കോഴിക്കോട്: റോഡരികില്‍ കൂട്ടിയിട്ട കോണ്‍ക്രീറ്റ് സ്ലാബുകളില്‍ കാറിടിച്ച് വ്യാപാരിക്കു ദാരുണാന്ത്യം. വയനാട് സുല്‍ത്താന്‍ ബത്തേരി കുന്താണി സ്വദേശി പുളിനാംകുഴി മത്തായി (67) ആണ് കൊയിലാണ്ടി-എടവണ്ണ സംസ്ഥാനപാതയിലുണ്ടായ അപകടത്തില്‍ മരിച്ചത്. തിരുവനന്തപുരത്തു നിന്ന ബത്തേരിക്കു പോകുന്നതിനിടെ കോഴിക്കോട് ഓമശ്ശേരി സൗത്ത് മങ്ങാടുവെച്ചായിരുന്നു അപകടം. മൂന്നുപേരാണ് കാറിലുണ്ടായിരുന്നത്. മറ്റു രണ്ടുപേര്‍ നിസ്സാരപരിക്കുകളോടെ രക്ഷപ്പെട്ടു.
കോഴിക്കോട് ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
ഇളയമകനെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് ജര്‍മനിക്കു യാത്രയാക്കിയശേഷം തിരുവനന്തപുരത്ത് ചികിത്സയിലുള്ള ഭാര്യയെയും സന്ദര്‍ശിച്ച് മടങ്ങുകയായിരുന്നു മത്തായി. അപകടത്തില്‍ കാറിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു. അപകടം നടന്നയുടന്‍ ആംബുലന്‍സിനായി ഓമശേരിയിലെ സ്വകാര്യ ആശുപത്രിയെ സമീപിച്ചെങ്കിലും ഡ്രൈവര്‍ ഇല്ലെന്നു പറഞ്ഞു ഒഴിഞ്ഞുമാറിയതായി ആരോപണമുണ്ട്. അതുവഴി വന്ന യാത്രക്കാര്‍ ആശുപത്രിയില്‍ ബഹളം വച്ചതോടെയാണ് ആംബുലന്‍സ് വിട്ടുനല്‍കിയത്. എന്നാല്‍ ആരോപണങ്ങള്‍ ശരിയല്ലെന്ന് ആശുപത്രി അധികൃതര്‍ പ്രതികരിച്ചു.
റോഡരികില്‍ കൂട്ടിയിട്ട സ്ലാബുകള്‍ക്ക് സമീപത്ത് യാതൊരു സുരക്ഷാമുന്നറിയിപ്പുകളും ഉണ്ടായിരുന്നില്ലെന്നും ഇതാണ് അപകടത്തിന് ഇടയാക്കിയതെന്നും മത്തായിയുടെ ബന്ധുക്കള്‍ ആരോപിച്ചു. ബത്തേരി പുളിനാക്കുഴി ഏജൻസി ഉടമയും , മാനന്തവാടി എക്സൈഡ് ബാറ്ററി ഷോറൂം ഉടമയുമായ മത്തായി ബത്തേരി മർച്ചന്റ്സ് അസോസിയേഷൻ പ്രവർത്തകസമിതി അംഗമായിരുന്നു. സെലിയാണ് ഭാര്യ. ബബിന്‍ മാത്യൂ, പോള്‍ മാത്യൂ എന്നിവരാണ് മക്കള്‍. സംസ്കാരം ഇന്ന് മലങ്കര കുന്നത്ത് സെന്റ് തോമസ് യാക്കൊബൈറ്റ് പള്ളി സെമിത്തേരിയില്‍ നടത്തും.