മലപ്പുറം: കരിപ്പൂർ വിമാനാപകടത്തിൽ മരിച്ച ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തവര്‍ നിരീക്ഷണത്തില്‍ പോകണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു. സുധീർ വാര്യത്ത് എന്നയാൾക്കാണ് രോഗം സ്ഥിരീകരിച്ചത്. കോഴിക്കോട് മിംസ് ആശുപത്രിയിലാണ് സുധീറിന്റെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. കൊവിഡ് മാനദണ്ഡം പൂർണമായി പാലിച്ച് മാത്രമേ മേൽ നടപടികൾ സ്വീകരിക്കൂ എന്ന് അധികൃതർ അറിയിച്ചു.അപകടത്തിൽ മരിച്ച 18 പേരുടെയും മൃതദേഹങ്ങൾ കൊവിഡ് പ്രോട്ടോകോൾ പാലിച്ച് മാത്രമായിരിക്കും സംസ്കരിക്കുക.
Also Read: മലപ്പുറത്ത് ഒരു കൊവിഡ് മരണം കൂടി; മരിച്ചത് മഞ്ചേരിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന 52കാരി
മൃതദേഹങ്ങളെല്ലാം കൊവിഡ് പരിശോധനക്ക് വിധേയമാക്കുമെന്നും മന്ത്രി എ.സി മൊയ്തീൻ ഉൾപ്പടെയുള്ളവർ അറിയിച്ചിരുന്നു. അതിനിടെ, മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 10 ലക്ഷം രൂപ നൽകുമെന്ന് കേന്ദ്ര വ്യോമയാനമന്ത്രി ഹർദീപ് സിങ് പുരി പ്രഖ്യാപിച്ചിരുന്നു.സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനും മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 10 ലക്ഷം രൂപ നൽകുമെന്ന് പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് 2 ലക്ഷം രൂപ നൽകുമെന്നും കേന്ദ്ര വ്യോമയാന മന്ത്രി അറിയിച്ചു.
Also Read: കരിപ്പൂരില്‍ ബന്ധുക്കള്‍ രാത്രി മുഴുവന്‍ തിരഞ്ഞ യാത്രക്കാരനെ കണ്ടെത്തി; ആശ്വാസം
ഇത്തരം അപകടങ്ങളിൽ വിമാനങ്ങൾ കത്തിയമാരാറാണ് പതിവ്, എന്നാൽ കരിപ്പൂരിൽ അങ്ങനെ സംഭവിക്കാതിരുന്നത് അപകടത്തിന്റെ ആഘാതം കുറച്ചെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.ഇന്നലെ രാത്രി 7:40 ഓടെ ദുബൈയിൽ നിന്നെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം കരിപ്പൂർ വിമാനത്താവളത്തിൽ ലാൻഡിങ്ങിനിടെ റൺ വെയിൽ നിന്ന് തെന്നിമാറി 35 അടി താഴേക്ക് വീണാണ് വലിയ അപകടമുണ്ടായത്.