മലപ്പുറം: എടവണ്ണയിൽ ബൈക്ക് യാത്രക്കാരനായ യുവാവിനെ കാറിടിച്ച് വീഴ്ത്തി ലക്ഷങ്ങൾ കവർന്ന സംഭവത്തിൽ രണ്ടുപേർ പിടിയിൽ. ആലപ്പുഴ രാമപുരം സ്വദേശി വിമൽ കുമാർ ഉണ്ണി (32), ആലപ്പുഴ മുതുകുളം സ്വദേശി കടേശ്ശേരിൽ മിഥുലേഷ്( 30) എന്നിവരെ ആണ് പ്രത്യേക അന്വേഷണ സംഘം ആലപ്പുഴയിൽ നിന്നും പിടികൂടിയത്. ഈ കഴിഞ്ഞ മൂന്നാം തിയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇരുമ്പുഴി സ്വദേശിയായ യുവാവ് ബൈക്കിൽ കൊണ്ടുവരികയായിരുന്ന രേഖകൾ ഇല്ലാത്ത 26 ലക്ഷം രൂപയാണ് കാറിലെത്തിയ പ്രതികൾ കവർന്നെടുത്തത്.
മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശ പ്രകാരം നിലമ്പൂർ ഡിവൈഎസ്പി സാജു കെ അബ്രഹാമിൻ്റെ കീഴിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം നടത്തി വരികയായിരുന്നു. സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ വ്യാജ നമ്പർ പ്ലേറ്റ് വെച്ച കാറാണ് കുറ്റകൃത്യത്തിന് ഉപയോഗിച്ചതെന്ന് കണ്ടെത്തിയിരുന്നു. തുടർന്നു സമാന കുറ്റകൃത്യങ്ങളിൾ ഉൾപ്പെട്ട കുറ്റവാളികളെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് മുമ്പും നിരവധി കവർച്ചാ കേസ്സുകളിൾ ഉൾപ്പെട്ട സംഘത്തെ കുറിച്ച് സൂചന ലഭിച്ചത്. ആലപ്പുഴയിൽ നിന്നും വാടകക്കെടുത്ത കാറാണ് കുറ്റകൃത്യത്തിന് ഉപയോഗിച്ചത്.
കാർ വാടകക്കെടുത്ത് കൊടുത്തതും സംഭവത്തിനു ശേഷം പ്രതികളെ ഒളിവിൽ പോകാൻ സഹായിച്ചതിനുമാണ് മിഥുലേഷിനെ അറസ്റ്റ് ചെയ്തത്. കവർച്ചയെ കുറിച്ച് ഇയാൾക്ക് അറിവുണ്ടായിരുന്നു. സംഘത്തിലുൾപ്പെട്ട മറ്റു പ്രതികളെ കുറിച്ച് പോലീസിന് സൂചനകൾ ലഭിച്ചിട്ടുണ്ട്.
ഇതിൻറെ അടിസ്ഥാനത്തിൽ ഇവർക്കായി പ്രത്യേക അന്വേഷണസംഘം അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
മലപ്പുറം ജില്ലയിലെ മുഴുവൻ വാര്ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
Read Latest Local News and Malayalam News