മലപ്പുറം: വിവാഹ വാഗ്ദാനം നൽകി കടത്തിക്കൊണ്ടുവന്ന പതിനാറുകാരിയെ പശ്ചിമ ബംഗാൾ സ്വദേശിക്കൊപ്പം പെരിന്തൽമണ്ണയിൽ നിന്നും കണ്ടെത്തി. പെരിന്തൽമണ്ണ പോലീസിന്റെ സഹായത്തോടെ ചൈൽഡ് ലൈൻ പ്രവർത്തകർ പതിനാറുകാരിയായ പെൺകുട്ടിയെ മോചിപ്പിച്ച് മലപ്പുറം ചൈൽഡ് വെൽഫെയർ കമ്മിറ്റി അംഗം അഡ്വ. പി. ജാബിർ മുമ്പാകെ ഹാജരാക്കി സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി.
കഴിഞ്ഞ മാസം അസം സ്വദേശിനിയായ 16കാരിയെ വിവാഹ വാഗ്ദാനം നൽകി തട്ടിക്കൊണ്ടുവന്ന് പീഡിപ്പിച്ച കേസിൽ അസം സ്വദേശിയായ യുവാവ് അറസ്റ്റിലായിരുന്നു. അസം നഗൗണിലെ സർക്കേ ബസ്തി വില്ലേജിലെ സിറാജുൽ ഹഖ്(23)നെയാണ് പെരിന്തൽമണ്ണ പോലീസ് അറസ്റ്റുചെയ്തത്. രണ്ടുമാസം മുൻപ് സമൂഹമാധ്യമത്തിലൂടെ പരിചയത്തിലായ പെൺകുട്ടിയോട് താൻ വിവാഹിതനാണെ മറച്ചുവെക്കുകയും പ്രായപൂർത്തി ആവാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി അസമിലെ സ്കൂൾ പരിസരത്ത് നിന്ന് തട്ടിക്കൊണ്ടുവരികയും ചെയ്യുകയായിരുന്നു.
മലപ്പുറം ജില്ലയിലെ മുഴുവൻ വാര്ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
തുടർന്ന് പ്രതിയുടെ കൊല്ലത്തുള്ള സുഹൃത്തിന്റെ വീട്ടിൽ താമസിച്ച് രണ്ടുദിവസം ലൈംഗീകമായി പീഡിപ്പിക്കുകയും ചെയ്തു. പ്രതി വിവാഹിതനാണെന്നറിഞ്ഞ പെൺകുട്ടി താൻ കേരളത്തിലുണ്ടെന്ന വിവരം വീട്ടുകാരെ അറിയിച്ചു. കുട്ടി പീഡനത്തിനിരയായതായി മലപ്പുറം ചൈൽഡ് ലൈനിൽ നിന്നുള്ള വിവരത്തെ തുടർന്നാണ് പെരിന്തൽമണ്ണയിൽ പോലീസ് കേസെടുത്തത്. കുട്ടിയെ ഇതിനകം പെരിന്തൽമണ്ണയിലെ സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റി. തുടർന്ന് ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസറുടെ അനുമതിയോടെ ദ്വിഭാഷിയെ കണ്ടെത്തിയാണ് പോലീസ് കുട്ടിയുടെ മൊഴിയെടുത്തത്. പിന്നീട് പ്രതി പെരിന്തൽമണ്ണയിലുണ്ടെന്ന സൂചനയെത്തുടർന്ന് പോലീസ് ഇൻസ്പെക്ടർ സി. അലവിയുടെ നേതൃത്വത്തിൽ അറസ്റ്റുചെയ്യുകയായിരുന്നു.