2020 നവംബറിൽ രജിസ്റ്റർ ചെയ്ത കേസ്
ഇതോടെ പോക്സോ കേസ് മുന്നിൽകണ്ടാണ് സ്ഫോടനം നടത്തിയത് എന്ന സംശയം നിലവിൽ പോലീസ് ഉൾപ്പെടെയുള്ളവർക്കുണ്ട്. മേൽപറമ്പ് സ്റ്റേഷൻ പരിധിയിലെ കോളിയടുക്കം കായർ തൊട്ടി പേരുബളയിൽ താമസിച്ചിരുന്ന എ.എം മുഹമ്മദിനെ മാസങ്ങൾക്ക് മുമ്പ് പോക്‌സോ കേസിൽ ജയിലിൽ അടച്ചതാണ്. മേൽപ്പറമ്പ് പോലീസിൽ 2020 നവംബർ 28ന് രജിസ്റ്റർ ചെയ്ത കേസിലാണ് വിചാരണ തുടങ്ങാൻ നിശ്ചയിച്ചിരുന്നത്. കായർ തൊട്ടിയിൽ വാടകവീട്ടിൽ താമസിച്ചുവരികയായിരുന്നു ഇയാൾ. ഇതിനിടയിലാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പിടിയിലായത്.
മകൾക്ക് ഗുരുതര പരിക്ക്
കേസിലെ വിചാരണ തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കുന്നതിന് ഇടയിലാണ് നാടിനെ നടുക്കിയ മുഹമ്മദിന്റെ കൊടും ക്രൂരത. അതേസമയം അപകടത്തിൽ നിന്ന് രക്ഷപ്പെട്ട മുഹമ്മദിന്റെ ഇളയ മകൾ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുകയാണ്. പോക്‌സോ കേസാണോ മുഹമ്മദിനെ ഇത്തരത്തിൽ കൊടും ക്രൂരതയിലേക്ക് നയിച്ചത് എന്നും അനേഷിച്ചു വരുകയാണ്. നിലവിൽ കുടുംബ വഴക്കാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസ് ഉൾപ്പെടെയുള്ളവരുടെ പ്രാഥമിക നിഗമനം.
മിഠായി തരാമെന്ന് പറഞ്ഞ് വിളിച്ചിരുത്തി
മുഹമ്മദ് മക്കളെ വാഹനത്തിലേക്ക് വിളിച്ച് വരുത്തിയത് മിഠായി കൊടുക്കാനെന്ന് പറഞ്ഞായിരുന്നു. സ്നേഹത്തോടെ വിളി തങ്ങളെത്തന്നെ ഇല്ലാതാക്കാനാണെന്ന് ആ കുരുന്നുകള്‍ക്കറിയില്ലായിരുന്നു. വാഹനത്തില്‍ കയറിയശേഷം മുഹമ്മദ് തീയിടാന്‍ ശ്രമിക്കുന്നതിനിടെ ഭാര്യ ജാസ്മിന്‍ പ്രാണരക്ഷാര്‍ഥം സഹോദരിയെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. അപ്പോഴേക്കും ഓടിയെത്തിയ സഹോദരി കത്തുന്നതിനിടയിൽ ഒരു കുട്ടിയെ വലിച്ച് പുറത്തെടുക്കുകയായിരുന്നു.