മലപ്പുറം(malappuram): കോട്ടക്കലിൽ ഹണിട്രാപ്പ് കേസിൽ ഒരു യുവതിയടക്കം ഏഴ് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം കൊണ്ടോട്ടി സ്വദേശി ഫസീല, തിരൂർ ബി.പി അങ്ങാടി സ്വദേശി ഹസീം,കൊണ്ടോട്ടി സ്വദേശിക്കളായ റഷീദ്, നിസാമുദീൻ, മംഗലം സ്വദേശി ഷാഹുൽ ഹമീദ്, കോട്ടക്കൽ സ്വദേശികളായ മുബാറക് നസ്രുദീൻ എന്നിവരെയാണ് കോട്ടക്കൽ പോലീസ് അറസ്റ്റ് ചെയ്തത്. മലപ്പുറം സ്വദേശിയായ യുവാവിനെയാണ് സംഘം ഹണിട്രാപ്പ് കെണിയിൽ പെടുത്തി 5 ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമിച്ചത്.
സംഭവത്തിൽ യുവാവിന്റെ പരാതിയെ തുടർന്ന് കോട്ടക്കൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഏഴംഗ ഹണിട്രാപ്പ് സംഘം പിടിയിലായത്. ഒന്നാം പ്രതിയായായ യുവതി ഫോണിലൂടെ പരിചയം സ്ഥാപിച്ച ശേഷം ഫോണിൽ സംസാരിക്കുന്നത് റെക്കോർഡ് ചെയ്യുകയായിരുന്നു. ശേഷം ഈ മാസം 12 ന് പരാതിക്കാരനായ യുവാവിനെ കാണണമെന്ന് ആവശ്യപ്പെട്ട് കോട്ടക്കലിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് ഇരുവരും കാറിൽ സഞ്ചരിക്കുന്നതിനിടയിൽ നാലംഗ സംഘം യുവാവിനെ ആക്രമിക്കുകയും പിന്നീട് തട്ടിക്കൊണ്ടുപോവുകയും ആയിരുന്നു.
യുവാവിൻറെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തുകയും പിന്നീട് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തിയാണ് സംഘം 5 ലക്ഷം രൂപ തട്ടാൻ ശ്രമം നടത്തിയത്. ഇതേ തുടര്‍ന്നാണ് യുവാവ് പരാതിയുമായി പോലീസിനെ സമീപിച്ചത്. കൂടുതല്‍ പേര്‍ ഹണിട്രാപ്പ് സംഘത്തിന്റെ തട്ടിപ്പിന് ഇരയായിട്ടുണ്ടോയെന്ന് പോലീസ് പരിശോധിച്ച് വരികയാണ്.
Topic: Honey trap, Kottakkal honey trap, Malappuram