ആപ്പ്ജില്ല

'എല്ലാവർക്കും പണം തിരികെ നൽകും, 47 ലക്ഷം രൂപ ഫ്രീസ് ചെയ്തു'; നൈജീരിയൻ സ്വദേശികൾ നടത്തിയ തട്ടിപ്പിൽ ആശങ്ക വേണ്ടെന്ന് ബാങ്ക് അധികൃതർ

മഞ്ചേരി സഹകരണ ബാങ്കിന്‍റെ സെര്‍വര്‍ ഹാക്ക് ചെയ്ത് രണ്ട് നൈജീരിയന്‍ സ്വദേശികള്‍ 70 ലക്ഷത്തോളം രൂപ തട്ടിയെടുത്ത സംഭവത്തില്‍ ഇടപാടുകാര്‍ക്ക് പണം നഷ്ടപ്പെടില്ലെന്ന് ബാങ്ക് അധികൃതരുടെ ഉറപ്പ്. ബാങ്ക് സര്‍വ്വര്‍ ഹാക്ക് ചെയ്ത് നാല് അക്കൗണ്ടുകളില്‍ നിന്നായി 69.4 ലക്ഷം രൂപ തട്ടിയെടുത്തെന്നും ഇതില്‍ ഇടപാടുകാര്‍ക്ക് പണം നഷ്ടപ്പെടില്ലെന്നും ബാങ്ക് ചെയര്‍മാന്‍ എന്‍ സി ഫൈസല്‍, ജനറല്‍ മാനേജര്‍ കെ അബ്ദുല്‍ നാസര്‍ എന്നിവര്‍ ഇന്നു മഞ്ചേരിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

Contributed byNilin Mathews | Samayam Malayalam 6 Sept 2022, 10:57 pm
മലപ്പുറം: മഞ്ചേരി സഹകരണ അര്‍ബ്ബന്‍ ബാങ്കിന്റെ മെയിന്‍ ബ്രാഞ്ചിന് പുറമെ കൊണ്ടോട്ടി, കാടപ്പടി, പള്ളിക്കല്‍ ബസാര്‍ ശാഖകളില്‍ നിന്നാണ് ഇക്കഴിഞ്ഞ ഓഗസ്റ്റ് 13,14,15 തിയ്യതികളിലാണ് പണം നഷ്ടപ്പെട്ടത്.
Samayam Malayalam manjeri cooperative bank officials say there is nothing to worry in nigerian natives issue
'എല്ലാവർക്കും പണം തിരികെ നൽകും, 47 ലക്ഷം രൂപ ഫ്രീസ് ചെയ്തു'; നൈജീരിയൻ സ്വദേശികൾ നടത്തിയ തട്ടിപ്പിൽ ആശങ്ക വേണ്ടെന്ന് ബാങ്ക് അധികൃതർ


​വിവിധ അകൗണ്ടുകളിലേക്ക് പണം മാറ്റി

മൊബൈല്‍ ബാങ്കിംഗ് സര്‍വര്‍ ഹാക്ക് ചെയ്ത തട്ടിപ്പ് സംഘം അക്കൗണ്ട് ഉടമയുടെ മൊബൈല്‍ നമ്പര്‍ മാറ്റി സ്വന്തം മൊബൈല്‍ നമ്പര്‍ നല്‍കുകയും ഇതില്‍ ബാങ്കിന്റെ മൊബൈല്‍ ബാങ്കിംഗ് അപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്ത് ഐഎംപിഎസ് സൗകര്യം ഉപയോഗിച്ച് ഇതര സംസ്ഥാനങ്ങളിലുള്ള വ്യത്യസ്ത അക്കൗണ്ടുകളിലേക്ക് ഫണ്ട് ട്രാന്‍സ്ഫര്‍ ചെയ്താണ് തട്ടിപ്പ് നടത്തിയിട്ടുള്ളത്. തൊട്ടടുത്ത പ്രവൃത്തി ദിനമായ 16ന് തന്നെ തട്ടിപ്പ് കണ്ടെത്താന്‍ ബാങ്കിന് സാധിച്ചു. ഉടന്‍ ഇത്തരത്തിലുള്ള ഫണ്ട് ട്രാന്‍സ്ഫര്‍ നിര്‍ത്തിവെച്ചതിലൂടെ കൂടുതല്‍ പണം നഷ്ടപ്പെടുന്നത് തടയാനും ബാങ്കിന് സാധിച്ചിട്ടുണ്ട്. തട്ടിപ്പ് ശ്രദ്ധയില്‍പെട്ട ഉടനെ തന്നെ ബാങ്കിന്റെ സൈബര്‍ സുരക്ഷ സംബന്ധിച്ച് വിദഗ്ദരെ കൊണ്ട് പരിശോധന നടത്തിക്കുകയും സുരക്ഷാ ക്രമീകരണങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

​പണം ഫ്രീസ് ചെയ്തു

പണം തട്ടിയ വിവരം നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, സൈബര്‍ സെക്യൂരിറ്റി ആന്റ് ഐടി എക്സാമിനേഷന്‍ സെല്‍, നാഷണല്‍ സൈബര്‍ ക്രൈം പോര്‍ട്ടല്‍ എന്നിവിടങ്ങളില്‍ ബാങ്ക് അധികൃതർ റിപ്പോര്‍ട്ട് ചെയ്തിട്ടുമുണ്ട്. തട്ടിയെടുത്ത പണത്തില്‍ 47 ലക്ഷത്തോളം രൂപ ഫ്രീസ് ചെയ്യാനും തട്ടിപ്പിനുപയോഗിച്ച ഫോണ്‍ നമ്പര്‍, ഐഎംഇഐ നമ്പര്‍ എന്നിവ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കണ്ടുപിടിച്ച് നല്‍കാനും ബാങ്കിനായി. തൃപ്തികരമായ അന്വേഷണത്തിലൂടെ രണ്ട് നൈജീരിയന്‍ സ്വദേശികളായ പ്രതികളെ അറസ്റ്റ് ചെയ്യാനും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞു.

​തിരികെ നൽകും

ഇടപാടുകാര്‍ ആശങ്കപ്പെടേണ്ടതില്ലെന്നും നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാകുന്ന മുറക്ക് പണം തിരികെ നല്‍കാനുള്ള സാമ്പത്തിക ശേഷി ബാങ്കിനുണ്ടെന്നും ചെയര്‍മാന്‍ പറഞ്ഞു. ഇത് സംബന്ധിച്ച് റിസര്‍വ്വ് ബാങ്കിന് അപേക്ഷ നല്‍കിയിട്ടുണ്ട്. മാത്രമല്ല തുടര്‍ന്നും ഇത്തരം തട്ടിപ്പുകള്‍ നടക്കാതിരിക്കാനായി നൂതന സുരക്ഷാ ക്രമീകരണങ്ങള്‍ ബാങ്ക് ഏര്‍പ്പെടുത്തുകയും ചെയ്തതായി അധികൃതർ അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ വൈസ് ചെയര്‍മാന്‍ ഹനീഫ മേച്ചേരി, ഡയറക്ടര്‍മാരായ അപ്പു മേലാക്കം, അഡ്വ. എ.പി. ഇസ്മായില്‍, ഐ. ടി മാനേജര്‍ കെ.എം. നാസര്‍, ജീവനക്കാരായ സുലൈമാന്‍, വല്ലാഞ്ചിറ ഹുസൈന്‍ എന്നിവരും പങ്കെടുത്തു.

ഓതറിനെ കുറിച്ച്
Nilin Mathews

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്