മലപ്പുറം: ട്രോളിംഗ് നിരോധനം നാളെ അര്‍ധരാത്രി മുതല്‍. ഇനി 52 ദിവസക്കാലം ബോട്ടുകളുടെ എഞ്ചിന്റെ താളം നിലക്കും. കൊവിഡ് പ്രതിസന്ധിയും, കാലാവസ്ഥ മുന്നറിയിപ്പും മൂലം പ്രതിസന്ധിയിലായ മത്സ്യ ബന്ധന മേഖലയില്‍ ഈ വര്‍ഷത്തെ ട്രോളിംഗ് നിരോധനത്തിന് നാളെ അര്‍ധരാത്രി മുതല്‍ തുടക്കമാവും.പ്രതിസന്ധിയുടെ കാലത്തിനിടെ ഇനിയുള്ള 52ദിവസക്കാലം ബോട്ടുകളുടെ എഞ്ചിന്റെ താളം നിലക്കുന്നതോടെ മത്സ്യ ബന്ധന മേഖല നിശ്ചലമാകും.
ട്രോളിംഗ് നിരോധനം ഒന്‍പതിന് ആരംഭിക്കാനിരിക്കെ ജില്ലയിലെ മത്സ്യ ബന്ധന തൊഴില്‍ മേഖലയില്‍ നിരാശയുടെ കാര്മേഘമാണ്. ഇക്കഴിഞ്ഞ കുറച്ച് ആഴ്ചകളില്‍ മാത്രമാണ് ആശ്വാസത്തിന് മത്സ്യലഭ്യതയുണ്ടായത്. എന്നാല്‍ കാലാവസ്ഥ മുന്നറിയിപ്പ് മൂലം ഒരാഴ്ചയായി ബോട്ടുകള്‍ക്ക്
കടലിലിറങ്ങാൻ കഴിഞ്ഞില്ല. ഇതോടെ മത്സ്യങ്ങളെ ആശ്രയിക്കുന്ന ആയിരക്കണക്കിന് കുടുംബങ്ങളാണ് പട്ടിണിയിലായത്. ഇതോടൊപ്പം 52 ദിവസം നീണ്ടുനില്‍ക്കുന്ന ട്രോളിംഗ് നിരോധനം കൂടിയാവുമ്പോള്‍ തീരത്തെ ജനങ്ങളുടെ ദുരിതം ഇരട്ടിയാകും.
Also Read: കൊവിഡിനിടെ ട്രോളിങ് നിരോധനവും; മത്സ്യത്തൊഴിലാളികള്‍ക്ക് ഇനി പട്ടിണിക്കാലം
ജൂണ്‍ 9ന് അര്‍ധരാത്രി മുതല്‍ ആരംഭിക്കുന്ന ട്രോളിംഗിന്റെ ഭാഗമായി മത്സ്യബന്ധനത്തിന് പോകുന്ന സംസ്ഥാനത്തെ പതിനായിരത്തോളം ബോട്ടുകളുടെ എഞ്ചിന് നിലക്കുമ്പോള്‍ മീന്‍ പിടുത്തം ആശ്രയിച്ച് കഴിയുന്ന കുടുംബങ്ങളുടെ ജീവിതത്തിന്റെ താളം തെറ്റും. 9 ന് അര്‍ധരാത്രി മുതലുള്ള 52 ദിവസം മത്സ്യത്തൊഴിലാളികള്‍ക്ക് പട്ടിണിക്കാലമാണ്. മുന്‍വര്‍ഷങ്ങളില്‍ 47 ദിവസമാണ് ട്രോളിംഗ് കാലയളവെങ്കില്‍ കഴിഞ്ഞ വര്‍ഷം മുതല്‍ സര്‍ക്കാര്‍ ആവശ്യപ്രകാരം ഇത് 52 ദിവസമാണ്. മത്സ്യമേഖലയില്‍ എക്കാലത്തെയും മോശമായ സീസണാണ് കടന്നു പോയത്.
വെറും കൈയോടെ മത്സ്യത്തൊഴിലാളികൾ മടങ്ങിയെത്തിയ ദിനങ്ങള്‍ ഏറെയുണ്ടായി.ബോട്ടുടമകളെ കടക്കെണിയിലേക്കും തൊഴിലാളികളെ പട്ടിണിയിലേക്കും തള്ളിവിട്ട സീസണായിരുന്നു ഇത്തവണ.52 ദിവസത്തെ നിരോധനത്തിന് പകരം മത്സ്യം പിടിക്കുന്നതിന് നിയന്ത്രണമാണ് വേണ്ടതെന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. മീന്‍പിടുത്ത നിരോധനം മൂലം പാവപ്പെട്ട മത്സ്യത്തൊഴിലാളികള്‍ പട്ടിണിയിലമരുമ്പോള്‍ വിദേശ കപ്പലുകള്‍ യഥേഷ്ടം മീന്‍ പിടിക്കുകയാണ്. ഇതിന് സര്‍ക്കാര്‍ തലത്തില്‍ നടപടി വേണമെന്നാണ് മത്സ്യത്തൊഴിലാളികളുടെ ആവശ്യം.
Also Read: മരണമടഞ്ഞ കുഞ്ഞുങ്ങൾക്ക് കൊവിഡില്ല; 13 വാര്‍ഡുകള്‍ കണ്ടെയിന്മെന്റ് സോണുകൾ
ട്രോളിംഗ് നിരോധനം തുടങ്ങുന്നതിന് മുന്‍പ് തന്നെ അന്യ സംസ്ഥാന ബോട്ടുകള്‍ തീരം വിട്ട് പോയെന്ന് ഉറപ്പാക്കും.പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് മത്സ്യബന്ധനം നടത്തുന്നതിന് തടസമുണ്ടാവില്ല. മത്സ്യത്തൊഴിലാളികള്‍ക്ക് ഇടയില്‍ നിന്നും പരിശീലനം പൂര്‍ത്തിയാക്കിയ യുവാക്കള്‍ കടല്‍ സുരക്ഷാ സേനാംഗങ്ങളായി ട്രോളിംഗ് നിരോധന സമയത്ത് പ്രവര്‍ത്തിക്കും. ഈ സമയത്ത് പെട്രോളിങ്ങിനും കടല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കുമായി എല്ലാ തീരദേശ ജില്ലകളിലുമായി ഫിഷറീസ്-മറൈന്‍ എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ ബോട്ടുകളും നിരീക്ഷണത്തിനിറങ്ങും.