കോഴിക്കോട്: സ്വര്‍ണക്കടത്തുകേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കളക്ടറേറ്റിലേക്കു നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. യൂത്ത് ലീഗിന്റെ മാര്‍ച്ച് വന്‍ സംഘര്‍ഷത്തില്‍ കലാശിച്ചതിനു പിന്നാലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രകടനമായെത്തിയത്.
Also Read: വിദ്യാര്‍ത്ഥിനി കുളത്തില്‍ മുങ്ങിമരിച്ചു; അപകടം കുടുംബാംഗങ്ങള്‍ക്കൊപ്പം നീന്തുന്നതിനിടെ
ഏതാനും പ്രവര്‍ത്തകര്‍ പോലീസ് ബാരിക്കേഡിനു മുകളില്‍ കയറി നിന്ന് മുദ്രാവാക്യം വിളിച്ചു. ഇതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. തുടര്‍ന്ന് പ്രതിഷേധക്കാര്‍ കളക്ടറേറ്റ് ഗേറ്റില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു. സംസ്ഥാന അധ്യക്ഷന്‍ പ്രഫുല്‍ കൃഷ്ണന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. സിറ്റി പോലീസ് കമ്മീഷണര്‍ എ.വി. ജോര്‍ജ് അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു പോലീസ് നടപടികള്‍.
പ്രവർത്തകർ പിരിഞ്ഞു പോകാത്തതിനെ തുടർന്ന് പോലീസ് കണ്ണീർവാതകം പ്രയോഗിച്ചു. തുടർന്നും പിന്മാറാതെ മുദ്രാവാക്യങ്ങളുമായി നിലയുറപ്പിച്ച സമരക്കാരെ പിരിച്ചുവിടാൻ പോലീസ് ലാത്തിച്ചാർജ് നടത്തി. പ്രവർത്തകരുടെ ഭാഗത്തു നിന്നു കല്ലേറുണ്ടായി. പോലീസ് നടപടിയിൽ നിരവധി സമരക്കാർക്ക് പരിക്കേറ്റു. രണ്ടു മാധ്യമ പ്രവർത്തകർക്കും പരിക്കേറ്റു .