മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ കേസിലെ പ്രതിക്ക് 20 വര്‍ഷം തടവും 70000 രൂപ പിഴയും വിധിച്ചു. 2016ല്‍ പത്തു വയസുളള കുട്ടിയെ പല തവണയായി പീഡിപ്പിച്ച അബ്ദുള്‍ ഖാദര്‍ (62) എന്നയാളെ പെരിന്തല്‍മണ്ണ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതിയാണ് ശിക്ഷിച്ചത്. പോലീസ് സബ് ഇന്‍സ്പെക്ടര്‍ നാരായണനാണ് 2016ല്‍ കരുവാരകുണ്ട് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസീക്യൂട്ടര്‍ സപ്ന പി. പരമേശ്വരത് ഹാജരായി. സിവില്‍ പോലീസ് ഓഫീസര്‍ സൗജത്ത് പ്രോസീക്യൂഷനെ സഹായിച്ചു.
നിരവധി പോക്സോ കേസുകളിലാണ് കഴിഞ്ഞ ദിവസങ്ങളിലായി മഞ്ചേരി സ്പെഷ്യല്‍ കോടതിയില്‍ നടപടികളുണ്ടായത്. പന്ത്രണ്ടുകാരിയുടെ പരാതിയില്‍ പിതാവിനെ കഴിഞ്ഞ ദിവസം മഞ്ചേരി പോക്സോ സ്പെഷ്യല്‍ കോടതി റിമാന്റ് ചെയ്തിരുന്നു. 2022 ജനുവരി മുതല്‍ 2023 ജനുവരിയിലെ ആദ്യ ആഴ്ച വരെ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി. പീഡന വിവരം മാതാവിനെ അറിയിച്ച കുട്ടിയെ പിതാവ് നാഭിക്ക് ചവിട്ടി പരിക്കേല്‍പ്പിച്ചതായും പരാതിയില്‍ പറയുന്നു. ഇക്കഴിഞ്ഞ 18ന് അരീക്കോട് പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ ബലാല്‍സംഗമടക്കം നിരവധി കേസുകള്‍ നിലവിലുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജഡ്ജി എസ് നസീറ ഫെബ്രുവരി മൂന്നു വരെ റിമാന്റ് ചെയ്ത് മഞ്ചേരി സ്പെഷ്യൽ സബ്ജയിലിലേക്കയച്ചു.
Read Latest Local News and Malayalam News
മലപ്പുറം ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം