കോഴിക്കോട്: കേരളത്തിന്റെ രാഷ്ട്രീയ പരിസരത്ത് മതേതരപാര്‍ട്ടിയെന്ന് സ്വയം അവകാശപ്പെടുമ്പോഴും മതമാണ് പ്രശ്‌നമെന്ന് പറയുന്ന കെഎം ഷാജിമാരുള്ള മുസ്ലിംലീഗ് കേരളീയ സമൂഹത്തിന് എന്ത് സന്ദേശമാണ് നല്‍കുന്നതെന്ന് വിമര്‍ശനമുയരുന്നു. കോഴിക്കോട് നടത്തിയ വഖഫ് സംരക്ഷണ റാലിയിലാണ് കെഎം ഷാജി മതമാണ് ഞങ്ങളുടെ പ്രശ്‌നമെന്ന നിലയില്‍ പ്രസംഗിച്ചത്. ഇത് വലിയ രീതിയില്‍ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
ദീന്‍ വിട്ട് അകലുകയാണോ?
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലേക്ക് പോകുന്നവര്‍ ദീന്‍ വിട്ട് അകലുകയാണ് എന്നായിരുന്നു ഷാജിയുടെ പ്രസംഗത്തിന്റെ മറ്റൊരു ഭാഗം. '1967-ലെ കൊയിലാണ്ടി താലൂക്ക് സമ്മേളനത്തില്‍ സിഎച്ച് മുഹമ്മദ് കോയക്കൊപ്പം പ്രസംഗിക്കുന്നത് ഇംഎസ് നമ്പൂതിരിപ്പാടും സി അച്ചുതമേനോനുമാണ്. അന്നും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ആദര്‍ശങ്ങള്‍ക്കൊരു മാറ്റവുമില്ല. അന്ന് ലീഗ് അടിച്ച നോട്ടീസിലാണ് ഇഎംഎസും അച്ചുതമേനോനും പ്രസംഗിക്കുന്ന കാര്യം അച്ചടിച്ചുവന്നത്. മാര്‍ക്‌സിസം ഉണ്ടായതു മുതല്‍ തന്നെ തുടങ്ങിയതാണ് ഇതൊരു മതവിരുദ്ധമാണെന്നുള്ള വിമര്‍ശനങ്ങള്‍. ആ നിലയിലുള്ള ഒരു പ്രസംഗം തന്നെയാണ് ഷാജി നടത്തിയിട്ടുള്ളതും. എന്നാല്‍ കേരളത്തിലെ മതവിശ്വാസികള്‍ ഇത് തള്ളിക്കളഞ്ഞതാണ്. കേരളത്തിലെ മതവിശ്വാസികള്‍ക്ക് വിശ്വസിക്കാന്‍ പറ്റുന്ന പാര്‍ട്ടി സിപിഎമ്മാണെന്ന് ജിഫ്രി മുത്തുകോയതങ്ങള്‍ തന്നെ പറയുന്നുണ്ട്.
ചോദ്യങ്ങൾ ഇങ്ങനെയാണ്
പണ്ഡിത സഭകളൊരിക്കലും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയിലേക്ക് പോകരുതെന്ന് പറഞ്ഞിട്ടില്ല, അവരൊരു ഫത്വയും ഇറക്കിയിട്ടുമില്ല. അന്തര്‍ദേശീയ തലത്തിലെ ഇസ്ലാമിസ്റ്റ് പണ്ഡിതന്‍മാരൊഴികെ മതവും രാഷ്ട്രീയവും ഒന്നാണെന്ന് കരുതുന്ന തീവ്ര ഇസ്ലാമിസ്റ്റുകള്‍ മാത്രമാണ് കമ്മ്യൂണിസ്റ്റ് വിരുദ്ധ നിലപാടെടുത്തിട്ടുള്ളത്. എന്നാല്‍ കമ്മ്യൂണിസ്റ്റ് ആശയം പിന്തുടരരുതെന്നോ പാര്‍ട്ടിയിലേക്ക് പോകരുതെന്നോ അത് ഇസ്ലാമില്‍ നിന്ന് പുറത്തുപോകുന്ന സംഗതിയാണെന്നോ മുസ്ലിംലീഗിന്റെ ബാഫഖി തങ്ങളോ സിഎച്ച് മുഹമ്മദ് കോയയോ കെഎം സീതിസാഹിബോ നിലപാടെടുത്തിരുന്നില്ല. അവര് പലപ്പോഴും കമ്മ്യൂണിസ്റ്റ് നേതാക്കള്‍ക്ക് ലീഗിന്റെ വേദികളില്‍ പ്രസംഗിക്കാന്‍ അവസരം നല്‍കിയിട്ടുമുണ്ട്. ഇപ്പോള്‍ യുഡിഎഫിന്റെ മുന്നണിയിലും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുണ്ട്. പ്രേമചന്ദ്രനും ആര്‍എംപിയും ഉള്‍പ്പെടുന്നുണ്ട്. കോണ്‍ഗ്രസ്സിലെ തന്നെ എംഎം ഹസ്സനും ആര്യാടന്‍ ഷൗക്കത്തുമൊക്കെ പ്രാക്ടീസിംഗ് മുസ്ലിംങ്ങളാണ്. അതുകൊണ്ടുതന്നെ ഇനി ലീഗ് പറയുമോ ലീഗല്ലാത്ത ഇവരൊക്കെ ദീനില്‍ നിന്നകലുകയാണെന്ന്. '-ഷാജിയുടെ പ്രസംഗത്തിന്റെ പശ്ചാത്തലത്തില്‍ ഒരു പ്രമുഖ രാഷ്ട്രീയ നിരീക്ഷകന്‍ ചോദിക്കുന്നതിങ്ങനെയാണ്.
മതമാണോ പ്രശ്നം?
അതേസമയം, ഇനി വരുന്ന രാഷ്ട്രീയ ചര്‍ച്ചകളിലെല്ലാം ലീഗൊരു വര്‍ഗ്ഗീയപാര്‍ട്ടിയാണെന്ന് പറയാനുള്ള കൃത്യമായൊരവസരം കെഎം ഷാജി ഒരുക്കുകയാണ് ചെയ്തത്. ഇത് മുസ്ലിംലീഗിന് ദോഷം ചെയ്യും. പ്രത്യേകിച്ച് മുസ്ലിംന്യൂനപക്ഷങ്ങള്‍ വേട്ടയാടപ്പെടുന്ന ഈ കാലത്ത് ആര്‍എസ്എസിന് കൂടുതല്‍ മരുന്നിട്ട് കൊടുക്കുകയുമാണ് ചെയ്യുന്നതെന്ന വിമര്‍ശനവും ശക്തമാവുന്നുണ്ട്. മുസ്ലിംലീഗിനെ നയിക്കുന്നത് ജമാഅത്തെ ഇസ്ലാമിയാണെന്ന വിമര്‍ശനവുമായി ദിവസങ്ങള്‍ക്കുമുമ്പ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്തെത്തിയിരുന്നു. വഖഫ് ബോര്‍ഡിനെതിരെയുള്ള പ്രതിഷേധം പള്ളികളില്‍ നടത്തുന്നതുമായി ബന്ധപ്പെട്ടായിരുന്നു കോടിയേരിയുടെ പരാമര്‍ശം. പള്ളികളില്‍ പ്രതിഷേധിക്കാന്‍ മുസ്ലിംലീഗ് ആവശ്യപ്പെട്ടത് ജമാഅത്തെ ഇസ്ലാമിയുടെ നിര്‍ദ്ദേശപ്രകാരമാണെന്നും കോടിയേരി പറഞ്ഞിരുന്നു. എന്നാല്‍ ഈ പരാമര്‍ശത്തെ സാധൂകരിക്കുന്നതായിരുന്നു വഖഫ് സംരക്ഷണ റാലിയിലെ കെഎം ഷാജിയുടെ പ്രസംഗം. മതമാണ് മതമാണ് മതമാണ് പ്രശ്‌നമെന്ന് ഷാജി ആവര്‍ത്തിക്കുകയായിരുന്നു.
പ്രസംഗങ്ങൾ വിവാദമായി
രണ്ടുദിവസം മുമ്പാണ് കോഴിക്കോട് കടപ്പുറത്ത് വഖഫ് സംരക്ഷണറാലി മുസ്ലിംലീഗ് സംഘടിപ്പിച്ചത്. ലക്ഷത്തോളം പേര്‍ പങ്കെടുത്ത പരിപാടിയില്‍ കെഎം ഷാജിയും സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാന്‍ കല്ലായിയും നടത്തിയ പ്രസംഗങ്ങള്‍ വിവാദമാവുകയായിരുന്നു. ലക്ഷത്തോളം പേര്‍ പങ്കെടുത്ത റാലിയുടെ മാറ്റ് കെടുത്തുന്നതായിരുന്നു ഇരുവരുടേയും പ്രസംഗം. പൊതുമരാമത്ത് വകുപ്പ് മന്ത്രി റിയാസിന്റേയും മുഖ്യമന്ത്രിയുടെ മകള്‍ വീണയുടേയും വിവാഹം വ്യഭിചാരമാണെന്ന അബ്ദുറഹിമാന്റെ പ്രസംഗത്തിന് വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനമുയര്‍ന്നു. തുടര്‍ന്ന് സമ്മര്‍ദ്ദത്തിലായ അബ്ദുറഹിമാന്‍ ക്ഷമാപണവും നടത്തി. കൂടാതെ പാണക്കാട് സാദിഖലി തങ്ങള്‍ മന്ത്രി റിയാസിനെ വിളിച്ച് മാപ്പപേക്ഷയും നടത്തിയിരുന്നു.
വിവാദവും പോലീസ് കേസും
അബ്ദുറഹിമാന്‍ കല്ലായിക്കെതിരെ കേസെടുത്തിരുന്നു. വിവാദപ്രസംഗത്തിന്റെ പശ്ചാത്തലത്തില്‍ ലീഗിനെതിരെ രാഷ്ട്രീയ വിമര്‍ശനവുമായി സിപിഎമ്മും രംഗത്തെത്തി. ലീഗ് മതസംഘടനയാണോ രാഷ്ട്രീയപാര്‍ട്ടിയാാണോ എന്ന് വ്യക്തമാക്കണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ലീഗ് അവര്‍ക്ക് ചെയ്യാന്‍ കഴിയുന്നത് ചെയ്യട്ടെ എന്നും മുഖ്യമന്ത്രി പറഞ്ഞതോടെ കോടിയേരിയും വിമര്‍ശനവുമായി രംഗത്തെത്തി. സംസ്ഥാനത്തെ വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ സര്‍ക്കാര്‍ പിഎസ്‌സിക്ക് വിട്ടതു മുതലാണ് വിവാദങ്ങള്‍ക്ക് തുടക്കം. കഴിഞ്ഞ ഇടതുസര്‍ക്കാര്‍ വഖഫ് നിയമനങ്ങള്‍ പിഎസ് സിക്ക് വിടാനുള്ള ഓര്‍ഡിനന്‍സ് പുറത്തിറക്കിയിരുന്നു. ഈ ഓര്‍ഡിനന്‍സിന് പകരമുള്ള ബില്ല് ഈ വര്‍ഷം നവംബര്‍ ഒമ്പതിന് നിയമസഭ പാസാക്കുകയായിരുന്നു. ഇതിനെതിരെ മുസ്ലിംലീഗും മറ്റു മുസ്ലിംസംഘടനകളും രംഗത്ത് വരികയായിരുന്നു.
എതിർപ്പുകളും ആദ്യമല്ല
നേരത്തെ, ദേവസ്വം ബോര്‍ഡ് നിയമനങ്ങള്‍ സര്‍ക്കാര്‍ പിഎസ് സിക്ക് വിടാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ എതിര്‍പ്പിനെ തുടര്‍ന്ന് നിയമനം ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് രൂപീകരിച്ച് നിയമനം അതിന് വിട്ടു. ഇതാണ് എതിര്‍പ്പുന്നയിക്കുന്നതിന് പ്രധാന കാരണം. പുതിയ നിയമപ്രകാരം വഖഫ് ബോര്‍ഡിലെ അഡ്മിനിസ്‌ട്രേറ്റീവ് തസ്തികകളിലെ 112 പേരുടെ നിയമനം ഇനി പിഎസ് സി വഴിയായിരിക്കും. എന്നാല്‍ ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്യുന്ന പള്ളികളിലോ മദ്രസകളിലോ ഉള്ള നിയമനം പിഎസ് സിക്ക് കീഴിലാകില്ല. ബോര്‍ഡില്‍ മുസ്ലിംങ്ങള്‍ക്ക് മാത്രമായിരിക്കും നിയമനം. അതേസമയം, നിലവില്‍ ജോലി ചെയ്യുന്നവര്‍ക്ക് ബുദ്ധിമുട്ടുണ്ടാകില്ലെന്നും മന്ത്രി വി അബ്ദുറഹിമാന്‍ വ്യക്തമാക്കുന്നുണ്ട്.