കോഴിക്കോട്: ഐഎന്‍എല്ലിലെ നേതാക്കള്‍ തമ്മിലുള്ള ആഭ്യന്തര പോര് തുടരുന്നു. ഇതുമൂലം പ്രവര്‍ത്തകസമിതി യോഗം വിളിക്കന് കഴിഞ്ഞിട്ടില്ല. പ്രവര്‍ത്തകസമിതി യോഗം വൈകുന്നതിനാല്‍ പാര്‍ട്ടിക്ക് നല്കിയ ബോര്‍ഡിലും കോര്പ്പറേഷന് സ്ഥാനങ്ങളിലും തീരുമാനം വൈകുകയാണ്. ഇതിനെതിരെ പാര്‍ട്ടിയില്‍ നിന്നുതന്നെ വിമര്‍ശനങ്ങളുയരുന്നുണ്ട്. എന്‍എ അസീസും എംഎ ലത്തീഫുമാണ് ഇരുവിഭാഗങ്ങളും സ്ഥാനങ്ങളിലേക്ക് ഉയര്‍ത്തിക്കാട്ടുന്നവര്‍.
യോഗത്തിൽ വാഗ്വാദം
പ്രവര്‍ത്തകസമിതിയുടെ അനുമതി ലഭിച്ചാല്‍ മാത്രമേ ഇടതുമുന്നണിക്ക് കൈമാറാനാകൂ. എന്നാല്‍ വിഭാഗീയത രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാന അധ്യക്ഷന്‍ മാറിനില്‍ക്കുന്നതിനാല്‍ യോഗം നടക്കുന്നില്ലെന്ന് ഔദ്യോഗിക വിഭാഗം പറയുന്നു. ജൂലായ് രണ്ടിന് ചേര്‍ന്ന പ്രവര്ത്തകസിമിതി യോഗത്തിലെ വാഗ്വാദങ്ങള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഒത്തുതീര്‍പ്പായെങ്കിലും ഡിസംബര്‍ 12ന് പ്രവര്‍ത്തകസമിതി യോഗം വിളിക്കാന്‍ സംസ്ഥാനകമ്മിറ്റി ഒരുക്കങ്ങള്‍ നടത്തിയിരുന്നെങ്കിലും അധ്യക്ഷന്‍ വഹാബ് യോഗം മുടക്കുകയായിരുന്നുവെന്നാണ് ഉയരുന്ന ആരോപണം.
സീതാറാം മില്‍സിന്റെ ചെയര്മാന്
സീതാറാം മില്‍സിന്റെ ചെയര്മാന് സ്ഥാനത്തേക്ക് പ്രസിഡന്റിന്റെ നോമിനി എന്‍കെ അബ്ദുല്‍ അസീസാണ്. എന്നാല്‍ അസീസിനെതിരെ പാര്‍ട്ടി വിരുദ്ധനീക്കം നടത്തിയെന്നാരോപിച്ച് ഔദ്യോഗിക വിഭാഗം സ്ഥാനം നല്കാന് കഴിയില്ലെന്ന നിലപാടിലാണ്. എംഎ ലത്തീഫിനു വേണ്ടിയാണ് ഔദ്യോഗിക വിഭാഗം വാദിക്കുന്നത്. എന്നാല്‍ ഇതുവരേയും തീരുമാനമാകാത്തതിനാല്‍ അനിശ്ചിതത്വം തുടരുകയാണ്.
വിഭാഗീയത
നേരത്തെ, ഐഎന്‍എല്ലിലെ വിഭാഗീയത മറനീക്കി പുറത്തുവന്നിരുന്നു. കഴിഞ്ഞ ജെൈൂല 25ന് കൊച്ചിയില്‍ ചേര്‍ന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലുണ്ടായ വാക്കുതര്‍ക്കവും സംഘര്‍ഷങ്ങളുമാണ് ഐഎന്‍എല്ലിലെ പിളര്‍പ്പിലേക്ക് നയിച്ചത്. തുടര്‍ന്ന് ഇരുവിഭാഗവും തമ്മില്‍ പരസ്യമായി ഏറ്റുമുട്ടുകയും ചേരിതിരിഞ്ഞ് യോഗം ചേരുകയുമായിരുന്നു. എപി അബ്ദുല്‍ വഹാബിന്റെ നേതൃത്വത്തിലുള്ള സംഘം കൊച്ചി തോപ്പുംപടിയിലും കാസിം ഇരിക്കൂറിന്റെ നേതൃത്വത്തിലുള്ള സംഘം ആലുവയിലുമാണ് യോഗം ചേര്‍ന്നത്. മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ ഉള്‍പ്പെടെ പങ്കെടുത്ത യോഗത്തിലായിരുന്നു സംഘര്‍ഷം. ഇരു വിഭാഗങ്ങള്‍ വിവിധയിടങ്ങളില്‍ യോഗം ചേരുകയും യോഗത്തില്‍ പരസ്യമായി തല്ലുണ്ടാവുകയും ചെയ്തതിനാല്‍ സിപിഎം താക്കീത് നല്‍കിയിരുന്നു. പരസ്യമായ തല്ലുണ്ടായാല്‍ മുന്നണിയില്‍ നിന്ന് പുറത്താക്കുമെന്ന താക്കീതിനാലാണ് ആഭ്യന്തരകലഹത്തില്‍ മാത്രമായി ഒതുങ്ങുന്നത്. ഏപി കാന്തപുരം അബൂബക്കര്‍ മുസ്ലിയാരുടെ നേതൃത്വത്തിലുള്ള മധ്യസ്ഥതയിലാണ് പാര്‍ട്ടി പിളര്‍പ്പ് ഒഴിവായത്.
ബഹുജന കണ്വെന്ഷന്
അതേസമയം, വഖഫ് ആക്ഷന്‍ കൗണ്‍സിലുമായി ഒരു വിഭാഗം മുന്നോട്ടുുപോവുകയാണ്. കെപി കേശവമേനോന് ഹാളില്‍ നടന്ന ബഹുജന കണ്വെന്ഷന് പാര്‍ട്ടിയുടെ ഔദ്യോഗികമായ പരിപാടിയല്ലെന്നാണ് ഐഎന്‍എല്‍ നേതാക്കള്‍ പറയുന്നത്. നേതൃത്വമറിയാതെയാണ് സംസ്ഥാന പ്രസിഡന്റ് എപി അബ്ദുല്‍ വഹാബ് മറ്റൊരു സംഘടനയുടെ പേരില്‍ പൊതുപരിപാടി നടത്തുന്നതെന്ന് വ്യാപകമായി ആക്ഷേപം ഉയരുന്നുണ്ട്. ഇത് പാര്‍ട്ടിയുടെ അറിവോടെയല്ലെന്നും സംസ്ഥാന നേതാക്കള്‍ പറയുന്നു. ഇത് ഐഎന്‍എല്ലിലെ തര്‍ക്കം തീര്‍ന്നിട്ടില്ലെന്നതിനുള്ള സൂചനയാണ് നല്‍കുന്നത്. ബഹുജന കണ്വെന്ഷന് നടത്തിയ നേതാക്കള്‍ക്കെതിരെയുള്ള വോയ്സ് ക്ലിപ്പുകളും സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. രൂക്ഷ വിമര്‍ശനമാണ് ക്ലിപ്പുകളിലുള്ളത്. പിടിഎ റഹീം എംഎല്‍എയെ കൂട്ടുപിടിച്ച് പുതിയ നീക്കങ്ങള്‍ നടത്താനാണ് ഒരു കൂട്ടം നേതാക്കളുടെ ശ്രമം.