10 മണിക്ക് ശേഷം വ്യാപക അക്രമം
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ഊര്‍ജിതമാക്കി. അതിരാവിലെ സര്‍വീസ് നടത്തിയ കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ നഗരപരിധിയിലെ വിവിധയിടങ്ങളില്‍ വെച്ച് കല്ലേറുണ്ടായിരുന്നു. ഇതിനു ശേഷം 10 മണി കഴിഞ്ഞാണ് വീണ്ടും പലയിടത്തും ഇരുചക്രവാഹനത്തിലെത്തിയുള്ള അക്രമം റിപ്പോര്‍ട്ട് ചെയ്തത്.
മാധ്യമ വാഹനത്തിനു നേരെ ആക്രമണം
കോഴിക്കോട് നഗരമധ്യത്തില്‍ മാധ്യമ സ്ഥാപനത്തിൻ്റെ വാഹനത്തിനു നേരെ ആക്രമണം ഉണ്ടായി. ഏഷ്യാനെറ്റ് ന്യൂസിന്റെ വാഹനത്തിനു നേരെയാണ് അക്രമം. നാലാംഗേറ്റിനു സമീപം റോഡില്‍ വാഹനം തടഞ്ഞുനിര്‍ത്തിയ അക്രമികള്‍ വാഹനത്തില്‍ ഇരുമ്പുവടി കൊണ്ട് അടിച്ചു. ബുള്ളറ്റ് ബൈക്കിലെത്തിയവരാണ് ആക്രമണം നടത്തിയത്. ഇരുമ്പുവടിയുമായി വാഹനത്തിനു മുന്നിലേക്ക് ചാടി വീണായിരുന്നു ആക്രമണം. ചാനലിൻ്റെ സ്റ്റിക്കര്‍ കണ്ടതോടെ ചില്ല് തകര്‍ക്കാനുള്ള നീക്കത്തില്‍ നിന്ന് പിന്‍വാങ്ങുകയും ബോണറ്റില്‍ അടിക്കുകയുമായിരുന്നു. തുടര്‍ന്ന് അക്രമിസംഘം ഇരുചക്രവാഹനത്തില്‍ അതിവേഗം ഓടിച്ചുപോയി.
അക്രമികളെ തിരിച്ചറിഞ്ഞു
മാധ്യമ സംഘം പിന്തുടര്‍ന്നെങ്കിലും ഇവര്‍ രക്ഷപ്പെട്ടു. മുഖം മറച്ചെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. റിപ്പോര്‍ട്ടര്‍, കാമറാമാന്‍, ഡ്രൈവര്‍ എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്. അക്രമികള്‍ എത്തിയ ഇരുചക്രവാഹനത്തിന്റെ നമ്പര്‍ വാര്‍ത്താസംഘം പോലീസിനു കൈമാറിയിട്ടുണ്ട്. നഗരത്തിലെ ഒരു ഹോട്ടലില്‍ സമാനരീതിയില്‍ ആക്രമണം നടത്തിയത് ഇതേ സംഘമാണെന്നു പോലീസ് കണ്ടെത്തിയിട്ടുണ്ട്. അക്രമികളെ തിരിച്ചറിഞ്ഞുവെന്നാണ് പോലീസ് പറയുന്നത്. അസിസ്റ്റന്റ് കമ്മീഷണര്‍ ബിജുരാജിന്റെ നേതൃത്വത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
നിര്‍ത്തിയിട്ട ലോറിക്ക് നേരെ കല്ലേറ്
പുഷ്പജംഗ്ഷനു സമീപം നിര്‍ത്തിയിട്ട ലോറിക്ക് നേരെ കല്ലേറുണ്ടായി. ഡ്രൈവര്‍ വര്‍ക്കല സ്വദേശി ജിനു ഹബീബുള്ളയ്ക്കു സാരമായി പരിക്കേറ്റു. ബൈക്കിലെത്തിയ സംഘമാണ് കല്ലേറ് നടത്തിയതെന്ന് ഇദ്ദേഹം പറഞ്ഞു. കല്ല് വന്നു പതിച്ചു മൂക്കിനാണ് പരിക്കേറ്റത്. തകര്‍ന്ന ചില്ലിന്റെ ചെറിയ കഷണങ്ങള്‍ കണ്ണില്‍ കയറി. ഉടന്‍ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇദ്ദേഹത്തെ പിന്നീട് പോലീസെത്തി ബീച്ച് ആശുപത്രിയിലേക്കു കൊണ്ടുപോയി. ഇ റോഡിലേക്കു പോകുകയായിരുന്നു ലോറി.