കോഴിക്കോട്: ഹോംനഴ്‌സിംഗ് - സെക്യൂരിറ്റി സര്‍വീസ് സ്ഥാപനത്തിന്റെ മറവില്‍ അനാശാസ്യകേന്ദ്രം നടത്തിയ ഉടമയും സ്ത്രീ ഉള്‍പ്പെടെ മറ്റു രണ്ടുപേരും അറസ്റ്റിലായി. നഗരമധ്യത്തില്‍ കനകശ്രീ ഓഡിറ്റോറിയത്തിനു സമീപം ഫ്രണ്ട്‌സ് സെക്യൂരിറ്റിഗാര്‍ഡ്‌സ് എന്ന സ്ഥാപനത്തിലാണ് കസബ പോലീസ് പരിശോധന നടത്തി പ്രതികളെ പിടികൂടിയത്. സ്ഥാപനത്തിന്റെ ഉടമയായ റിട്ടയേര്‍ഡ് മിലിറ്ററി ഓഫീസര്‍ കക്കോടി സ്വദേശി സുഗുണന്‍ (71), ഇടപാടുകാരനായെത്തിയ കൊമ്മേരി സ്വദേശി താജുദ്ദീന്‍ (47), മധുര സ്വദേശിനിയായ ഒരു സ്ത്രീ എന്നിവരാണ് അറസ്റ്റിലായത്.
രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കസബ ഇന്‍സ്‌പെക്ടര്‍ എന്‍. പ്രജീഷും സംഘവും ഇവിടെ പരിശോധന നടത്തുകയായിരുന്നു. പരിസരത്തുള്ളവരോട് അന്വേഷിച്ചപ്പോള്‍ ഹോംനഴ്‌സിംഗ് സ്ഥാപനമാണ് എന്നായിരുന്നു ആദ്യം പോലീസിന് ലഭിച്ച വിവരം. തുടര്‍ന്ന് ഒരാഴ്ചയായി നടത്തിയ നിരീക്ഷണത്തില്‍ സ്ത്രീകളും പുരുഷന്മാരും നിരന്തരം ഇവിടെ വന്നുപോകുന്നതായി വ്യക്തമായി. 1500രൂപയാണ് ഇടപാടുകാരില്‍ നിന്ന് ഈടാക്കിയിരുന്നത്. 500രൂപ മുറിയുടെ വാടകയും 1000രൂപ ലൈംഗികവൃത്തിയില്‍ ഏര്‍പ്പെടുന്നതിനുള്ള നിരക്കുമാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ഉടമസ്ഥനായ സുഗുണന്‍ പ്രത്യേക കൗണ്ടര്‍ സ്ഥാപിച്ച് പണം ഈടാക്കി ഇടപാടുകാരെ മുറിയിലേക്കു കടത്തിവിടുന്നതായിരുന്നു രീതി.
കോഴിക്കോട് ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
ഇടപാടുകാരെന്ന വ്യാജേന കേന്ദ്രത്തിലെത്തിയ പോലീസിനെ തിരിച്ചറിയാതെ പ്രതി ഇഷ്ടപ്പെട്ട സ്ത്രീകളെ തെരഞ്ഞെടുക്കാന്‍ സൗകര്യമൊരുക്കി നല്‍കുകയായിരുന്നു. ഇതോടെയാണ് മൂന്നുമുറികളിലായി അഞ്ചോളം സ്ത്രീകളെ പാര്‍പ്പിച്ച് പണം ഈടാക്കി അനാശാസ്യം നടത്തുന്നുവെന്നത് പോലീസിന് ബോധ്യമായി. തുടര്‍ന്ന് അസിസ്റ്റന്റ് കമ്മീഷണര്‍ ബിജുരാജിന്റെ നിര്‍ദേശപ്രകാരം വിശദപരിശോധന നടത്തി പ്രതികളെ അറസ്റ്റുചെയ്യുകയായിരുന്നു. എസ്‌ഐ അനീഷ്, സീനിയര്‍ സിപിഒമാരായ ബിനീഷ്, ഷറീനാബി, സാഹിറ, ഉമേഷ്, വിഷ്ണുപ്രഭ എന്നിവരും പരിശോധനയില്‍ പങ്കെടുത്തു. അറസ്റ്റിലായ മൂന്നുപ്രതികളെയും കോടതിയില്‍ ഹാജരാക്കി.