കോഴിക്കോട്: നിരോധിത പുകയില ഉത്പന്നങ്ങളുടെ വന്‍ശേഖരവുമായി മൂന്ന് യുവാക്കള്‍ പിടിയിൽ. കാസർകോട് ജില്ലയിലെ പാണത്തൂര്‍ പള്ളിക്കല്‍ റഹീം (25), ചെര്‍ക്കള ഹാദത്ത് വില്ലയില്‍ ഷഫീഖ് (25), കുമ്പള അരിക്കടി ബൈത്തുല്‍ അബ്ദുല്‍ സഫ്വാന് (22) എന്നിവരെയാണ് തിരുവമ്പാടി പോലീസ് പിടികൂടിയത്. മൊത്തവിതരണത്തിനായി കൊണ്ടുവന്ന രണ്ടായിരത്തി എഴുപത് പായ്ക്കറ്റ് ഉത്പന്നങ്ങളാണ് ഇവരില്‍ നിന്നു പിടിച്ചെടുത്തത്.
കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ മൊത്തവിതരണത്തിനായി കൊണ്ടു വന്നതാണ് ഉത്പന്നങ്ങളെന്നു പ്രതികള്‍ മൊഴി നല്കി.തിരുവമ്പാടി സി.ഐ ഷജു ജോസഫിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ വാഹന പരിശോധനയിലാണ് പ്രതികള്‍ വലയിലായത്. കര്‍ണാടകയില്‍ നിന്നും മഞ്ചേരി ഭാഗത്തേക്ക് പോകുകയായിരുന്നു സംഘം. കാറില്‍ മൂന്ന് ബാഗുകളിലായാണ് പുകയില ഉത്പന്നങ്ങള്‍ സൂക്ഷിച്ചിരുന്നത്. കര്‍ണാടകയില്‍ നിന്ന് കുറഞ്ഞ വിലക്ക് വാങ്ങിയ ശേഷം ഒരു പായ്ക്കറ്റിന് 130 രൂപ വരെ ഈടാക്കിയാണ് ഇവര്‍ കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ ഉത്പന്നങ്ങള്‍ വില്പന നടത്തിയിരുന്നത്.
Also Read: മകൻ തെറ്റ് ചെയ്തെങ്കിൽ തൂക്കിക്കൊന്നാലും ഇടപെടില്ലെന്ന് പിതാവ്; ബിലാൽ ബുദ്ധിമാനായ ക്രിമിനലെന്ന് പോലീസ്
പൊതുവിപണിയില്‍ രണ്ടര ലക്ഷം രൂപ വരെ വില ലഭിക്കുന്നതാണ് പിടിച്ചെടുത്ത ഉത്പന്നങ്ങളെന്ന് സി.ഐ പറഞ്ഞു. കര്‍ണാടകയില്‍ നിന്നു വന്നതിനാല്‍ പ്രതികളെ ക്വാറന്റൈനിലാക്കുമെന്നും പോലീസ് പറഞ്ഞു. തിരുവമ്പാടി സ്റ്റേഷനിലെ എസ്.ഐമാരായ മധു, അഷ്റഫ്, ഷിബില്‍ ജോസഫ്, അനീസ്, സ്വപ്നേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.
ലോക്ക് ഡൗൺ നിയന്ത്രണങ്ങള്‍ കാരണം മദ്യലഭ്യത ഇല്ലാതായതോടെ പലരും പുകയില ഉത്പന്നങ്ങള്‍ പോലുള്ള ലഹരിമാര്ഗങ്ങളിലേക്കു തിരിഞ്ഞിട്ടുണ്ട്. ആവശ്യക്കാര്‍ വര്‍ധിച്ചതോടെ വന്‍ വിലയ്ക്കാണ് ഇവ വിറ്റുപോകുന്നതെന്നാണ് ഉദ്യോഗസ്ഥര്‍ നല്കുന്ന വിവരം. നിരോധനം നിലവിലില്ലാത്ത സംസ്ഥാനങ്ങളില്‍ നിന്നും ട്രെയിന്മാര്ഗവും മറ്റുമാണ് പുകയില ഉത്പന്നങ്ങള്‍ അനധികൃതമായി കേരളത്തിലെത്തുന്നത്. കൊവിഡ് ജാഗ്രതയുടെ പശ്ചാത്തലത്തില്‍ ട്രെയിന്‍സര്‍വീസുകള്‍ പരിമിതപ്പെടുത്തിയ സാഹചര്യത്തിലാണ് റോഡുമാര്‍ഗമുള്ള ലഹരിക്കടത്ത്. ഇതു തടയാന്‍ കര്‍ശന നടപടികളുമായി പോലീസും എക്സൈസും രംഗത്തുണ്ട്.