ആപ്പ്ജില്ല

ആരോഗ്യ വകുപ്പിന് ഒരു പൊന്‍തൂവല്‍ കൂടി, ഉംറ കഴിഞ്ഞെത്തിയ 50 വയസ്സുകാരി രോഗം ഭേദമായി വീട്ടിലേക്ക് മടങ്ങി

ഇനിയും 14 ദിവസം ഹോം ക്വാറന്‍റൈനില്‍ തുടരാനാണ് ആശുപത്രി അധികൃതര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. പൂര്‍ണ ആരോഗ്യവതിയായാണ് ഇവര്‍ തിരിച്ചു പോകുന്നതെന്ന് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. എംപി ശശി പറഞ്ഞു.

Samayam Malayalam 6 Apr 2020, 2:22 pm
മലപ്പുറം: ഉംറയാത്രക്കിടയില്‍ കോവിഡ്-19 സഥിരീകരിച്ച 50വയസ്സുകാരിയുടെ രോഗം ഭേദമായി വീട്ടിലേക്ക് മടങ്ങി. മടങ്ങിയത് മലപ്പുറം വാണിയമ്പലം സ്വദേശിനി. മലപ്പുറം ജല്ലയിലെ ആദ്യ രോഗികളിലൊരാളാണ് അസുഖം ഭേദമായി ആശുപത്രി വിട്ടത്. 50വയസ്സുകാരിയായ വണ്ടൂര്‍ വാണിയമ്പലം സ്വദേശിനിക്ക് മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ജീവനക്കാരും ജനപ്രതിനിധികളും യാത്രയയപ്പ് നല്‍കി. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തേകിയാണ് മലപ്പുറം ജില്ലയില്‍ ആദ്യം വൈറസ് ബാധ സ്ഥിരീകരിച്ച രോഗികളില്‍ ഒരാള്‍ അസുഖം ഭേദമായി മഞ്ചേരി ഗവ. മെഡിക്കല്‍ കോളജില്‍ നിന്ന് വീട്ടിലേക്കു മടങ്ങിയത്.
Samayam Malayalam Mariyakutty


Also Read: ഡോക്ടര്‍മാരുടെ സംഘം എത്തി; കാസര്‍കോട്ടെ കൊവിഡ് ആശുപത്രി പ്രവര്‍ത്തനം ഇന്ന് തുടങ്ങും

കോവിഡ് 19 അതിജീവിച്ച വണ്ടൂര്‍ വാണിയമ്പലം സ്വദേശിനിയായ 50 വയസുകാരിയാണ് ആശുപത്രി വിട്ടത്. നിറകണ്ണുകളോടെ ഡോക്ടര്‍മാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും സംസ്ഥാന സര്‍ക്കാറിനും നന്ദി പറഞ്ഞുകൊണ്ട് ഇന്നു രാവിലെ 10 മണിയോടെയാണ് ഇവര്‍ ചെറുകാടുള്ള മകളുടെ വീട്ടിലേക്ക് മടങ്ങിയത്. ആരോഗ്യപ്രവര്‍ത്തകര്‍ക്കൊപ്പം അഡ്വ. എം ഉമ്മര്‍ എംഎല്‍എ, നഗരസഭാധ്യക്ഷ വി.എം. സുബൈദ തുടങ്ങിയവരും ഇവരെ യാത്രയാക്കാന്‍ എത്തിയിരുന്നു. ഉംറ കഴിഞ്ഞ് തിരിച്ചു വന്ന ശേഷം കടുത്ത പനിയും ചുമയും തലവേദനയും ശ്വാസംമുട്ടലും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മാര്‍ച്ച് 13നാണ് മറിയക്കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്.

Also Read: കൊറോണ നിരീക്ഷണത്തിന് ശേഷം ഡോക്ടർ ആനന്ദ് മടങ്ങിയെത്തി

മാര്‍ച്ച് 16നാണ് ഇവര്‍ക്ക് കൊറോണ രോഗബാധ സ്ഥിരീകരിച്ചത്. റിസല്‍റ്റ് നെഗറ്റീവായി മൂന്ന് ദിവസം ആശുപത്രിയില്‍ കഴിഞ്ഞ ശേഷമാണ് ഇവരെ ഡിസ്ചാര്‍ജ് ചെയ്യുന്നത്. ഇനിയും 14 ദിവസം ഹോം ക്വാറന്‍റൈനില്‍ തുടരാനാണ് ആശുപത്രി അധികൃതര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. പൂര്‍ണ ആരോഗ്യവതിയായാണ് ഇവര്‍ തിരിച്ചു പോകുന്നതെന്ന് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. എംപി ശശി പറഞ്ഞു. പൂര്‍ണമായും രോഗവിമുക്തി നേടിയതില്‍ സര്‍ക്കാരിനോടും ആരോഗ്യ വകുപ്പിനോടും പ്രത്യേകിച്ച് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രി അധികൃതരോടും നന്ദി രേഖപ്പെടുത്തുന്നതായി ഇവരെ സ്വീകരിക്കാനെത്തിയ കുടുംബാംഗങ്ങള്‍ അറിയിച്ചു.

അതേ സമയം കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സമ്പൂര്‍ണ്ണ ലോക് ഡൗണ്‍ നിലനില്‍ക്കെ, സംസ്ഥാന വനിതാ കമ്മീഷന്‍ ഓഫീസ് പൂര്‍ണ തോതില്‍ പ്രവര്‍ത്തിക്കാനാവാത്ത സാഹചര്യമുള്ളതിനാല്‍ വനിതകള്‍ക്ക് കൗണ്‍സിലര്‍മാരെ വിളിക്കാന്‍ സൗകര്യമൊരുക്കിയതായി വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍ അറിയിച്ചു. പ്രശ്നങ്ങള്‍ നേരിടുന്ന വനിതകള്‍ക്ക് രാവിലെ ഒമ്പത് മുതല്‍ വൈകുന്നേരം നാലു മണിവരെ അതത് ജില്ലകളിലെ കൗണ്‍സിലര്‍മാരെ ഫോണില്‍ വിളിച്ച് പരാതികളും പ്രശ്നങ്ങളും അറിയിക്കാം. നിയമ നടപടികള്‍ ആവശ്യമായ കേസുകളില്‍ കമ്മീഷന്‍ അംഗങ്ങള്‍ നേരിട്ട് ഇടപെടും.എറണാകുളം-9495081142, 9746119911, തൃശ്ശൂര്‍- 9526114878, 9539401554, പാലക്കാട്- 7907971699, ഇടുക്കി- 9645733967, 7025148689, തിരുവനന്തപുരം- 9495124586, 9447865209, കൊല്ലം- 9995718666, 9495162057, ആലപ്പുഴ- 9446455657, കോഴിക്കോട്- 9947394710, വയനാട്- 9745643015, 9496436359.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്