മലപ്പുറം: മുസ്ലിം സമുദായവുമായി ബന്ധപ്പെട്ടവര്‍ അറിയാതെ സംസ്ഥാന സര്‍ക്കാര്‍ വഖഫ് ബോര്‍ഡ് നിയമനം പിഎസ് സിക്ക് വിട്ട തീരുമാനം എല്ലാവരെയും ഞെട്ടിച്ചെന്ന് കേരള നദ്വത്തൂല്‍ മുജാഹിദീന്‍ സംസ്ഥാന അധ്യക്ഷന്‍ ടിപി അബ്ദുള്ളക്കോയ മദനി സമയം മലയാളത്തോട് പ്രതികരിച്ചു. വഫഖ് ബോര്‍ഡ് നിയമന വിഷയത്തില്‍ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങള്‍ ഇടപെടാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദേവസ്വം ബോര്‍ഡിലും ഇത്തരത്തില്‍ നിയമനങ്ങള്‍ നടത്താന്‍ സര്‍ക്കാര്‍ ശ്രമം നടത്തിയെങ്കിലും പിന്നീട് അതില്‍ നിന്ന് പിന്തിരിയുകയായിരുന്നു. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്താനാണ് ബോധവല്‍ക്കരണ പരിപാടികള്‍ ഉള്‍പ്പെടെ നടത്താന്‍ ശ്രമിച്ചത്, മറിച്ച് പള്ളികളെ രാഷ്ട്രീയവേദികളാക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരള നദ്‌വത്തുൽ മുജാഹിദീൻ പ്രസ്ഥാനത്തിന്റെ 2000 പള്ളികളിലാണ് ഇതുമായി ബന്ധപ്പെട്ടുള്ള ബോധവൽക്കരണം നടത്തിയത്. അതിന് നല്ല സ്വീകാര്യതയും മികച്ച പ്രതികരണമാണ് സമൂഹത്തിൻറെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്. ഇന്ത്യയിലെ മുഴുവൻ സംസ്ഥാനങ്ങളിലെയും പോലെ കേരളത്തിലെ വഖഫ് ബോർഡിനെയും പ്രവർത്തിക്കാൻ അനുവദിക്കണമെന്നും, അതിൽ കേരളത്തിലെ മാത്രം ഭരണകൂടം ഭിന്നമായി മാറരുത് എന്നും അദ്ദേഹം ആവശ്യപ്പെട്ടു.