പരിപാടികളില്‍ വിരലിലെണ്ണാവുന്നവര്‍ മാത്രം
മുസ്ലീം ഭൂരിപക്ഷ പ്രദേശമായ ഈരാറ്റുപേട്ടയിലും കാസര്‍കോട് ജില്ലയിലെ മധൂരിലും കോഴിക്കോട് വടകരയിലും ഈയടുത്ത ദിവസങ്ങളില്‍ മന്ത്രി പങ്കെടുത്ത പരിപാടികള്‍ ഉണ്ടായിരുന്നു. എന്നാല്‍ നഗരപ്രദേശത്ത് നടന്ന ഈ പരിപാടികളില്‍ പോലും വിരലിലെണ്ണാവുന്നവര്‍ മാത്രമാണ് പങ്കെടുത്തത്. വടകരയില്‍ അഖിലേന്ത്യാ പ്രസിഡൻ്റും മന്ത്രിയും മറ്റു ദേശീയ നേതാക്കളും കൂട്ടത്തോടെ പങ്കെടുത്ത പരിപാടിയിലും അണികള്‍ വിരലിലൊതുങ്ങി. ഇത് പാര്‍ട്ടിക്കുള്ളിലെ തര്‍ക്കം പ്രതിഫലിപ്പിക്കുകയാണ് ചെയ്യുന്നത്.
പിളർപ്പിന് സാധ്യത
അതേസമയം, പാര്‍ട്ടിക്കുള്ളില്‍ പിളര്‍പ്പിന് തന്നെയാണ് സാധ്യതയെന്നാണ് രാഷ്ട്രീയ നേതാക്കളുടെ വിലയിരുത്തല്‍. തര്‍ക്കം രൂക്ഷമായി പരസ്യമായി തല്ല് നടന്നപ്പോള്‍ കാന്തപുരത്തിന്റെ നേതൃത്വത്തില്‍ മധ്യസ്ഥ ശ്രമം നടന്നുവെങ്കിലും അത് പരാജയപ്പെടുകയായിരുന്നു. അതിന്റെ വ്യക്തമായ തെളിവാണ് ബോര്‍ഡ് കോര്‍പ്പറേഷന്‍ അംഗങ്ങളെ ഇരുവിഭാഗവും തെരഞ്ഞെടുത്ത് മുന്നണിക്ക് നല്‍കാന്‍ ശ്രമിക്കുന്നത്. ബോര്‍ഡ്, കോര്‍പ്പറേഷന്‍ സ്ഥാനങ്ങളിലേക്ക് സ്വന്തം നിലക്ക് പട്ടിക കൊടുക്കാന്‍ അബ്ദുല്‍ വഹാബ് പക്ഷം തീരുമാനിക്കുകയായിരുന്നു. മറുപക്ഷം വിയോജിപ്പോടെ മുന്നോട്ടുപോകുന്ന സാഹചര്യത്തില്‍ സമാന്തര കൗണ്‍സില്‍ വിളിക്കാനും കോഴിക്കോട് നടന്ന ഒരു കൂട്ടം നേതാക്കളുടെ യോഗത്തില്‍ തീരുമാനമായി. ഈ യോഗത്തില്‍ പാര്‍ട്ടിയിലെ വിഭാഗീയത ഒഴിവാക്കാന്‍ കാന്തപുരം അബൂബക്കര്‍ മുസ്ലിയാരുടെ നേതൃത്വത്തില്‍ രൂപീകരിച്ച പത്തംഗസമിതിയിലെ വഹാബ് പക്ഷത്തെ അഞ്ചംഗങ്ങളും പങ്കെടുത്തിരുന്നു.
പോര് പരസ്യമാകാന്‍ കാരണം
ബോര്‍ഡ്, കോര്‍പ്പറേഷനില്‍ സ്ഥാനങ്ങളിലേക്കുള്ള അംഗങ്ങളെക്കുറിച്ച് പാര്‍ട്ടി തീരുമാനങ്ങളെടുത്തിട്ടുണ്ടെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞിരുന്നു. ഇതാണ് പോര് പരസ്യമായി പ്രകടമാവാന്‍ കാരണം. എന്നാല്‍ പ്രവര്‍ത്തകസമിതിയോഗം വിളിക്കാതെ എങ്ങനെ ബോര്‍ഡ്-കോര്‍പ്പറേഷന്‍ അംഗങ്ങളെ തീരുമാനിച്ചുവെന്ന ചോദ്യവുമായി പ്രൊഫ. അബ്ദുല്‍ വഹാബ് പക്ഷം രംഗത്തെത്തുകയായിരുന്നു. കാസിം ഇരിക്കൂര്‍ പക്ഷം ഏകപക്ഷീയമായി പട്ടിക തയ്യാറാക്കിയതിനാല്‍ സ്വന്തം നിലക്ക് പട്ടിക തയ്യാറാക്കി നല്‍കാന്‍ വഹാബ് പക്ഷവും തീരുമാനിക്കുകയായിരുന്നു.
സിപിഎമ്മിന്റെ താക്കീത്
കാസിം പക്ഷം പ്രവര്‍ത്തകസമിതി യോഗം വിളിച്ചാല്‍ അതേദിവസം കോഴിക്കോട്ട് സംസ്ഥാന കൗണ്‍സില്‍ വിളിക്കാനാണ് ധാരണ. അത് വീണ്ടുമൊരു പിളര്‍പ്പിന് കാരണമാവും. ബോര്‍ഡ്-കോര്‍പ്പറേഷനിലേക്കുള്ള അംഗങ്ങളെ ഈ മാസം നല്‍കാനാണ് ഇടതുമുന്നണി ആവശ്യപ്പെട്ടിട്ടുള്ളത്. എന്നാല്‍ ഏതെങ്കിലും ഒരു വിഭാഗത്തിന്റെ മാത്രം പട്ടിക ഇടതുമുന്നണി അംഗീകരിക്കാന്‍ സാധ്യതയുമില്ല. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഇതുമായി ബന്ധപ്പെട്ടുള്ള താക്കീത് നല്‍കിയതായാണ് പുറത്തുവരുന്ന വിവരം. നിലവില്‍ സിപിഎമ്മിന്റെ താക്കീതാണ് തെരുവില്‍ തല്ലുന്നതില്‍ നിന്നും പാര്‍ട്ടി നേതാക്കളെ തടയുന്നത്. പരസ്യമായി തെരുവില്‍ തല്ലിയാല്‍ ഇടതുമുന്നണിയില്‍ നിന്ന് പുറത്താക്കുമെന്നാണ് താക്കീത് നല്‍കിയിരിക്കുന്നത്. രണ്ടരവര്‍ഷക്കാലാവധിയാണ് ഐഎന്‍എല്ലിന് നല്‍കിയിരിക്കുന്നത്. ലീഗുപോലെ മുസ്ലീം സമുദായത്തിലേക്കുള്ള പാലമായി ഇടതുമുന്നണി ഐഎന്‍എല്ലിലെ കണ്ടുവെങ്കിലും പ്രതീക്ഷ തെറ്റുകയായിരുന്നു. പാര്‍ട്ടിക്കുള്ളിലെ തമ്മില്‍ത്തല്ല് വലിയ തലവേദനയാണ് മുന്നണിക്ക് സൃഷ്ടിച്ചത്.
വഖഫ് ആക്ഷന്‍ കൗണ്‍സിലുമായി മുന്നോട്ട്
അതേസമയം വഖഫ് ആക്ഷന്‍ കൗണ്‍സിലുമായി ഒരു വിഭാഗം മുന്നോട്ടുപോവുകയാണ്. വഖഫ് വിഷയത്തില്‍ ഒരു വിഭാഗമാണ് മുന്നോട്ടപോകുന്നത്. നേരത്തെ, കെ പി കേശവമേനോന്‍ ഹാളില്‍ നടന്ന ബഹുജന കണ്‍വെന്‍ഷന്‍ നടന്നിരുന്നു. എന്നാലത് പാര്‍ട്ടിയുടെ ഔദ്യോഗികമായ പരിപാടിയല്ലെന്നാണ് ഐഎന്‍എല്‍ നേതാക്കള്‍ പറയുന്നത്. നേതൃത്വമറിയാതെയാണ് സംസ്ഥാന പ്രസിഡന്റ് എ പി അബ്ദുല്‍ വഹാബ് മറ്റൊരു സംഘടനയുടെ പേരില്‍ പൊതുപരിപാടി നടത്തുന്നതെന്ന് ആക്ഷേപം ഉയരുകയായിരുന്നു. ഇത് പാര്‍ട്ടിയുടെ അറിവോടെയല്ലെന്നും സംസ്ഥാന നേതാക്കള്‍ പറയുന്നു. ഇത് ഐഎന്‍എല്ലിലെ തര്‍ക്കം തീര്‍ന്നിട്ടില്ലെന്നതിനുള്ള സൂചനയാണ് നല്‍കുന്നത്. ബഹുജന കണ്‍വെന്‍ഷന്‍ നടത്തിയ നേതാക്കള്‍ക്കെതിരെയുള്ള വോയ്‌സ് ക്ലിപ്പുകളും സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. രൂക്ഷ വിമര്‍ശനമാണ് ക്ലിപ്പുകളിലുള്ളത്. പി ടി എ റഹീം എംഎല്‍എയെ കൂട്ടുപിടിച്ച് പുതിയ നീക്കങ്ങള്‍ നടത്താനാണ് ഒരു കൂട്ടം നേതാക്കളുടെ ശ്രമം.