മലപ്പുറം: നിരവധി കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട് കേരള പോലീസിനെ പറ്റിച്ച് 25 വർഷം ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പോലീസ് പിടിയിൽ. നിരവധി മോഷണ കേസുകളിലും സാമ്പത്തിക കേസുകളിലും പ്രതിയായ അരീക്കോട് മൂർക്കനാട് സ്വദേശി മോളയിൽ അബ്ദുൽ റഷീദിനെയാണ് മലപ്പുറം പോലീസ് തമിഴ്നാട്ടിലെ ഉക്കടയിൽ വെച്ച് പിടികൂടിയത്.
പ്രതിക്ക് എതിരെ മലപ്പുറം ജില്ലയിലെ അരീക്കോട് ,കൊണ്ടോട്ടി, എടവണ്ണ, തിരൂരങ്ങാടി, വാഴക്കാട്, എന്നീ പോലീസ് സ്റ്റേഷനുകളിൽ നിലവിൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട് . ഇതിനുപുറമെ എറണാകുളം തൃശ്ശൂർ ജില്ലകളിലും ഇയാൾക്കെതിരെ പതിനഞ്ചോളം കേസുകളും നിലവിലുണ്ട്.
പിടികിട്ടാപ്പുള്ളികളെ പിടികൂടുന്നതിനു ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസ്
ഐപിഎസിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിരുന്നു .
ഇവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് കേരള പോലീസിനെ വെട്ടിച്ച് 25 വർഷമായി കർണാടകയിലും തമിഴ്നാട്ടിലും വിവിധ പേരുകളിൽ ചുറ്റി നടന്ന അരീക്കോട് മൂർക്കനാട് സ്വദേശിയായ അബ്ദുൽ റഷീദ് പോലീസ് പിടിയിലായത്.
മലപ്പുറം ഡിവൈഎസ്പി പിഎം പ്രദീപിന്റെ നിർദേശ പ്രകാരം, മലപ്പുറം പോലീസ് ഇൻസ്‌പെക്ടർ ജോബി തോമസും പ്രത്യേക അന്വേഷണ ടീം അംഗങ്ങളായ എസ്.ഐ. എം ഗിരീഷ്, പി സഞ്ജീവ്, ഐ.കെ ദിനേഷ്, പി മുഹമ്മദ് സലീം, കെ.പി ഹമീദലി, ജസീർ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.