ആപ്പ്ജില്ല

വഴിത്തിരിവായത് ഈ കലക്ടറുടെ മാസ് എന്‍ട്രി; ശ്രീധന്യയ്ക്കിത് ഇരട്ടി മധുരം

കോഴിക്കോട് സബ് കലക്ടര്‍ ട്രെയിനിയായാണ് ശ്രീധന്യയുടെ ആദ്യ നിയമനം. ഐഎഎസ് എന്ന സ്വപ്‌നത്തിലേക്ക് ശ്രീധന്യയ്ക്ക് പ്രചോദനമായത് കോഴിക്കോട് കലക്ടറായ സീറാം സാംബശിവ റാവുമാണ്.

Samayam Malayalam 6 May 2020, 9:05 am
കോഴിക്കോട്: 2016ലായിരുന്നു സംഭവം. വയനാട് സബ് കളക്ടർ സീറാം സംബശിവറാവു ഒരു പൊതുപരിപാടിയിൽ പങ്കെടുക്കുന്നു. അദ്ദേഹത്തിനു ലഭിക്കുന്ന സ്വീകരണവും ആദരവും ട്രൈബൽ വകുപ്പിലെ താത്കാലിക ജീവനക്കാരിയായ ഒരു പെൺകുട്ടിയുടെ മനസിൽ സിവിൽ സർവീസെന്ന സ്വപ്‌നത്തിനു ചിറകുപകരുന്നു. സീറാം സാംബശിവറാവു ഇന്ന് കോഴിക്കോട് ജില്ലാ കളക്ടറാണ്. അതേ കളക്ടറേറ്റിലെ അസിസ്റ്റന്റ് കളക്ടർ പദവയിൽ ആ പഴയ പെൺകുട്ടി അടുത്തദിവസം ചുമതലയേൽക്കും.
Samayam Malayalam sreedhanya


കഠിനാധ്വാനവും ആത്മവിശ്വാസവും കൈമുതലാക്കി സിവിൽ സർവീസ് നേടിയെടുത്ത് രാജ്യത്തിനു മുഴുവൻ മാതൃകയും അഭിമാനവുമായ ശ്രീധന്യ സുരേഷ്. മസൂറിയിലെ പരിശീലനത്തിനു ശേഷം കൊവിഡ് ജാഗ്രതയുടെ ഭാഗമായ ക്വാറന്റീനിലാണ് ശ്രീധന്യയിപ്പോൾ. ഇതു പൂർത്തിയാക്കി കോഴിക്കോട്ടെത്തി അസിസ്റ്റന്റ് കളക്ടർ (ട്രെയിനി) ആയി ചുമതലയേൽക്കും. കഴിഞ്ഞദിവസമാണ് ഇതുസംബന്ധിച്ച ഉത്തരവിറങ്ങിയത്.

Also Read: ലോകത്താദ്യമായി വിജയകരമായ കൊവിഡ് വാക്സിൻ കണ്ടെത്തിയെന്ന് ഇറ്റലി

കാര്യമായ സാമ്പത്തിക ശേഷിയൊന്നുമില്ലാത്ത പട്ടികവർഗകുടുംബാംഗമായ ശ്രീധന്യയുടെ സിവിൽസർവീസ് നേട്ടം ദേശീയമാധ്യമങ്ങളിലടക്കം ഏറെ ആഘോഷിക്കപ്പെട്ടതാണ്. കേരളത്തിൽ നിന്നു ഐഎഎസ് നേടുന്ന ആദ്യ പട്ടികവർഗക്കാരിയാണു ശ്രീധന്യ. അന്ന് കേരള ഗവർണറായിരുന്ന ജസ്റ്റിസ് പി. സദാശിവം നേരിട്ടു കണ്ടാണ് ഈ മിടുക്കിയെ അഭിനന്ദനമറിയിച്ചത്. മുഖ്യമന്ത്രിയും എംപിമാരും സിനിമാതാരങ്ങളുമെല്ലാം അനുമോദനവുമായെത്തി. നിശ്ചയദാർഢ്യം കൈമുതലാക്കിയാണ് ശ്രീധന്യ പൊഴുതന അമ്പലക്കൊല്ലി കോളനിയിലെ പണി തീരാത്ത വീട്ടിൽ നിന്നു സിവിൽസർവീസെന്ന സ്വപ്‌നം സാക്ഷാത്കരിച്ചത്.

അച്ഛൻ സുരേഷും അമ്മ കമലയുമായിരുന്നു ഏറ്റവും വലിയ പിന്തുണ. കൂലിപ്പണിക്കാരായ ഇരുവരും കഷ്ടപ്പാടുകൾക്കിടയിലും മകളുടെ താത്പര്യത്തിനൊപ്പം നിന്നു. പഠിക്കാനുള്ള ഏറ്റവും വലിയ പ്രചോദനം ഇതു തന്നെയായിരുന്നുവെന്ന് ശ്രീധന്യ പറഞ്ഞിട്ടുണ്ട്. കോഴിക്കോട്ടെ കോളേജിലായിരുന്നു ശ്രീധന്യയുടെ ബിരുദപഠനം. സുവോളജിയായിരുന്നു വിഷയം. കാലിക്കറ്റ് സർവകലാശാലയിൽ നിന്നു ബിരുദാനന്തരബിരുദം നേടി. ഇതിനുശേഷം ട്രൈബൽവകുപ്പിൽ താത്കാലിക ജോലിയിൽ പ്രവേശിച്ചു. ഇവിടെനിന്നാണ് ഐഎഎസ് ലക്ഷ്യം മനസിലുറപ്പിച്ചത്.

തിരുവനന്തപുരത്തെ സ്ഥാപനത്തിലായിരുന്നു പരിശീലനം. പട്ടികയിൽ 410-ാം റാങ്കുകാരിയായിരുന്നു ശ്രീധന്യ. അസിസ്റ്റന്റ് കളക്ടറായി കോഴിക്കോട്ടെത്തുന്ന ശ്രീധന്യയെ വരവേൽക്കാനൊരുങ്ങുകയാണ് കോഴിക്കോട്ടുകാർ. അഭിവാദ്യവും സ്വാഗതവും ആശംസിച്ചുകൊണ്ടുള്ള പോസ്റ്റുകൾ സാമൂഹികമാധ്യമങ്ങളിൽ നിറഞ്ഞുകഴിഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്