മലപ്പുറം: സൗദിയില്‍ നിന്നും കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്ന തൊട്ടില്‍പ്പാലം സ്വദേശി പാറശ്ശേരി മിത്തല്‍ റിയാസിനെ തട്ടികൊണ്ടു പോയി വധിക്കാന്‍ ശ്രമിച്ച നിരവധി കേസിലെ പ്രതി വിഗ്രഹം ബഷീറും , ഭാര്യാ പിതാവും മരുമകനുമടക്കം നാലുപേരെ കൊണ്ടോട്ടി പ്രത്യേക അന്വേഷണ സംഘം.
കഴിഞ്ഞ 17-ാം തിയ്യതിയാണ് സംഭവം. താമരശ്ശേരി കണ്ണീരുപ്പില്‍ ഫസല്‍ എന്ന ഗുണ്ടാ ഫസല്‍(31), മലപ്പുറം മമ്പാട് കച്ചേരിക്കുനിനിയില്‍ മുഹമ്മദ് ബഷീര്‍ എന്ന വിഗ്രഹം ബഷീര്‍ (45) കോരക്കാട് ഇഷല്‍ മന്‍സില്‍ അബ്ദുള്‍ നാസര്‍ (46), താമരശ്ശേരി ചെമ്പായി മുഹമ്മദ് എന്നിവരേയാണ് തട്ടികൊണ്ടു പോകാന്‍ ഉപയോഗിച്ച വാഹനം സഹിതം പിടികൂടിയത്.
ഇവരില്‍ നിന്നും 2 വാഹനങ്ങള്‍ പിടികൂടിയിട്ടുണ്ട്. സൗദിയിലെ സ്വര്‍ണ്ണക്കടത്തു സംഘം സ്വര്‍ണ്ണം കടത്തുന്നതിനായി റിയാസിനെ ഉപയോഗിക്കുകയും എന്നാല്‍ ഇയാള്‍ ഇവരെ കബളിപ്പിച്ച് സ്വര്‍ണ്ണവുമായി കടന്നു കളയാന്‍ ശ്രമിക്കുന്നതിനിടെ 6 ഓളം വാഹനങ്ങളിലായി വന്ന സ്വര്‍ണ്ണ കടത്തു സംഘം ഇയാളെ കൊണ്ടോട്ടി കാളോത്ത് വച്ച് ഇയാള്‍ സഞ്ചരിച്ച കാര്‍ തടഞ്ഞ് തട്ടികൊണ്ടു പോവുകയായിരുന്നു.
തുടര്‍ന്ന് 10 ഓളം പേര് ചേര്‍ന്ന് ഇയാളെ മര്‍ദ്ദിച്ച് മുക്കം ടൗണില്‍ ഇറക്കി വിടുകയായിരുന്നു. തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘം നടത്തിയ പഴുതടച്ച അന്വേഷണത്തിലാണ് പ്രതികളെ കുറിച്ച് സൂചന ലഭിച്ചത്. സ്വര്‍ണ്ണ കടത്ത് സംഘത്തിലെ മുഖ്യ പ്രതികളിലേക്ക് അന്വേഷണം എത്താതിരിക്കാന്‍ വ്യാജ പ്രതികളെ ഈ സംഭവമായി ബന്ധപ്പെട്ട് സ്റ്റേറ്റഷനില്‍ ഹാജരാക്കാനും ഇവര്‍ ശ്രമിക്കുകയുണ്ടായി. ഇപ്പോള്‍ പിടിയിലായവരില്‍ നിന്നും വ്യാജ പ്രതികള്‍ക്ക് നല്‍കാനായി സ്വര്‍ണ്ണ കടത്ത് സംഘത്തലവന് നല്കിയ ഒരുലക്ഷത്തോളം രൂപയും പിടിച്ചെടുത്തു.
Also Read: സർക്കാരിന്റെ കൊവിഡ് പ്രോട്ടോകോൾ ലംഘിക്കാൻ ആഹ്വാനം; എറണാകുളത്ത് 3 പേര് പിടിയില്‍
ഇവരെ ചോദ്യം ചെയ്തതില്‍ സംഘത്തില്‍ ഉള്‍പ്പെട്ട മുഴുവന്‍ പ്രതികളെ കുറിച്ചും വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. ഇവര്‍ക്ക് വേണ്ടിയുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കി. പിടിയിലായ ബഷീറിന് റോബറി കേസ് അടക്കം 6 ഓളം കേസുകള്‍ ഉണ്ട്. തങ്ക വിഗ്രഹം നിധിയായി ലഭിച്ചു എന്നും അത് വില്പനയ്ക്കായി ആളുകളെ സമീപിച്ച് ലക്ഷങ്ങള്‍ തട്ടിപ്പു നടത്തിയ സംഭവുമായി ബന്ധപ്പെട്ട് നിലമ്പൂര്‍, വണ്ടൂര്‍, കല്‍പ്പറ്റ, ഒറ്റപ്പാലം, പാലക്കാട് സ്റ്റേഷനുകളിലായി പ്രതിയുടെ പേരില്‍ കേസുകള്‍ ഉണ്ട്. പിടിയിലായ ഫസലിന് ഗവ .ഹോസ്പിറ്റലില്‍ ഡോക്ടറെ മര്‍ദ്ദിച്ച സംഭവത്തില്‍ താമരശ്ശേരി സ്റ്റേഷനില്‍ കേസ് ഉണ്ട്. വിഗ്രഹം ബഷീര്‍ നിരവധിയാളുകളെ നിധിയുടെ പേരില്‍ പറ്റിച്ച് ഉണ്ടാക്കിയ സമ്പാദ്യം ഉപയോഗിച്ച് ഗുണ്ടല്‍പേട്ട് ടൗണില്‍ ഒരു ആഡംബര
റിസോര്‍ട്ട് നടത്തിയിരുന്നു. സ്വര്‍ണ്ണകടത്തുമായി ബന്ധപ്പെട്ട് റിസോട്ടില്‍ സ്ഥിരമായി വരാറുള്ള സ്വര്‍ണ്ണ കടുത്തു സംഘവുമായി ബഷീര്‍ സൗഹൃദത്തിലാവുകയും ഇവരുമായി സ്വര്‍ണ്ണകടത്തില്‍ പങ്കാളിയാവുകയുമായിരുന്നു. പിടിയിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി. കൂടുതല്‍ അന്വേഷണത്തിനായി പ്രതികളെ കസ്റ്റഡിയില്‍ വാങ്ങും.