ആപ്പ്ജില്ല

താഴ്ചയിലേക്ക് തലകീഴായി മറിഞ്ഞു ലോറി, മൂവരെയും പുറത്തെടുത്തത് ക്യാബിൻ വെട്ടിപ്പൊളിച്ചു; വീണ്ടും ജീവനെടുത്ത് വട്ടപ്പാറ വളവ്

Malappuram News: വട്ടപ്പാറയില്‍ ലോറി മറിഞ്ഞു മരിച്ച മൂന്നുപേരുടേയും മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു. വെള്ളിയാഴ്ച രാവിലെ ഏഴരയോടെയാണ് ദുരന്തം സംഭവിച്ചത്.

Lipi 18 Mar 2023, 8:08 am

ഹൈലൈറ്റ്:

  • അപകടത്തിൽ മരിച്ച മൂന്നുപേരുടേയും മൃതദേഹങ്ങൾ ബന്ധുക്കൾക്കു വിട്ടുകൊടുത്തു.
  • വെള്ളിയാഴ്ച രാവിലെ വട്ടപ്പാറ പ്രധാന വളവിലാണ് സംഭവം.
  • ചാലക്കുടി, മണ്ണാർക്കാട് സ്വദേശികളാണ് മരിച്ചത്.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam Malappuram Accident
അപകടത്തിൽപ്പെട്ട ലോറി, മരിച്ച മൂന്നുപേരും.
മലപ്പുറം: ദേശീയപാത 66 ലെ സ്ഥിരം അപകട മേഖലയായ വട്ടപ്പാറ പ്രധാന വളവിൽ നിയന്ത്രണം വിട്ട ചരക്കുലോറി 30 അടി താഴ്ചയിലേക്ക് മറിഞ്ഞ് മരണപ്പെട്ട മൂന്നുപേരുടേയും മൃതദേഹങ്ങൾ ബന്ധുക്കൾക്കു വിട്ടുകൊടുത്തു. ലോറി ഡ്രൈവർ ഉൾപ്പെടെ മൂന്നു പേരാണു വെള്ളിയാഴ്ച രാവിലെ നടന്ന അപകടത്തിൽ മരിച്ചത്. ലോറി ഉടമ തൃശൂർ ചാലക്കുടി സ്വദേശി വടക്കുഞ്ചേരി ജോർജ്ജിന്റെ മകൻ അരുൺ ജോർജ് (22), ലോറി ഡ്രൈവർ തൃശൂർ ചാലക്കുടി കുണ്ടൂർ അലമറ്റം സ്വദേശി ചോലക്കൽ രാജപ്പന്റെ മകൻ ഉണ്ണികൃഷ്ണൻ (49), മണ്ണാർക്കാട് കോട്ടോപ്പാടം ചിറ്റാടിമേലേ വീട്ടിൽ സേതുമാധവന്റെ മകൻ ശരത് (29), എന്നിവരാണ് മരണപ്പെട്ടത്.
വെള്ളിയാഴ്ച രാവിലെ ഏഴരയോടെയായിരുന്നു അപകടം. മഹാരാഷ്ട്രയിലെ നാസിക്കിൽനിന്ന് ആലുവയിലേക്ക് സവാളയുമായി വരികയായിരുന്ന ലോറി വട്ടപ്പാറ കൊടുംവളവിൽ നിയന്ത്രണം വിട്ട് സുരക്ഷാ ഭിത്തിയിടിച്ച് താഴ്ചയിലേക്ക് തലകീഴായി മറിയുകയായിരുന്നു. കെ എൽ 30 ഡി 0759 എന്ന നമ്പറിലുള്ള ലോറിയാണ് അപകടത്തിൽപ്പെട്ടത്. വളാഞ്ചേരി പോലീസും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ലോറിക്കുള്ളിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്താനായില്ല. കോൺട്രാക്ടായി ഓടുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.


തിരൂർ ഡിവൈഎസ്പി ബിജുവിന്റെ നിർദ്ദേശപ്രകാരം വളാഞ്ചേരി എസ്എച്ച്ഒ ജലീൽ കറുത്തേടത്തിന്റെ നേതൃത്വത്തിൽ വളാഞ്ചേരി, കുറ്റിപ്പുറം, കാടാമ്പുഴ സ്റ്റഷനിലെ പോലീസുകാരും തിരൂർ, മലപ്പുറം, പൊന്നാനി എന്നിവിടങ്ങളിൽ നിന്നുള്ള അഗ്‌നിരക്ഷാ സേനയും നാട്ടുകാരും ചേർന്നാണ് ലോറിയുടെ ക്യാബിനുള്ളിൽ കുടുങ്ങിക്കിടക്കുകയായിരുന്ന മൂന്നു പേരെയും ഏറെ നേരത്തെ ശ്രമഫലമായി ക്യാബിൻ വെട്ടിപ്പൊളിച്ചു പുറത്തെടുത്തത്.

ബൈക്ക് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് മറിഞ്ഞു; 21കാരന് ദാരുണാന്ത്യം
മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പറുടെ മകനാണ് മരണപ്പെട്ട ശരത്. വളാഞ്ചേരി നടക്കാവിൽ ആശുപത്രിയിൽനിന്ന് ഇൻക്വസ്റ്റ് നടപടികൾ സ്വീകരിച്ചു മഞ്ചേരി മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ബെംഗളൂരുവിൽ ജോലി ചെയ്യുന്ന ശരത് അവധിക്ക് നാട്ടിലെത്തി കൂട്ടുകാരുമൊത്ത് തുടങ്ങിയ സംരംഭമാണ് പാതിവഴിയിൽ നിലച്ചത്. നാസിക്കിൽനിന്നു സവാള എത്തിച്ചു നൽകുന്ന ഏജൻസിയായിരുന്നു ഇവരുടെ സംരംഭം. സവാള കൊണ്ടുവരാനായി ഒരാഴ്ച മുമ്പാണ് ഇവർ നാസിക്കിലേക്ക് പുറപ്പെട്ടത്. സവാളയുമായി എത്തുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

മലപ്പുറം ജില്ലയിലെ മുഴുവൻ വാ‍ര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം

Read Latest Local News and Malayalam News

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്