കോഴിക്കോട്: മലിനജല സംസ്‌കരണ പ്ലാന്റിനെതിരായ സമരം ശക്തമാക്കി പള്ളിക്കണ്ടി കോതി നിവാസികള്‍. പ്ലാന്റുമായി ബന്ധപ്പെട്ട നിര്‍മാണ ജോലികള്‍ തടയുന്നതിനായി അഴീക്കല്‍-പള്ളിക്കണ്ടി റോഡില്‍ വള്ളങ്ങളും മരത്തടികളും നിരത്തി പ്രതിരോധം തീര്‍ത്തിരിക്കയാണ് സമരക്കാര്‍. ജനവാസകേന്ദ്രത്തില്‍ ഒരു കാരണവശാലും പ്ലാന്റ് അനുവദിക്കില്ലെന്ന ഉറച്ചനിലപാടിലാണിവര്‍. കഴിഞ്ഞദിവസമാണ് റോഡ് ഉപരോധത്തിനിടെ സമരസമിതിക്കാരും മത്സ്യത്തൊഴിലാളികളും നാട്ടുകാരും ചേര്‍ന്ന് മരത്തടികള്‍ ഉപയോഗിച്ച് തടസം സൃഷ്ടിച്ചത്. പോലീസെത്തി ഇവ നീക്കിയെങ്കിലും റോഡിനു കുറുകെ പഴയ വള്ളങ്ങള്‍ കൊണ്ടുവന്നിട്ട് പ്രതിഷേധം ശക്തമാക്കി. ബലം പ്രയോഗിച്ച് ഇതു മാറ്റാന്‍ പോലീസ് ശ്രമിച്ചില്ല. പ്രതിഷേധം ശക്തമായി തുടരുന്നതു കണക്കിലെടുത്ത് കോര്‍പറേഷന്‍ നിര്‍മാണപ്രവൃത്തികള്‍ രണ്ടുദിവസമായി നിര്‍ത്തിവച്ചിരിക്കയാണ്.
അതേസമയം, പ്ലാന്റ് നിര്‍മാണവുമായി ബന്ധപ്പെട്ട പ്രതിഷേധത്തിന്റെ സാഹചര്യത്തില്‍ പള്ളിക്കണ്ടിയില്‍ ഇന്ന് വെകുന്നേരം സിപിഎമ്മിന്റെ രാഷ്ട്രീയ വിശദീകരണയോഗം നടക്കും. സിപിഎം ജില്ലാ സെക്രട്ടറി പി. മോഹനന്‍, ഡെപ്യൂട്ടി മേയര്‍ മുസാഫിര്‍ അഹമ്മദ് തുടങ്ങിയവരാണ് യോഗത്തില്‍ പ്രസംഗിക്കുക. സമാനരീതിയില്‍ പ്ലാന്റ് വിരുദ്ധ പ്രതിഷേധം നിലനില്‍ക്കുന്ന ആവിക്കല്‍തോട് പ്രദേശത്ത് സിപിഎം നടത്തിയ വിശദീകരണയോഗത്തില്‍ കടുത്ത ആരോപണങ്ങളാണ് നേതാക്കള്‍ ഉന്നയിച്ചിരുന്നത്. ആവിക്കലിലെ സമരത്തിനു പിന്നില്‍ തീവ്രവാദ ശക്തികളാണെന്ന പ്രസ്താവന ഏറെ വിവാദമായിരുന്നു.
കേന്ദ്രസര്‍ക്കാരിന്റെ അമൃത് പദ്ധതി പ്രകാരമുള്ള പ്ലാന്റ് ജനവാസകേന്ദ്രത്തില്‍ സ്ഥാപിക്കുന്നതിനെതിരേ പ്രദേശവാസികള്‍ ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങിയിരുന്നു. ഇതിനെതിരേ കോര്‍പറേഷന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സ്റ്റേ നീക്കിക്കൊണ്ട് ഉത്തരവ് ലഭിച്ചതോടെയാണ് കഴിഞ്ഞ ആഴ്ച പ്രദേശത്ത് ചുറ്റുമതില്‍ നിര്‍മാണം ആരംഭിച്ചത്. ഇതിനെതിരായ കഴിഞ്ഞദിവസങ്ങളിലെ പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു.
Read Latest Local News and Malayalam News
കോഴിക്കോട് ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം