ആപ്പ്ജില്ല

മരണഭയമില്ലാതെ തലചായ്ക്കാന്‍ ഒരിടം വേണം; കണ്ണീരോടെ കാടിനുള്ളിലെ ദുരിത ജീവിതം പറഞ്ഞ് വാണിയംപുഴ കോളനിക്കാർ

രമ്യഹരിദാസ് എം പിക്കും ആര്യാടന്‍ ഷൗക്കത്തിനും മുന്നിലാണ് മുണ്ടേരി വാണിയംപുഴ കോളനിക്കാര്‍ തങ്ങളുടെ ദുരിത ജീവിതം വിവരിച്ചത്. മലവെള്ള പാച്ചിലില്‍ വീടും കൃഷിയിടവും ഒലിച്ചുപോയതോടെയാണ് ഇവർ കാടുകയറിയത്.

Lipi 28 Jun 2020, 2:52 pm
മലപ്പുറം: മരണഭയമില്ലാതെ ജീവിക്കാന്‍ ഒരിടം വേണമെന്ന് കണ്ണീരോടെ ആവശ്യപ്പെടുകയാണ് മുണ്ടേരി വാണിയംപുഴ കോളനിക്കാര്‍. കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠന കേന്ദ്രമൊരുക്കാന്‍ പോയ രമ്യ ഹരിദാസ് എംപിക്കും ആര്യാടന്‍ ഷൗക്കത്തിനും മുന്നിലാണ് കോളനി നിവാസികൾ ദുരിത ജീവിതം വിവരിച്ചത്. ഉരുള്‍പൊട്ടിയെത്തിയ മലവെള്ള പാച്ചിലില്‍ വീടും കൃഷിയിടവും ഒലിച്ചുപോയതിനെ തുടർന്നാണ് ഇവർ ഉള്‍വനത്തിലേക്കു കാടുകയറിയത്.
Samayam Malayalam രമ്യ ഹരിദാസ് എംപിയോടും ആര്യാടന്‍ ഷൗക്കത്തിനോടും തങ്ങളുടെ ദുരിതം വിവരിക്കുന്നു


Also Read: ഓജോ ബോർഡ് കളിച്ച പെണ്‍കുട്ടി 'മരിച്ചു' ; ഒപ്പം കളിച്ച 13കാരി വീടുവിട്ടിറങ്ങി!!

കുട്ടികള്‍ക്ക് പഠിക്കാന്‍ ടെലിവിഷനും ഡിടിഎച്ചും സോളാര്‍ പാനലുമായെത്തിയപ്പോള്‍ മരത്തിനു മുകളില്‍ കെട്ടിയ ഏറുമാടം കാട്ടിയാണ് കോളനിക്കാര്‍ തങ്ങളുടെ ദുരിത ജീവിതം പറഞ്ഞത്. കഴിഞ്ഞ പ്രളയത്തില്‍ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ചാലിയാറും വാണിയംപുഴയും ഗതിമാറി ഒഴുകുകയായിരുന്നു. മലവെള്ള പാച്ചില്‍ കണ്ട് കോളനിക്കാര്‍ കാടുകയറിയതാണ് രക്ഷയായത്. ചാലിയാറിനു കുറുകെയുള്ള കോളനിയിലേക്കുള്ള കോണ്‍ക്രീറ്റ് പാലവും കോളനിയിലെ വീടുകളും കൃഷിയിടവും പ്രളയത്തിൽ തകര്‍ന്നു. ഇതോടെ കോളനിയിലുള്ള നൂറോളം കുടുംബങ്ങള്‍ മൂന്നു കിലോമീറ്റര്‍ അകലെ ഉള്‍വനത്തിലേക്ക് താമസം മാറ്റി.

Also Read: തമിഴ്നാട്ടിലെ ഹോട്ടല്‍ ജോലിയുടെ മറവില്‍ കഞ്ചാവ് കടത്ത്; മലപ്പുറത്ത് യുവാവ് അറസ്റ്റില്‍

പ്ലാസ്റ്റിക് ഷീറ്റ് മറച്ച ഷെഡിലാണ് ഇവരുടെ താമസം. ആന ശല്യം രൂക്ഷമായതിനാല്‍ രാത്രിയില്‍ മരത്തിനു മുകളില്‍ കെട്ടിയ ഏറുമാടങ്ങളില്‍ കയറിയാണ് രക്ഷപ്പെടുന്നത്. നാലോളം ഏറുമാടങ്ങളാണ് മരത്തിനു മുകളില്‍ കെട്ടിയുണ്ടാക്കിയിരിക്കുന്നത്. സത്രീകളും കുട്ടികളും പ്രായം ചെന്നവരുമെല്ലാം ഏറെ പ്രയാസപ്പെട്ടാണ് കാട്ടാനകളില്‍ നിന്നും രക്ഷനേടാന്‍ ഏറുമാടത്തില്‍ കയറുന്നത്. പ്രാഥമിക ആവശ്യങ്ങള്‍ക്കുള്ള സൗകര്യങ്ങള്‍ പോലും ഇവിടെയില്ല. സര്‍ക്കാരിൻ്റെ പ്രാഥമിക സഹായമായ പതിനായിരം രൂപ പോലും പലര്‍ക്കും കിട്ടിയിട്ടില്ല.
കോളനിക്കാരുടെ ദുരിതം കണ്ടറിഞ്ഞ രമ്യ ഹരിദാസ് എംപി എഡിഎമ്മും ഐടിഡിപി പ്രോജക്ട് ഓഫീസറുമായി ഫോണില്‍ ബന്ധപ്പെട്ട് ഇവര്‍ക്ക് താമസിക്കാന്‍ താല്‍ക്കാലിക ഷെഡുകളും സോളാര്‍ വിളക്കുകളും ശുചിമുറികളും ഒരുക്കണമെന്നാവശ്യപ്പെട്ടു. പ്രളയത്തിൽ പാലം തകര്‍ന്നതോടെ ചങ്ങാടം ഉപയോഗിച്ചു മാത്രമേ കോളനിയിൽ എത്താൻ സാധിക്കൂ. എന്നാൽ ഈ സാഹസിക യാത്ര സ്ത്രീകൾക്കും കുട്ടികൾക്കും പ്രയാസകരമാണ്.


Also Read: അക്ഷരത്തെറ്റ് വില്ലനായി; അതിഥി തൊഴിലാളിയുടെ മൃതദേഹം നെടുമ്പാശ്ശേരിയിൽ കുടുങ്ങി

നിലമ്പൂര്‍ അര്‍ബന്‍ ബാങ്കിൻ്റെ നേതൃത്വത്തിലാണ് കോളനിയിൽ ഓണ്‍ലൈന്‍ പഠന സൗകര്യമൊരുക്കിയത്. എടക്കരയിലെ പ്രവാസി വ്യവസായിയായ വിജയൻ്റെ ഭാര്യ നിഷ വിജയനാണ് സോളാര്‍ പാനല്‍ നല്‍കിയത്. ഓണ്‍ ലൈന്‍ പഠന കേന്ദ്രം രമ്യഹരിദാസ് എംപി ഉദ്ഘാടനം ചെയ്തു. കോളനിക്കാര്‍ക്ക് വസ്ത്രങ്ങളും പുതപ്പുകളും, മാസ്‌ക്കുകളും വിതരണം ചെയ്തു. ബാങ്ക് ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി പി സുഗതന്‍, ജില്ലാ പഞ്ചായത്തംഗം ഒ ടി ജെയിംസ്, വി എസ് ജോയി, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് സി ആര്‍ പ്രകാശ്, റുബീന ബീഗം, എ ഉമൈമത്ത്, കെ ഷറഫുന്നീസ, അബ്ദു കുന്നുമ്മല്‍, ലക്ഷ്മി ഏട്ടപ്പാറ പ്രസംഗിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്