മലപ്പുറം: എസ്എസ്എൽസി പരീക്ഷയിൽ വിജയം കൈവരിച്ച വിദ്യാർത്ഥികൾക്ക് അഭിനന്ദന പ്രവാഹമാണ്, എന്നാൽ തോറ്റവർക്ക് എവിടെയും സ്ഥാനമില്ലെ എന്ന പരാജിതരുടെ ചോദ്യത്തിന് ഉത്തരവുമായി മലപ്പുറം മാറാക്കര ഗ്രാമപഞ്ചായത്ത് ഭരണസമിതി. തോറ്റ വിദ്യാർത്ഥികളെ കണ്ടെത്തി അവരെ ഉല്ലാസയാത്രക്ക് കൊണ്ടുപോകാനുള്ള ഒരുക്കത്തിലാണ് പഞ്ചായത്ത് അധികൃതർ. തോൽവി വിജയത്തിലേക്കുള്ള ചവിട്ടുപടികളാണെന്ന വാക്ക് കടമെടുത്താണ് മാറാക്കര ഗ്രാമപഞ്ചായത്ത് ഭരണസമിതി എസ്എസ്എൽസി പരീക്ഷയിൽ തോറ്റവരെ ചേർത്ത് പിടിക്കാൻ തയ്യാറായത്.
തോറ്റതിൻറെ ജാള്യത മാറ്റി വെച്ച് ഒരു ദിവസത്തെ മാനസിക ഉല്ലാസത്തിന് കുട്ടികൾ തയ്യാറാകണമെന്ന് പ്രസിഡണ്ട് സജ്ന ടീച്ചർ ആവശ്യപ്പെട്ടു. അതേസമയം എസ്എസ്എൽസി പരീക്ഷയിൽ തോറ്റ വിദ്യാർഥികൾക്ക് മാനസിക സംഘർഷത്തിൽ നിന്ന് മോചനം നേടാൻ ജില്ലയിൽ വിവിധ പരിപാടികൾ ആണ് ഇപ്പോൾ പുരോഗമിക്കുന്നത്. തോറ്റ വിദ്യാർഥികൾക്ക് സൗജന്യ കുഴിമന്തി, ബിരിയാണി ഉൾപ്പെടെയുള്ള ഓഫറുകളുമായി നിരവധി പേരാണ് ഇതിനകം രംഗത്തെത്തിയത്. എന്നാൽ തോറ്റ വിദ്യാർഥികൾക്ക് ഇത്തരം പരിപാടികൾ നടത്തുന്നത് അവരെ അപമാനിക്കുന്നതിനു തുല്യമാണ് എന്ന രീതിയിലുള്ള പ്രചരണവും സമൂഹമാധ്യമങ്ങളിൽ നടക്കുന്നുണ്ട്.