മലപ്പുറം: തീരദേശമായ തിരൂരിലെ രാഷ്ട്രീയ സംഘർഷത്തിലെ ഇരകൾക്കായി ലീഗ് നേതൃത്വം നൽകിയ 1.39 ലക്ഷം രൂപ പാർട്ടി ബ്രാഞ്ച് സെക്രട്ടറി തിരിമറി നടത്തിയെന്ന ആക്ഷേപവുമായി വെട്ടം വാക്കാട്ടെ മുൻ സിപിഎം മെംബർമാർ രംഗത്ത്. പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ടതിന് പിന്നാലെയാണ് വെളിപ്പെടുത്തൽ. സാമ്പത്തിക തിരിമറിക്കെതിരെ പാർട്ടി സംസ്ഥാന കൺട്രോൾ കമ്മീഷനിലും പോലീസിലും വരെ പരാതി നൽകിയിട്ടും നടപടിയുണ്ടാകുന്നില്ലെന്നും പരാതി.
വാക്കാട്ടും പരിസരങ്ങളിലുമുണ്ടായ ലീഗ് - സിപിഎം സംഘർഷങ്ങൾ ഒത്തുതീർപ്പിലെത്തിക്കുന്നതിന്റെ ഭാഗമായി ഇരകൾക്ക് നൽകാനായി ലീഗ് നേതൃത്വം നൽകിയ 1.39 ലക്ഷം രൂപ ഇതുവരെ വിതരണം ചെയ്തിട്ടില്ലെന്ന് ഇവർ ആരോപിച്ചു. വർഷങ്ങളായി ഈ പണം ബ്രാഞ്ച് സെക്രട്ടറിയുടെ കയ്യിലാണെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രാദേശിക നേതൃത്വം മുതൽ സംസ്ഥാന കൺട്രോൾ കമ്മീഷനെ വരെ സമീപിച്ചിട്ടും നടപടിയുണ്ടായില്ലെന്നും ഇവർ കുറ്റപ്പെടുത്തി.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പ് വേളയിൽ വാർഡിലെ സ്ഥാനാർത്ഥിയെ നിർണ്ണയിച്ചതുമായി ബന്ധപ്പെട്ട് തുടങ്ങിയ പ്രശ്നങ്ങളാണ് തങ്ങളെ പുറത്താക്കുന്നതിൽ എത്തി നിൽക്കുന്നതെന്ന് ഇവർ പറയുന്നു. മേൽഘടകം ഇടപെട്ട് ബ്രാഞ്ച് കമ്മിറ്റി പിരിച്ച് വിടുകയും ബ്രാഞ്ച് അംഗങ്ങളെ മറ്റ് മൂന്ന് ബ്രാഞ്ചുകളിലേക്ക് ലയിപ്പിക്കുകയും ചെയ്തുവെന്നും ആ ബ്രാഞ്ചുകളും തങ്ങളെ സഹകരിപ്പിച്ചില്ലെന്നുമാണ് ഇവർ പറയുന്നത്.
Read Latest Local News and Malayalam News
മലപ്പുറം ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം