ആപ്പ്ജില്ല

രാഹുൽ ഗാന്ധി നൽകിയ ഭക്ഷ്യവസ്തുക്കൾ കെട്ടിക്കിടന്ന് പുഴുവരിച്ചു; അന്വേഷണം ആരംഭിച്ചതോടെ കോണ്‍ഗ്രസ് നിലമ്പൂർ മുനിസിപ്പൽ പ്രസിഡന്‍റ് രാജി വെച്ചു

പ്രളയദുരിതാശ്വാസമായി രാഹുൽ ഗാന്ധി എംപി കൈമാറിയ ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടയുള്ള സാധനങ്ങൾ കെട്ടിക്കിടക്കുന്ന നിലയിൽ കണ്ടെത്തിയ സംഭവം വിവാദമായതോടെ കോണ്‍ഗ്രസ് നിലമ്പൂര്‍ മുനിസിപ്പല്‍ പ്രസിഡന്‍റ് പാലൊളി മെഹ്ബൂബ് രാജിവെച്ചു. പാർട്ടി തലത്തിൽ അന്വേഷണം പ്രഖ്യാപിച്ചതിനെ തുടർന്നായിരുന്നു രാജി.

Samayam Malayalam 28 Nov 2020, 9:04 am
മലപ്പുറം: കഴിഞ്ഞ വര്‍ഷത്തെ പ്രളയകാലത്ത് ദുരിത ബാധിതര്‍ക്ക് വയനാട് എം.പി രാഹുല്‍ ഗാന്ധി വിതരണം ചെയ്യാന്‍ നിലമ്പൂര്‍ മുനിസിപ്പില്‍ കോണ്‍ഗ്രസ് കമ്മിറ്റിയെ ഏല്‍പ്പിച്ച ഭക്ഷ്യക്കിറ്റുകള്‍ വിതരണം ചെയ്യാതെ കൂട്ടിയിട്ട് പുഴുവരിച്ച സംഭവം വിവാദമായതോടെ കോണ്‍ഗ്രസ് നിലമ്പൂര്‍ മുനിസിപ്പല്‍ പ്രസിഡന്‍റ് പാലൊളി മെഹ്ബൂബ് രാജിവെച്ചു.
Samayam Malayalam congress nilambur municipal president paloli mehboob resigned after issue on flood relief kits from rahul gandhi
രാഹുൽ ഗാന്ധി നൽകിയ ഭക്ഷ്യവസ്തുക്കൾ കെട്ടിക്കിടന്ന് പുഴുവരിച്ചു; അന്വേഷണം ആരംഭിച്ചതോടെ കോണ്‍ഗ്രസ് നിലമ്പൂർ മുനിസിപ്പൽ പ്രസിഡന്‍റ് രാജി വെച്ചു


​മൂന്നംഗ സമിതി അന്വേഷിക്കും

പാര്‍ട്ടി തലത്തില്‍ അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് രാജി. നിലവിലെ വൈസ് പ്രസിഡന്‍റ് അഡ്വ. ഷെറി ജോര്‍ജിന് പകരം ചുമതല കൈമാറി. ഒരുവര്‍ഷം മുമ്പ് കൈമാറിയ ദുരിതാശ്വാസ ഭക്ഷ്യവസ്തുക്കള്‍ നിലമ്പൂരിലെ കടമുറിക്കുള്ളില്‍ കൂട്ടിയിട്ടതായാണ് കണ്ടെത്തിയത്. ഭക്ഷ്യ കിറ്റുകളും തുണികളും ഉള്‍പ്പടെയുള്ളവയാണ് വിതരണം ചെയ്യാതെ പൂഴ്ത്തിവെച്ചിരുന്നത്. സംഭവം കെപിസിസി നിയോഗിക്കുന്ന മൂന്നംഗ സമിതി അന്വേഷിക്കുമെന്ന് ഡിസിസി പ്രസിഡന്‍റ് വി വി പ്രകാശ് വ്യക്തമാക്കിയിരുന്നു. ഇത് സംബന്ധിച്ച് ഡി.സി.സി. നേതൃത്വം കെ.പി.സി.സി.ക്കും എ.ഐ.സി.സി.ക്കും കത്ത് നല്‍കിരുന്നു.

സോണിയ ഗാന്ധിക്ക് കത്തയച്ച് പ്രവർത്തകർ

അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്തയക്കുകയും ചെയ്തിരുന്നു. അതിനിടെയാണ് മുനിസിപ്പല്‍ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് രാജിവെച്ചത്. നിലമ്പൂര്‍ നഗരസഭയിലെ തെക്കുമ്പാടം ഡിവിഷനില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കൂടിയാണ് പാലൊളി മെഹ്ബൂബ്. കഴിഞ്ഞ ചൊറ്റാഴ്ച കടമുറി വാടകയ്ക്ക് എടുക്കാന്‍ വന്ന വ്യക്തികളാണ് നിലമ്പൂര്‍ പഴയ നഗരസഭാ ഓഫീസിന് മുമ്പിലെ വാടക കടമുറിയില്‍ പുഴുവരിച്ച നിലയില്‍ ഭക്ഷ്യവസ്തുക്കള്‍ കണ്ടെത്തിയത്. ഭക്ഷ്യധാന്യങ്ങള്‍, പുതപ്പ്, വസ്ത്രങ്ങള്‍, വീട്ടു ഉപകരണങ്ങള്‍ എന്നിവയാണ് കടമുറിയിലുള്ളത്. രാഹുല്‍ഗാന്ധി എംപിയുടെ കിറ്റുകള്‍ക്ക് പുറമേ മറ്റുജില്ലകളില്‍ നിന്ന് വിതരണത്തിനെത്തിച്ച അവശ്യവസ്തുക്കളും കടമുറിയില്‍ കെട്ടികിടപ്പുണ്ട്.

​കിറ്റുകൾ കോൺഗ്രസ് പൂഴ്ത്തിവെച്ചെന്ന് സിപിഎം

സംഭവം ശ്രദ്ധയില്‍പെട്ടയുടന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കടമുറി പൂട്ടിയെങ്കിലും രാത്രിയോടെ സിപിഎം, ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തുകയും കെഎന്‍ജി റോഡ് ഉപരോധിക്കുകയുമായിരുന്നു. കിറ്റുകള്‍ കോണ്‍ഗ്രസ് പൂഴ്ത്തിവെച്ചതാണെന്നാണ് സിപിഎം ആരോപണം. പ്രളയകാലത്ത് ദുരിതത്തിലായ കുടുംബങ്ങളുടെ വിശപ്പ് അകറ്റാന്‍ നല്‍കിയ ഭക്ഷ്യ കിറ്റുകളും അവര്‍ക്ക് ഉപയോഗിക്കാന്‍ നല്‍കിയ വസ്ത്രങ്ങളും നശിപ്പിച്ച സംഭവം ഏറെ പ്രതിഷേധാര്‍ഹവും മനുഷത്വരഹിതവുമാണെന്ന് സിപിഎം നിലമ്പൂര്‍ ഏരിയാ സെക്രട്ടറി ഇ.പദ്മാക്ഷന്‍ പറഞ്ഞു. നഗരസഭാ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ വിതരണം ചെയ്യാന്‍ മാറ്റിവെച്ചതാണിത്. നിലമ്പൂര്‍ മണ്ഡലത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഇത്തരത്തില്‍ കിറ്റുകള്‍ സൂക്ഷിച്ചു വെച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

​കിറ്റുകൾ മാറ്റിവെച്ചത് വോട്ട് പിടിക്കാനെന്ന് സിപിഐ

പ്രളയകാലത്ത് വിതരണം ചെയ്യാന്‍ രാഹുല്‍ ഗാന്ധി എംപി നിലമ്പൂര്‍ മുനിസിപ്പല്‍ കോണ്‍ഗ്രസ് കമ്മിറ്റിയെ ഏല്‍പിച്ച ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്യാതെ പൂഴ്ത്തിവെച്ചത് ബോധപൂര്‍വ്വമാണെന്ന് സിപിഐ ജില്ലാ കമ്മറ്റി അംഗം പി.എം.ബഷീര്‍ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ പാവങ്ങള്‍ക്ക് അനുവദിച്ച ഈ ഭക്ഷ്യ കിറ്റുകള്‍ വോട്ട് പിടിക്കാന്‍ വേണ്ടി മാറ്റിവെച്ചതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഭക്ഷ്യ കിറ്റുകള്‍ പുഴുവരിച്ച് നശിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് ഓഫീസിന് മുന്നില്‍ സേവ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം നടന്നു. ഭക്ഷ്യ കിറ്റുകളുടെ ചുമതലയുള്ള നിലമ്പൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്‍റ് എ. ഗോപിനാഥ്, മുനിസിപ്പല്‍ കോണ്‍ഗ്രസ് പ്രസിഡന്‍റ് പാലോളി മെഹബൂബ് എന്നിവര്‍ക്കെതിരെ നടപടി എടുക്കണമെന്ന് ഡിസിസി പ്രസിഡന്‍റ് വി.വി. പ്രകാശിനോട് സേവ് കോൺഗ്രസ് പ്രവർത്തകർ ആവശ്യപ്പെട്ടു. രാഹുല്‍ ഗാന്ധി എംപി, കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ക്കും ഇതു സംബന്ധിച്ച് പരാതി നല്‍കുമെന്നും ഇവര്‍ പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് മുന്‍ ജില്ലാ സെക്രട്ടറി പരുന്തന്‍ നൗഷാദ്, ഉലുവാന്‍ ബാബു, സക്കീര്‍, രജീന്ദ്രബാബു എന്നിവര്‍ സമരത്തിന് നേതൃത്വം നല്‍കി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്