കോഴിക്കോട്: താമരശേരി ചുങ്കത്ത് യുവതി ടിപ്പറിനടിയിൽപ്പെട്ട് മരിച്ച അപകടത്തിനു വഴിവച്ചത് തെരുവുനായ്ക്കൾ. നായ്ക്കളെ കണ്ട് ഭയന്നുമാറുന്നതിനിടെ യുവതി കാൽതെറ്റി റോഡിലേക്ക് വീഴുകയും ടിപ്പറിനടിയിൽപ്പെടുകയുമായിരുന്നു. വെള്ളിയാഴ്ച രാവിലെ മക്കളെ സ്കൂൾബസിൽ കയറ്റിവിടാൻ എത്തിയപ്പോഴാണ് ചുങ്കം പനംതോട്ടം ഓർക്കിഡ് ഹിൽസ് ഹൗസിംഗ് കോളനിയിലെ ഫാത്തിമത്തു സാജിദ (38)യ്ക്കു ദാരുണാന്ത്യമുണ്ടായത്.
പൂനൂർ ഇഷാത്ത് പബ്ലിക് സ്കൂളിലെ നാലാംക്ലാസ് വിദ്യാർഥി മുഹമ്മദ് സമനെയും ഒന്നാംക്ലാസ് വിദ്യാർഥി മുഹമ്മദ് ആരിഫിനെയും സ്കൂൾബസിൽ കയറ്റിവിടാൻ എത്തിയതായിരുന്നു സാജിദ. ചുങ്കത്തെ ഫോറസ്റ്റ് റേഞ്ച് ഓഫീസിനു സമീപം ഹൗസിംഗ് കോളനി റോഡിൽ നിന്ന് സംസ്ഥാനപാതയിലേക്കു പ്രവേശിക്കുന്ന ഭാഗത്താണ് മക്കളുടെ കൈപിടിച്ച് സാജിദ നിന്നിരുന്നത്. സ്കൂൾ ബസ് റോഡിനു മറുവശത്ത് നിർത്തിയ സമയത്താണ് രണ്ട് തെരുവുനായ്ക്കൾ കുരച്ച് അരികിലെത്തിയത്. ഭയന്നുപോയ സാജിദ ഉയർത്തിക്കെട്ടിയ റോഡിൽ നിന്ന് കാൽതെറ്റി റോഡിലേക്കും കൈപിടിച്ചിരുന്ന മക്കൾ റോഡരികിലേക്കും വീണു. ഇതിനി
മക്കൾ കാര്യമായ പരിക്കില്ലാതെ രക്ഷപ്പെട്ടു. ലോറിക്കടിയിൽപ്പെട്ട ഉമ്മയുടെ ജീവൻ പൊലിഞ്ഞത് തൊട്ടുമുന്നിലാണെങ്കിലും ആളുകൾ ഓടിക്കൂടി കാഴ്ച മറഞ്ഞതിനാൽ കുട്ടികൾ കാര്യമറിഞ്ഞില്ല. ഉമ്മയ്ക്ക് പരിക്ക് പറ്റിയതേയുള്ളൂവെന്ന് ആശ്വസിപ്പിച്ച നാട്ടുകാർ കുട്ടികളെ സ്കൂളിലേക്ക് അയച്ചു. സംഭവസ്ഥലത്തുണ്ടായിരുന്നവർ ഒരുമകനെ സ്കൂൾവാഹനത്തിൽ കയറ്റിവിട്ടു. രണ്ടാമത്തെ കുട്ടിയെ അയൽവാസിക്കൊപ്പം കാറിലും കയറ്റി അയച്ചു. പത്തുമണിയോടെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുവന്നപ്പോഴാണ് കുട്ടികൾ രണ്ടുപേരും മാതാവിന്റെ വിയോഗമറിഞ്ഞത്. മാലിന്യം തള്ളുന്ന പ്രദേശങ്ങൾ കേന്ദ്രീകരിച്ച് തമ്പടിക്കുന്ന തെരുവുനായ്ക്കളുടെ ശല്യം താമരശേരിയിലും സമീപ പഞ്ചായത്തുകളിലും രൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു. നായ്ക്കളുടെ ആക്രമണങ്ങളിൽ യാത്രക്കാർക്കു പരിക്കേൽക്കുന്ന സംഭവങ്ങൾ നിത്യേന വർധിച്ചുവരികയാണ്. എന്നാൽ അധികൃതരുടെ ഭാഗത്തുനിന്ന് കാര്യമായ നടപടികളുണ്ടാകുന്നില്ലെന്നാണ് പരാതി.
കോഴിക്കോട് ജില്ലയിലെ മുഴുവൻ വാര്ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
അടുത്തിടെ റീടാർ ചെയ്ത് നവീകരിച്ച ബാലുശേരി-താമരശേരി റീച്ചിലെ സംസ്ഥാനപാത പലയിടത്തും സാധാരണയിലും ഉയർന്ന നിലയിലാണ്. ഇടറോഡുകളിൽ നിന്ന് സംസ്ഥാനപാതയിലേക്ക് കയറുന്ന യാത്രക്കാർക്ക് ഇത് വലിയ പ്രയാസമാണ് സൃഷ്ടിക്കുന്നത്. തെരുവുനായ്ക്കൾ കുരച്ചപ്പോഴുള്ള വെപ്രാളത്തിനിടെ ഉയർന്നുനിൽക്കുന്ന റോഡിന്റെ വശത്ത് കാൽതട്ടിയാണ് സാജിദ റോഡിലേക്കു വീണതും ലോറിക്കടിയിൽപ്പെട്ട് ജീവൻ നഷ്ടമായതും. മലേഷ്യയിൽ ബിസിനസുകാരനായ ആബിദ് അടിവാരത്തിന്റെ ഭാര്യയാണ് ഫാത്തിമത്ത് സാജിദ. ദിൽഷാൻ ആബിദ്, ദിയ ആബിദ് എന്നിവരാണ് മറ്റുമക്കൾ. താമരശേരി ഗവ. ഹൈസ്കൂളിലെ റിട്ട. അധ്യാപകൻ മജീദിന്റെയും റംലയുടെയും മകളാണ്. ഖബറടക്കം ഇന്ന് നടക്കും.