ആപ്പ്ജില്ല

കൂടത്തായി കൊലപാതക പരമ്പര: വിചാരണ നടപടികള്‍ എട്ടിനു തുടങ്ങും

2002 മുതല്‍ 2016വരെയുള്ള കാലയളവില്‍ ഒരു കുടുംബത്തിലെ ആറു പേര്‍ കൊല്ലപ്പെട്ട കേസാണിത്. കേസിലെ മുഖ്യപ്രതി ജോളി ജോസഫിനെ 2019 ഒക്ടോബര്‍ അഞ്ചിനു പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

Lipi 2 Jun 2020, 1:43 pm
കോഴിക്കോട്: കേരളത്തെ നടുക്കിയ കൂടത്തായി കൊലപാതക പരമ്പര കേസില്‍ പ്രാഥമിക വിചാരണ നടപടികള്‍ ഈ മാസം എട്ടിന്‌ ആരംഭിക്കും. മുഖ്യപ്രതി ജോളിയുടെ ഭര്‍ത്താവ് ഷാജുവിന്റെ ആദ്യ ഭാര്യയായിരുന്ന സിലിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസാണ് ആദ്യം പരിഗണിക്കുക. പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണു നടപടികള്‍. പ്രാഥമിക വാദം കേട്ട ശേഷം തുടര്‍ വിചാരണ നടപടികള്‍ സംബന്ധിച്ച് കോടതി തീരുമാനമെടുക്കും.
Samayam Malayalam കൂടത്തായി കേസില്‍ വിചാരണ ഉടന്‍


2002 മുതല്‍ 2016വരെയുള്ള കാലയളവില്‍ ഒരു കുടുംബത്തിലെ ആറു പേര്‍ കൊല്ലപ്പെട്ട കേസാണിത്. കേസിലെ മുഖ്യപ്രതി ജോളി ജോസഫിനെ 2019 ഒക്ടോബര്‍ അഞ്ചിനു പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ ആദ്യഭര്‍ത്താവ്, ഭര്‍ത്താവിന്റെ മാതാപിതാക്കള്‍, ഭര്‍തൃമാതാവിന്റെ സഹോദരന്‍, രണ്ടാം ഭര്‍ത്താവിന്റെ ആദ്യഭാര്യ, മകള്‍ എന്നിവരെ ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയും സയനൈഡ് നല്‍കിയും കൊലപ്പെടുത്തിയെന്നാണ് കേസ്.

Also Read: ചെമ്പനോടയില്‍ അജ്ഞാതജീവി ആടുകളെ കൊന്നു; പുള്ളിപ്പുലിയെന്ന് നാട്ടുകാര്‍

ആറു കേസുകളായി രജിസ്റ്റര്‍ ചെയ്ത ഇവയിലെല്ലാം പോലീസ് നേരത്തേ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.
ഷാജു സഖറിയാസിന്റെ ആദ്യ ഭാര്യയായിരുന്ന സിലി 2016 ജനുവരി 11നാണു മരിച്ചത്. ക്യാപ്‌സൂളില്‍ സയനൈഡ് നിറച്ചുനല്‍കി ജോളി ജോസഫ് ഇവരെ കൊലപ്പെടുത്തിയെന്നാണു കേസ്. ജോളിക്കു സയനൈഡ് എത്തിച്ചു നല്‍കിയ എംഎസ് മാത്യു, കെ പ്രജികുമാര്‍ എന്നിവരാണു കൊലപാതക പരമ്പരക്കേസിലെ രണ്ടും മൂന്നും പ്രതികള്‍.

തലശേരി ഡിവൈഎസ്പി കെ വി വേണുഗോപാലിന്റെ മേല്‍നോട്ടത്തില്‍ മുക്കം ഇന്‍സ്‌പെക്ടര്‍ ബി കെ. സിജുവാണ് കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥന്‍. അഡ്വ. എന്‍ കെ ഉണ്ണിക്കൃഷ്ണനാണ് സ്‌പെഷ്യല്‍
പ്രോസിക്യൂട്ടര്‍. മുഖ്യപ്രതിയായ ജോളി ജോസഫ് ഇപ്പോള്‍ ജയിലിലാണുള്ളത്. കൊവിഡ് പശ്ചാത്തലത്തില്‍ ജയിലുകളില്‍ നിന്ന് പരമാവധി ആളുകള്‍ക്ക് ജാമ്യം നല്‍കണമെന്ന നിര്‍ദേശം വന്നപ്പോള്‍ ജോളിയും അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ കോടതി ഇതു തള്ളുകയായിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്