവ് ലഭിക്കേണ്ടതുണ്ട്. ഇതിനുശേഷം തുടര്‍ നടപടി സ്വീകരിക്കും.
കോഴിക്കോട് ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
കോഴിക്കോട് കമ്പിളിപ്പറമ്പിലെ വിമന്‍സ്ഫ്രണ്ട് ഓഫീസ്, ചക്കുംകടവിലെ കാമ്പസ് ഫ്രണ്ട് സംസ്ഥാന കമ്മിറ്റി ഓഫീസ്, മാവൂര്‍റോഡ് ഇസ്ലാമിക് യൂത്ത് സെന്ററിലുള്ള വിമന്‍സ് ഫ്രണ്ട് ഓഫീസ്, എന്‍സിഎച്ച്ആര്‍ഒ സംസ്ഥാന കമ്മിറ്റി ഓഫീസ് എന്നിവയാണ് പൂട്ടിയത്. നിരോധിത സംഘടനയുടെ ഓഫീസുകള്‍ ഏറ്റെടുക്കുന്നതിനായി പോലീസ് മേധാവി ഇറക്കിയ ഉത്തരവ് ഓഫീസുകളില്‍ പതിക്കുകയാണ് ഇപ്പോള്‍ ചെയ്തിരിക്കുന്നത്. ഓഫീസുകളുടെ വിശദാംശങ്ങള്‍ പോലീസ് കളക്ടര്‍ക്കു കൈമാറി. ഇതിന്റെ അടിസ്ഥാനത്തില്‍ കളക്ടര്‍ ഉത്തരവ് ഇറക്കുകയും റവന്യൂ അധികൃതര്‍ സീല്‍ ചെയ്യുകയും ചെയ്യുന്നതോടെ പൂട്ടല്‍ നടപടികള്‍ ഔദ്യോഗികമായി പൂര്‍ത്തിയാകും.